ഒരു കൊട്ടേഷന്‍ കഥ (നര്‍മ്മകഥ)

ഒരു കൊട്ടേഷന്‍ കഥ
===============
ക്ഷേത്രക്കമ്മറ്റി യോഗത്തിന് പ്രസിഡന്‍റ് നിര്‍ബ്ബന്ധിച്ചപ്പോള്‍ പോയതാണ്. തനിക്കിതിലൊന്നും ഒരു താല്‍പര്യവുമില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും പ്രസിഡണ്ട് തന്‍റെ പേരുചേര്‍ത്തു. ക്ഷേത്രം ഊട്ടുപുരയുടെ മുകള്‍നിലയില്‍നിന്ന് മാഹന്തന്‍ നായരുടെയും ദുര്‍ഭാഷിണിയമ്മയുടെയും ശബ്ദം ഉയര്‍ന്നുകേള്‍ക്കാനുണ്ട്.
"ന്‍റെ ദുര്‍ഭാഷിണിച്ചേച്ചീ , ഇവരൊക്കെ ഈ ധവളദാസന്‍റെ.... സോറി ധവളദാസനെ താങ്ങിക്കൊണ്ടുനടക്കുന്നതെന്തിനാണെന്നാ മനസ്സിലാവാത്തെ"
"ന്തേപ്പൊണ്ടായ്യേ, മാഹന്താ?"
"ന്തൂട്ടാ നി ണ്ടാവാള്ള്? ധവളദാസനെ പിടിച്ചപിട്യാലെ കൂട്ടിക്കൊണ്ട്വരാന്‍ പ്രസിഡണ്ട് പോയിട്ടുണ്ട്. വാവിനും ഏകാശിക്കുംകൂടി അമ്പലത്തിന്‍റെ പടി കേറാത്തോന്യൊക്കെ എന്തിനാ കമ്മറ്റീല് ചേര്‍ക്കണേ?"
" പ്രസിഡണ്ട് സംസ്കൃതം മാഷേര്‍ന്നൂലോ. നമ്മടെ ധവളദാസന്മാഷാണെങ്കില്‍ വേദത്തിലെയാണ്, ഉപനിഷത്തിലെയാണ് എന്നൊക്കെ പറഞ്ഞ് ആനപ്പിണ്ഡം മാതിരി വലിയവലിയ വാക്കുകള്‍ പുറത്തേക്ക് തള്ളിവിടും. അതില് മാഷ് വീഴും. പിന്നെ മാഷ്‍ടെ അച്ഛന്‍ അവരുടെ കാര്യസ്ഥനാര്‍ന്നു. ആ ഒരു വിധേയത്വോം ഉണ്ടാവും. ധവളദാസന്മാഷ് അകലേന്ന് വരണകണ്ടാല്‍ പ്രസിഡണ്ട് ഇവിടന്നേ മുണ്ടഴിച്ച് തലേക്കെട്ടും."
"എവന്യൊന്നും തൊഴാന്‍ എന്നെക്കിട്ടില്ല്യ"
"ത്തിരി ബഹുമാനൊക്ക്യാവാം ട്ടോ മാഹന്താ"
"അതിനെന്‍റെ പട്ടിവരും"
പുറത്ത് ആളുകള്‍ ഓരോരുത്തരായി വന്നുതുടങ്ങി. ഇനിയും പുറത്തുനില്ക്കുന്നത് ശരിയല്ലെന്നുകരുതി മുകളിലേക്ക് കയറി. വാതില്‍ അടഞ്ഞുകിടക്കുന്നു. അകത്തുകടക്കാന്‍ നോക്കുമ്പോള്‍ സൃകണ്ഡുപാലന്‍റെ ശബ്ദം കേട്ടു.
"എന്താ മാഹന്തന്‍ ചേട്ടാ ഇത്രയ്ക്കരിശം? അദ്ദേഹം നമ്മളെ ദ്രോഹിക്കുന്നൊന്നൂല്ല്യല്ലോ?"
