ഈശാവാസ്യോപനിഷത്ത്

ഈശാവാസ്യോപനിഷദ്

ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ .
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം = സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ പ്രതീകം . പരമാത്മാവ് , പരമ്പൊരുള്‍ , പരബ്രഹ്മം .
ഓം എന്ന ശബ്ദം മൂന്ന് ശബ്ദങ്ങള്‍ ചേര്‍ന്നതാണ് . നാഭിയില്‍നിന്നുത്ഭവിച്ച് തൊണ്ടയില്‍ത്തട്ടി പുറത്തുവരുന്ന '', നാവില്‍ സ്പര്‍ശിച്ചുകൊണ്ടുവരുന്ന '' , ചുണ്ടില്‍ അവസാനിക്കുന്ന 'മ്' എന്നീ ശബ്ദങ്ങള്‍. അകാരം ജാഗ്രതാവസ്ഥയേയും ഉകാരം സ്വപ്നാവസ്ഥയേയും മകാരം സുഷുപ്തിയേയും പ്രതിനിധാനം ചെയ്യുന്നു . തൊണ്ടയില്‍നിന്നുത്ഭവിക്കുന്ന ശബ്ദങ്ങളുടെ സംഗ്രഹമായി പരിഗണിക്കുന്ന ഓംകാരം സച്ചിദാനന്ദപരബ്രഹ്മത്തെ പ്രതിനിധാനം ചെയ്യുന്ന മൌലികമായ നാദവിശേഷമാണ് .
അദഃ = അത് . ഇദം = ഇത് . പൂര്‍ണ്ണം = പൂര്‍ണ്ണമാകുന്നു . പൂര്‍ണ്ണാത് = പൂര്‍ണ്ണത്തില്‍നിന്ന് . ഉദച്യതേ = കാണപ്പെടുന്നു , പ്രകടമാകുന്നു , ഉയര്‍ന്ന് വരുന്നു, ഉദിക്കുന്നു . ആദായ = എടുത്തിട്ട് . അവശിഷ്യതേ = അവശേഷിക്കുന്നു .
അത് പൂര്‍ണ്ണമാണ്. ഇത് പൂര്‍ണ്ണമാണ്. പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം സൃഷ്ടിക്കപ്പെടുന്നു . പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം എടുക്കുമ്പോള്‍ പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു .

ഈശ്വരന്‍ ഈ ബ്രഹ്മം തന്നെയാണ് . അത് പൂര്‍ണ്ണമാണ് .ബ്രഹ്മത്തില്‍ നിന്ന് ജനിച്ച പ്രപഞ്ചവും പൂര്‍ണ്ണം തന്നെ പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം എടുത്തുമാറ്റിയാലും പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു . പ്രപഞ്ചത്തിലെ ഓരോ അണുവിലും നിറഞ്ഞുനില്‍ക്കുന്നത് ഈശ്വരശക്തിയാണല്ലൊ . അതുകൊണ്ട് പ്രപഞ്ചത്തിലെ ഓരോ അണുവും പൂര്‍ണ്ണമാണ്. ബ്രഹ്മമാണ് ഈശ്വരന്‍ . എന്നാല്‍ ഓരോ അണുവിലും അടങ്ങിയിരിക്കുന്ന തേജസ്സും ഈശരന്‍ തന്നെ . അതുകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിലെ ഓരോ അണുവും പൂര്‍ണ്ണമാണ് . കാരണരൂപമായ ബ്രഹ്മവും കാര്യരൂപമായ പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ അണുവും നിറഞ്ഞിരിക്കുന്നത് ഈശ്വരനാണ് എന്നതുകൊണ്ടുതന്നെ എല്ലാം പൂര്‍ണ്ണതയുള്ളതു തന്നെ . ഒന്നില്‍നിന്ന് മറ്റൊന്നു വേര്‍തിരിച്ച് കാണാന്‍ കഴിയില്ല . ആദ്ധ്യാത്മികം , ആധിദൈവികം , ആധിബൌധികം എന്നിങ്ങനെ മൂന്നുതരത്തിലുള്ള വിഘ്നങ്ങളുടെ ശമനാര്‍ത്ഥമാണ് മൂന്ന് തവണ ശാന്തി ശബ്ദം ഉരുവിടുന്നത് .

. ഈശാവാസ്യമിദം സര്‍വ്വം യത്കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം .

