കുഞ്ചൻ നമ്പ്യാർ --ലേഖനം.

കുഞ്ചൻ നമ്പ്യാർ
==========
കുഞ്ചൻ നമ്പ്യാർ കിള്ളിക്കുറിശിമംഗലം ഗ്രാമത്തിൽ കലക്കത്ത് നമ്പ്യാർ മഠത്തിൽ 1705ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തിയ അദ്ദേഹം ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി കുറച്ചുകാലം അമ്പലപ്പുഴയില്‍ ജീവിച്ചു. 1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്‍ത്തപ്പോള്‍ നമ്പ്യാര്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റി.അവിടെ അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടേയും ധര്‍മ്മരാജാവിന്‍റെയും ആശ്രിതനായ് ജീവിച്ചു.
ചന്ദ്രികാവീഥി, ലീലാവതീവീഥി, വിഷ്ണുവിലാസം, രാഘവീയം, ശിവശതകം രാസക്രീഡ, വൃത്തവാർത്തികം എന്നീ ഗ്രന്ഥങ്ങള്‍ എഴുതിയ രാമപാണിവാദനനും  കുഞ്ചൻ നമ്പ്യാരും ഒരാൾതന്നെയാണെന്ന ഒരു വാദം മഹാകവി ഉള്ളൂര്‍  കേരളസാഹിത്യചരിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്, എന്നാല്‍ ഇതിനെക്കുറിച്ച് ആധികാരികമായ വിവരമൊന്നുമില്ല.
കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ തുടങ്ങിയതിനേക്കുറിച്ച് ഒരു കഥയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍ക്കൂത്തിന് മിഴാവ്  കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ അദ്ദേഹത്തെ പരിഹസിച്ചു. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. ചാക്യാരോട് പ്രതികാരമായി നമ്പ്യാര്‍ പിറ്റേദിവസം കൂത്ത് സമയത്ത് കളിത്തട്ടില്‍ തുള്ളല്‍ അവതരിപ്പിച്ചുവത്രേ . ചാക്യാര്‍ കൂത്ത് അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്പ്യാര്‍ തുള്ളലും അവതരിപ്പിച്ചുതുടങ്ങി. തുള്ളല്‍ചരിത്രത്തിലെ ആദ്യകഥ കല്യാണസൗഗന്ധികം നിറഞ്ഞ സദസില്‍ അങ്ങനെ അരങ്ങേറി .കൂത്തമ്പലത്തില്‍ ചാക്യാര്‍ക്ക് പ്രേക്ഷകരില്ലാതെ കൂത്തവസാനിപ്പിക്കേണ്ടിവരുകയും ചയ്തു. ഇത് മുഴുവനും വിശ്വാസയോഗ്യമാണോ എന്ന് സംശയമാണ്.ചാക്യാര്‍ക്കൂത്തിന് മിഴാവ് കൊട്ടിയിരുന്ന നമ്പ്യാര്‍ സംസ്കൃതം കൂടുതലായുപയോഗിച്ചിരുന്ന കൂത്തിന്‍റെ പരിമിതിയറിഞ്ഞ് സാധാരണക്കാരനെ രസിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് തുള്ളല്‍ എന്ന് കരുതുന്നതാണ് കൂടുതല്‍ ന്യായം. ഇതിനുവേണ്ടിയുണ്ടാക്കിയ പാട്ടുകളും തുള്ളലുമെല്ലാം പ്രയോഗിക്കാന്‍ പെട്ടെന്നൊരവസരം കിട്ടിയതായിരിക്കാം ഈ പരിഹാസം. സാധാരണക്കാരന്‍റെ ഭാഷയില്‍ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ ഉറക്കെ വിളിച്ചുപറയാനൊരു വേദിയാണ് തുള്ളല്‍. ഇത് പെട്ടെന്ന് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. സാധാരണക്കാരന്‍റെ ആവശ്യങ്ങള്‍ ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് രാജസമക്ഷം അവതരിപ്പിച്ച് ജനസേവനം നടത്തുകകൂടിയായിരുന്നു നമ്പ്യാര്‍ ചെയ്തിരുന്നത്. രാജഭരണത്തെ വിമര്‍ശിച്ച് പോരായ്മകള്‍ നികത്തുവാന്‍ തുള്ളല്‍ ഏറെ സഹായിച്ചിരുന്നു. ഹാസ്യത്തിനുപുറമേ സാമൂഹികമായ ഇത്തരം പല നേട്ടങ്ങളും ഉണ്ടാക്കാനും തുള്ളലിന് കഴിഞ്ഞിട്ടുണ്ട്. പുരാണകഥകളുടെ അവതരണത്തിലൂടെ അന്ന് സമൂഹത്തില്‍ ഉണ്ടായിരുന്ന ദുരാചാരങ്ങളെ നിശിതമായി വിമര്‍ശിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിരുന്നു.