"ഡോ, സൃകണ്ഡൂ, തന്‍റെ വീടൂപണി നടക്ക്വല്ലേ? ഒരു പത്ത് ഞാനങ്ങ്ട് തന്നാ കയ്ക്ക്വോ?
"നായരേട്ടാ, വെറുതേ അതുമിതും പറഞ്ഞ് ഹാര്‍ട്ടറ്റാക്കുണ്ടാക്കരുത്ട്ടാ"
" നാ താന്‍ ഗുളിക നാക്കിനടീല് വച്ചോളൂ. ഇത് ഞാന്‍ കാര്യായിട്ട് പറേണതാ."
"ന്‍റീശ്വരാ!"
"ദുര്‍ഭാഷിണിച്ചേച്ചീടെ മോള്‍ടെ കുട്ടിക്ക് ബൈക്ക് വാങ്ങാന്‍ ഒരു പത്തുറുപ്യേടെ കൊറവുണ്ടെന്നുപറഞ്ഞില്ലേ."
"ഉവ്വ്. ലോണെടുത്താ വണ്ടീടെ വെലേടത്രേം പലിശേം വരും. അതാ റൊക്കം കാശിന് വാങ്ങാം ന്ന്ച്ചത്. തല്‍ക്കാലം കാശില്ല്യാ, അടുത്തമാസം പെന്‍ഷ്യന്‍ കിട്ട്യാ കൊടക്കാം ന്ന് പറഞ്ഞിട്ട്ണ്ട്"
"ചേചീടെ പെന്‍ഷ്യന്‍ന്ന് തൊടാതെ ഒരു പത്തുറുപ്യ മറിച്ചാല്‍ വെഷമം ണ്ടാവ്വോ?"
"നിക്ക് മനസ്സിലായില്ല്യ."
"നമ്മടെ വിശ്രമമന്ദിരം വരാന്‍ പോക്വല്ലേ. ചെലപ്പോ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. തൊണ്ണൂറ് ലക്ഷത്തിന്‍റെ ബഡ്ജറ്റാ. കരാറ് നമ്മടെ ജനാര്‍ദ്ദനന് കൊടത്താ അമ്പതുറുപ്യ നമുക്ക് തരും. നമുക്കുമൂന്നുപേര്‍ക്കും പതിപ്പത്തെടുത്ത് ബാക്കിയുള്ളത് എല്ലാവര്‍ക്കും വീതിച്ചുകൊടുക്കാം. "
"പ്രസിഡണ്ട് വീഴില്ല്യ."
"വേണ്ടാ, പ്രസിഡണ്ടിന്‍റെ ഭാര്യ വീണു. നമ്മള് ചെന്ന് കാര്യം പറഞ്ഞു. കാശുകണ്ടാ അവര് വീഴുംന്ന് നിക്കറിയാരുന്നു. അവരുവീണാ പ്രസിഡണ്ട് വീണൂന്നര്‍ത്ഥം."
"പിന്നെന്താ പ്രശ്നം? മെമ്പര്‍മാരെ നമുക്കിപ്പോ കാണാം. ഇനീം പത്തുമിനിറ്റില്ലേ?"
"മീറ്റിങ്ങിന് ധവളന്‍റെ വരവുണ്ട്. കൊട്ടേഷന്‍ വേണംന്ന് പറയും."
"ആയ്ക്കോട്ടേ, കൊട്ടേഷന്‍ വയ്ക്കാം. നോട്ടീസ്ബോര്‍ഡിന് മൂപ്പര് കാവലുനിക്കില്ലല്ലോ. നോട്ടീസിട്ടിട്ട് രാത്രി കീറിക്കളേണം. ജനാര്‍ദ്ദനന്‍റെ ടെണ്ടറിനേക്കാള്‍ അഞ്ചും ആറും കൂട്ടി ഒരു പത്തുടെണ്ടറ് വേറേം കൊടുപ്പിക്കാം."