ഈശാ = ഈശ്വരനാല്‍ , ഈശ്വരനെക്കൊണ്ട് . വാസ്യം = മൂടപ്പെടേണ്ടത് . നിറയപ്പെടേണ്ടത് , (ആവാസ്യം = താമസിയ്ക്കാനുള്ള സ്ഥലം - എന്നുമാകാം ) ഇദം = യത്കിഞ്ച = യാതൊരു , ജഗത് = ഇളകുന്നത് , പ്രപഞ്ചം , സര്‍വ്വം ,എല്ലാം . ജഗത്യാം ജഗത് = ജീവജാലങ്ങളും സകല ചരാചരങ്ങളുമടങ്ങുന്ന ഈ പ്രപഞ്ചം . ചരാചരങ്ങള്‍ നിറഞ്ഞ ഈ പ്രപഞ്ചം ഈശ്വരനാല്‍ നിറയപ്പെട്ടിരിക്കുന്നു . ഈ പ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു . ഈശ്വരമയമല്ലാത്തതായി ഒന്നുംതന്നെ ഇവിടെയില്ല . തേന = അതുകൊണ്ട് , ആ ബോധമുള്‍ക്കൊണ്ട് , അത് മനസ്സിലാക്കിക്കൊണ്ട് . ത്യക്തേന = ത്യാഗഭാവത്തോടെ , ഒന്നും നമ്മുടെ സ്വന്തമല്ല എന്ന തിരിച്ചറിവോടെ , ഭുഞ്ജീഥാ = അനുഭവിക്കുക , ആസ്വദിക്കുക , ജീവിതം നയിക്കുക . മാ ഗൃധഃ = ആഗ്രഹിക്കരുത് , കസ്യസ്വിത് ധനം = ആരുടെ ധനവും .
ഈ പ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു . ഈശ്വരന്‍റേതല്ലാത്ത ഒന്നുംതന്നെ ഇവിടെ ഇല്ല . അത് ഈശ്വരന്‍റെ അംശം ആയ നമുക്ക് അനുഭവിക്കാം , ആസ്വദിക്കാം . അതാസ്വദിക്കുന്നതില്‍നിന്ന് ഈശ്വരന്‍റെ അംശം തന്നെയായ മറ്റേതൊരു ജീവിയേയും തടയാന്‍ നമുക്കധികാരമില്ല . ഒരു സ്വത്ത് സ്വന്തമാക്കി വയ്ക്കുമ്പോള്‍ നമുക്കു മാത്രമായി മാറ്റുകയും മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കുകയുമാണ് ചെയ്യുന്നത് . അതുകൊണ്ട് സ്വന്തമെന്ന , സ്വന്തമാക്കണമെന്ന ചിന്ത വെടിഞ്ഞ് ത്യാഗഭാവത്തോടെ നമുക്ക് ഭൂമിയിലെ വിഭവങ്ങള്‍ ആസ്വദിക്കാം . എല്ലാം ഉപേക്ഷിക്കണമെന്നല്ല ത്യാഗമെന്നതിനര്‍ത്ഥം . ഈശ്വരന്‍റെ അംശമായ നമുക്ക് ഈ ഭൂമിയിലെ വിഭവങ്ങള്‍ അനുഭവിച്ചാസ്വദിക്കാം . പക്ഷേ അതേ അധികാരം ഈശ്വരന്‍റെ അംശങ്ങളായ മറ്റെല്ലാ ജീവികള്‍ക്കുമുണ്ട് . അത് മനസ്സിലാക്കി ഒന്നും സ്വന്തമാക്കാന്‍ ശ്രമിക്കാതെ , ഒന്നും നമുക്കുമാത്രമുള്ളതല്ല എന്ന ബോധത്തോടെ ആസ്വദിക്കുക . നമ്മളെപ്പോലെത്തന്നെ മറ്റുള്ളവര്‍ക്കും അനുഭവിക്കേണ്ടതുള്ളതുകൊണ്ട് ഒന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കാതിരിക്കുക. . വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ് , ഓരോ പരമാണുവിലും പ്രേരകമായ ചൈതന്യമായി വര്‍ത്തിക്കുന്ന സച്ചിതാനന്ദപരബ്രഹ്മമായ പരമാത്മാവു തന്നെയാണ് നമ്മളില്‍ ജീവചൈതന്യമായിരിക്കുന്ന ജീവാത്മാവെന്നു തിരിച്ചറിഞ്ഞ് , അതേ പരമാത്മാവുതന്നെയാണ് മറ്റെല്ലാ ജീവികളിലുമുള്ള ചൈതന്യമെന്നറിഞ്ഞ് , ഉച്ചനീചവിവേചനഭാവമില്ലാതെ , ആത്മപരമാത്മഭേദം വെടിഞ്ഞ് , പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ പരമത്യാഗഭോഗത്തോടെ നിത്യാനിത്യവസ്തുവിവേചനംകൊണ്ട് പരമാനന്ദാനുഭവം നേടുക . അതാണ് ജ്ഞാനിയുടെ മാര്‍ഗ്ഗം.