നേരിട്ട് പറയാന്‍ കഴിയാത്ത സത്യങ്ങള്‍ ഫലിതത്തിലൂടെ അധികൃതരെ അറിയിക്കുക തുള്ളലിന്‍റെ ഒരു ലക്ഷ്യമായിരുന്നു. രാജാവിനേയും രാജാവിന്‍റെ പ്രവൃത്തികളേയും സ്തുതിപാഠകര്‍ പുകഴ്ത്തിയിരുന്നത് സാമ്പത്തികലാഭത്തിനുവേണ്ടി മാത്രമായിരുന്നുവെന്ന് നമ്പ്യാര്‍ രജാവിനെ അറിയിച്ച കഥ കേട്ടിരിക്കുമല്ലോ.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ പണികഴിപ്പിച്ച പുതിയ ദീപസ്തംഭം കവികള്‍ക്ക് കാണിച്ചുകൊടുത്ത് അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി ആവശ്യപ്പെട്ടു.മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു
"ദീപസ്തംഭം മഹാശ്ചര്യം,നമുക്കും കിട്ടണം പണം,ഇത്യർഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ."
സാധാരണക്കാരെ ഉദ്ദേശിച്ചുണ്ടാക്കിയ തുള്ളല്‍പ്പാട്ടുകള്‍ പച്ചമലയാളത്തിലായിരുന്നെങ്കിലും നമ്പ്യാര്‍ സംസ്കൃതവും മലയാളവും കലര്‍ത്തി മണിപ്രവാളശൈലിയും പ്രയോഗിച്ചിട്ടുണ്ട് . സംസ്കൃതത്തിലും അദ്ദേഹത്തിന് നല്ല ജ്ഞാനമുണ്ടായിരുന്നു. രാമപുരത്തുവാര്യരും കുഞ്ചൻ നമ്പ്യാരും കൂടി കുളികഴിഞ്ഞ് പോകുമ്പോള്‍ ഒരു തമ്പുരാട്ടിയും അവരുടെ തോഴിയും എതിരെ കുളക്കടവിലേയ്ക്ക് വരുന്നു. ഇതുകണ്ട് വാര്യരും നമ്പ്യാരും തമ്മില്‍ നടത്തിയ സംഭാഷണം ഇപ്രകാരമായിരുന്നു.
വാര്യര്‍ :കാതിലോല
നമ്പ്യാര്‍ :നല്ലതാളി
തമ്പുരാട്ടി കാതില്‍ ഓലയിട്ടിട്ടുണ്ടെന്ന് വാര്യരും തോഴിയുടെ കയ്യിലുള്ളത് നല്ലതാളിയാണെന്ന്‍ നമ്പ്യാരും പറഞ്ഞതായി തോന്നുമെങ്കിലും അവര്‍ ഉദ്ദേശിച്ചിരുന്നത് മറ്റൊന്നായിരുന്നു. കാ അതിലോല = ആരാണ് കൂടുതൽ സുന്ദരി . നല്ലത് ആളി = സുന്ദരി ആളിയാണ് (ആളി = തോഴി).