"ന്‍റെ സൃകണ്ഡ്വോ, ധവളനെ ശെരിക്കറിയാഞ്ഞിട്ടാ. വെഷം ന്ന് പറഞ്ഞാല്‍ ശെരിക്കും വെഷാ. മൂപ്പര് പത്രത്തില്‍ കൊടുക്കണം, ഗസറ്റില്‍ കൊടുക്കണം ന്നൊക്കെ പറഞ്ഞാലോ?"
"അതിനൊരു പണീണ്ട് ന്‍റെ ചേച്ച്യേ. പണ്ട് വണ്ടീടെ ലോണിന് മൂപ്പരൊപ്പിട്ട ചെക്ക് കൊടുത്തിരുന്നു. എടപാട് തീര്‍ക്കാന്‍ പോയത് ഞാനാ. ചെക്കൊഴിച്ച് ബാങ്കീന്ന് കിട്ട്യേ കടലാസുകളൊക്കെ തിരിച്ചുകൊടുത്തു. ചെക്കിന്‍റെ കാര്യം മൂപ്പര് ഓര്‍ത്തിട്ടില്ല്യ."
"അതോണ്ട് പ്പെന്താ ചെയ്യാന്‍ പറ്റ്വാ?"
"അയാള് കടുംമ്പിടുത്തം പിടിച്ചാ ഒന്ന് പേടിപ്പിക്കാം. അതിലും വഴങ്ങില്ല്യെങ്കില്‍ ചെക്ക് ബാങ്കില്‍ കൊടുക്കാം. കേസായാല്‍ കോമ്പ്രമൈസിന് വരും. അപ്പോ വര്‍ക്ക് ജനാര്‍ദ്ദനനുകൊടുത്താ കോമ്പ്രമൈസാക്കാംന്നുപറയാം."
"സമ്മദിച്ചില്ലെങ്കിലോ?"
"ചെക്കില്‍ ഞാന്‍ ഒരുലക്ഷം എഴുതിയിട്ടാ ബാങ്കില്‍ കൊടുക്ക്വാ. ആ തുക അയാള്‍ തരണ്ടിവരും".
"അത് നല്ല കാര്യാ"
മൂന്നുപേരും ശുദ്ധഗതിക്കാരനായ പ്രസിഡണ്ടിന്‍റെ പേരില്‍ അയാളറിയാതെ തട്ടിപ്പുനടത്തുന്നുണ്ടാകും എന്നുതോന്നിയിരുന്നു. അതുകൊണ്ടാണ് സംഭാഷണം ജനല്‍ക്കര്‍ട്ടനിടയിലൂടെ മൊബൈലില്‍ പിടിച്ചത്. പക്ഷേ ഇന്നത്തെ ഇര താനായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. തെളിവുസഹിതം പ്രസിഡണ്ടിനു കാണിച്ചുകൊടുക്കാം എന്നുകരുതി തിരിഞ്ഞപ്പോള്‍, അതാ എല്ലാം കണ്ടുകൊണ്ട് നില്ക്കുന്നു പ്രസിഡന്‍റ്.
" മാഷ് വരൂ"പ്രസിഡന്‍റ് വാതില്‍ തുറന്ന് അകത്തുകടന്നു.
"മാഹന്തന്‍ നായരേ, നമ്മുടെ ധവളദാസന്‍ സാറിന്‍റെ ആ ബ്ലാങ്ക് ചെക്ക് വേഗം ഇങ്ങോട്ടെടുത്തുകൊണ്ടന്നോളൂ. അത് ഇപ്പോത്തന്നെ തിരിച്ചുകൊടുത്തേക്കൂ. കാലം നല്ലതല്ല. ഒരാളുടെ ചെക്ക് കൈയിലിരുന്നാല്‍ ധനാപഹരണം, സാമ്പത്തികക്രമക്കേട്, വഞ്ചനതുടങ്ങി പലകേസും വരും."
"പ്രസിഡണ്ട് പറഞ്ഞുവരണതെന്താന്ന് മനസ്സിലായില്ല്യ."
"അല്ലാ, ഈ ജനല്‍ക്കര്‍ട്ടനിട്ട് അകത്തിരുന്നാ പുറത്തുനടക്കണത് അറിയില്ല്യ. പുറത്തുനിക്കണവര്‍ക്കാണെങ്കിലോ കര്‍ട്ടന്‍റെ ഇടയിലൂടെ ചെറിയ പഴുതുണ്ടായ്യാ മതി, മൊബൈലിന്‍റെ കണ്ണിന് എല്ലാം കാണാന്‍. അപ്പോ ആ ചെക്ക് എടുത്തുകൊണ്ടുവര്വല്ലേ?"
മാഹന്തന്‍ നായരുടെ ഉള്ളൊന്നാളി. "ധവളദാസന്‍ ഫോട്ടോ എടുത്ത് പരസ്യപ്പെടുത്തി പല അരുതായ്കകളും മാറ്റിയിട്ടുണ്ട് എന്ന കാര്യം നമ്മള്‍ ഓര്‍ത്തില്ല . നമ്മുടെ വര്‍ത്തമാനം വല്ലതും പിടിച്ചുകാണുമോ, ചേച്ചീ?"
അതുപറഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ദുര്‍ഭാഷിണിയമ്മയെയോ സൃകണ്ഡുപാലനെയോ ഏഴയലത്തുകാണാനില്ല. തൊട്ടടുത്ത് പ്രസിഡന്‍റുണ്ട്.
"സംശയിക്കേണ്ടാ, എല്ലാം റെക്കോഡ് ചെയ്തിട്ടുണ്ട്. പുറത്തറിഞ്ഞാല്‍ എന്താകും സ്ഥിതി എന്നറിയാമല്ലോ?"
"ന്നാപ്പിന്നെ മീറ്റിങ്ങ് തുടങ്ങണേന്‍റെ മുമ്പന്നെ ഞാനതെടുത്തുകൊണ്ടരാം."
ചെക്കെടുത്തുകൊണ്ടുവരാന്‍ അഞ്ചുമിനിറ്റുവേണ്ടിവന്നില്ല. മീറ്റിങ്ങില്‍ പ്രസിഡന്‍റ് വലിയൊരു കൊലച്ചതിയാണ് ചെയ്തത്.
"ഈ ശനിയാഴ്ചത്തെ പ്രസാദയൂട്ടിന് സ്പോണ്‍സര്‍മാരെ കിട്ടിയിട്ടില്ല . കമ്മറ്റിയുടെ കാശെടുക്കാന്‍ പറ്റില്ല. പന്ത്രണ്ടായിരം ഉറുപ്പികയല്ലേ വേണ്ടൂ? ഇത്തവണ മാഹന്തന്‍ നായരുടെ വകയായാലോ?" മൊബൈലില്‍ താളമിട്ടുകൊണ്ട് പ്രസിഡന്‍റ് ചോദിച്ചു.
"അങ്ങന്യാവാം" ഒരുനിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല അയാള്‍ക്ക് മറുപടി പറയാന്‍.
ഇത്തവണ ഞെട്ടാനുള്ള ഊഴം പ്രസിഡന്‍റിന്‍റേതായിരുന്നുവെങ്കിലും കമ്മറ്റിക്കാരെല്ലാവരും ഐകകണ്ഠേന ഞെട്ടി. പ്രസിഡന്‍റ് പറയുന്നത് അപ്പാടെ എതിര്‍ത്തുവന്നിരുന്ന അറുപിശുക്കനായ മാഹന്തന്‍ നായര്‍ ഇത്തവണ പ്രസിഡന്‍റ് പറഞ്ഞയുടന്‍ പന്ത്രണ്ടായിരം ഉറുപ്പിക ചെലവാക്കാന്‍ തയ്യാറായതുകണ്ടപ്പോള്‍ വാപൊളിച്ചതാണ് കമ്മറ്റിക്കാര്‍. അതിതേവരെ അടച്ചിട്ടില്ലത്രേ! ദുര്‍ഭാഷിണിയമ്മയുടേയും സൃകണ്ഡുപാലന്‍റെയും വായ് പിന്നീടൊരിക്കലും തുറന്നിട്ടില്ലെന്നും അഭിജ്ഞവൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