ശ്രീകൃഷ്ണ ചരിതം മണിപ്രവാളം, വിഷ്ണുഗീത, പഞ്ചതന്ത്രം കിളിപ്പാട്, ഭഗവദ്ദൂത്, പതിനാലുവൃത്തം, ശിവപുരാണം, ദൂതവാക്യം, എന്നിവ നമ്പ്യാരുടെ കൃതികളാണ്. സ്യമന്തകം,കിരാതം വഞ്ചിപ്പാട്ട്, കാർത്തവീര്യാർജ്ജുനവിജയം, രുഗ്മിണീസ്വയം‌വരം, പ്രദോഷമാഹാത്മ്യം, രാമാനുജചരിതം, ബാണയുദ്ധം, പാത്രചരിതം, സീതാസ്വയം‌വരം, ലീലാവതീചരിതം, അഹല്യാമോഷം, രാവണോത്ഭവം, ചന്ദ്രാംഗദചരിതം, നിവാതകവചവധം, ബകവധം, സന്താനഗോപാലം , ബാലിവിജയം, ഹിഡിംബവധം, ഗോവർദ്ധനചരിതം, കല്യാണസൗഗന്ധികം, പൗണ്ഡ്രകവധം, ഹനുമദുത്ഭവം, ധ്രുവചരിതം, ഹരിണീസ്വയം‌വരം, കൃഷ്ണലീല ,ഗണപതിപ്രാതൽ, ബാല്യുത്ഭവം, സഭാപ്രവേശം, പുളിന്ദീമോക്ഷം, ദക്ഷയാഗം, കീചകവധം, സുന്ദോപസുന്ദോപാഖ്യാനം, ത്രിപുരദഹനം, കുംഭകർണ്ണവധം, ഹരിശ്ചന്ദ്രചരിതം എന്നീ തുള്ളല്‍കൃതികളും അദ്ദേഹം രചിച്ചതാണ്.
അദ്ദേഹത്തിന്‍റെ പല കൃതികളിലേയും വരികള്‍ ഇന്ന് മലയാളത്തിലെ പ്രസിദ്ധങ്ങളായ ലോകോക്തികള്‍ ആയിത്തീര്‍ന്നിട്ടുണ്ട്. ഇത് അദ്ദേഹത്തിന്‍റെ കൃതികളുടെ ജനസമ്മതി എത്രത്തോളമുണ്ടെന്നതിന്‍റെ തെളിവാണ്. ചിലത് പരിശോധിക്കാം:
കുറുനരി ലക്ഷം കൂടുകിലുമൊരു ചെറുപുലിയോടു ഫലിക്കില്ലേതും
ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തെട്ടു പിഴക്കും ശിഷ്യന്.
എമ്പ്രാനൽപ്പം കട്ടുഭുജിച്ചാലമ്പലവാസികളൊക്കെക്കക്കും
ഗതികെട്ടാൽ പുലി പുല്ലും തിന്നും
    മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
    കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.
    തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.
    എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.
    പരിഹാസത്തിനുവേണ്ടി നമ്പ്യാര്‍ ഉപയോഗിച്ചിട്ടുള്ള പല വാക്കുകളും സംസ്കാരത്തിന് നിരക്കുന്നതല്ലെന്നൊരു വിമര്‍ശനമുണ്ട്. പുരാണകഥാപാത്രങ്ങളെ അപഹസിക്കുന്ന രീതിയില്‍ വിശേഷിപ്പിക്കുന്നതായും വിമര്‍ശിക്കപ്പെടുന്നു.
    കുഞ്ചൻ നമ്പ്യാർ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലും തൃശ്ശൂർജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്കായി കുഞ്ചൻ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു.

വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങി. പേപ്പട്ടി വിഷബാധയെത്തുടര്‍ന്ന് 1770ല്‍ അദ്ദേഹം മരിച്ചു.
മലയാളികളുടെ മനസ്സില്‍ എന്നെന്നും അദ്ദേഹം ജീവിക്കും.
[വിരലടയാളം മത്സരത്തില്‍ ഒന്നാംസമ്മാനം കിട്ടിയ കൃതി]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