. കുര്‍വ്വന്നേവേഹ കര്‍മ്മാണി ജിജീവിഷേച്ഛതം സമാഃ
ഏവം ത്വയി നാന്യഥേതോസ്തി ന കര്‍മ്മ ലിപ്യതേ നരേ.
ഇഹ = ഇവിടെ , ഈ ലോകത്തില്‍ . കര്‍മ്മാണി = കര്‍മ്മങ്ങളെ , ശാസ്ത്രവിഹിതങ്ങളായ അഗ്നിഹോത്രാദി കര്‍മ്മങ്ങളെ , പൂജ ,ഹോമം,യാഗം തുടങ്ങിയ കര്‍മ്മങ്ങളെ. കുര്‍വ്വന്‍ ഏവ = ചെയ്തുകൊണ്ടുതന്നെ . ജിജീവിഷേത് ശതം സമാഃ = നൂറുവര്‍ഷം ജീവിക്കാന്‍ ആഗ്രഹിക്കണം . മനുഷ്യന് ലഭിച്ച ആയുസ്സുമുഴുവന്‍ ജീവിച്ചുതീര്‍ക്കാന്‍ എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ . എവം = ഇപ്രകാരമായാല്‍ , ശാസ്ത്രവിഹിതങ്ങളായ അഗ്നിഹോത്രാദി കര്‍മ്മങ്ങളെ ചെയ്തുകൊണ്ടുതന്നെ മനുഷ്യന് ലഭിച്ച ആയുസ്സുമുഴുവന്‍ ജീവിക്കുന്നതായാല്‍ .ത്വയി = നിന്നില്‍. കര്‍മ്മ = കര്‍മ്മം , കര്‍മ്മഫലം . ന ലിപ്യതേ = കളങ്കപ്പെടുത്തുന്നില്ല , ബാധിക്കുന്നില്ല . ന അന്യഥാ ഇതഃ അസ്തി = ഇതില്‍നിന്ന് അന്യമായിട്ട് ഒന്നുമില്ല , ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല .
ഈശാവാസ്യോപനിഷത്തിലെ ആദ്യമന്ത്രത്തില്‍ പരമത്യാഗഭോഗത്തോടെ നിത്യാനിത്യവസ്തുവിവേചനംകൊണ്ട് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞു . എന്നാല്‍ എല്ലാവര്‍ക്കും സന്യാസത്തിന്‍റെ അവസ്ഥയിലെത്താന്‍ കഴിയില്ല . ഗൃഹസ്ഥനായ സാധാരണ മനുഷ്യന്‍റെ കാര്യമാണ് രണ്ടാമത്തെ മന്ത്രത്തില്‍ വിശദീകരിക്കുന്നത് . ശാസ്ത്രവിഹിതങ്ങളായ അഗ്നിഹോത്രാദി കര്‍മ്മങ്ങളെ അനുഷ്ഠിച്ചുകൊണ്ട് ആയുഷ്കാലം കഴിക്കുക . പൂജ ,ഹോമം,യാഗം തുടങ്ങിയ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ഈശ്വരനെ സ്മരിച്ചുകൊണ്ട് ജീവിക്കുക . എന്നാല്‍ കര്‍മ്മഫലം കളങ്കപ്പെടുത്തുകയില്ല . സന്യാസത്തിന്‍റെ തലത്തിലേയ്ക്കെത്താത്ത സാധാരണ മനുഷ്യന് കര്‍മ്മബന്ധങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഏകമാര്‍ഗ്ഗം ഈശ്വരാരാധനയും പൂജ ,ഹോമം തുടങ്ങിയ ശാസ്ത്രവിഹിതങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിതവുമാണ് . ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല .
ഭഗവത്ഗീത മൂന്നാമദ്ധ്യായത്തില്‍ പതിനാറാം ശ്ലോകം നോക്കുക .
ഏവം പ്രവര്‍ത്തിതം ചക്രം
നാനുവര്‍ത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാര്‍ത്ഥ സ ജീവതി .
ഇപ്രകാരം പ്രവര്‍ത്തിക്കുന്ന യജ്ഞ -കര്‍മ്മ ചക്രത്തെ അനുവത്തിക്കാത്തവര്‍ ആരാണെങ്കിലും പാപിയും ശരീരസുഖങ്ങളില്‍ മാത്രം താല്‍പര്യമുള്ളവരും ആയ അവര്‍ ജീവിതം പാഴാക്കുന്നു .മോക്ഷം അവര്‍ക്ക് ലഭ്യമല്ല .
'ന രമതേ ഇതി നരഃ' , 'വിഷയേഷു യഃ ന രമതേ സ നരഃ' (ഇന്ദ്രിയസുഖങ്ങളില്‍ രമിക്കാത്തവന്‍) എന്നൊക്കെയാണ് നരന്‍ എന്ന പദത്തിന് കൊടുത്തിരിക്കുന്ന നിര്‍വ്വചനങ്ങള്‍ . രമിക്കുക എന്നാല്‍ ഒന്നില്‍ മാത്രം മുഴുകിയിരിക്കുക . ചെയ്യാനുള്ള കര്‍മ്മങ്ങള്‍ അതിന്‍റെ ഫലത്തെക്കുറിച്ച് ചിന്തിക്കാതെത്തന്നെ ചെയ്യുവാന്‍ ഭഗവത്ഗീത ആഹ്വാനം ചെയ്യുന്നു . 'കര്‍മ്മണ്യേവാധികാരസ്തേ ,മാ ഫലേഷു കദാചന'. സാധാരണ മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് തൈത്തിരീയോപനിഷത്ത് പറയുന്നത് നോക്കുക .
" സത്യം വദ , ധര്‍മ്മം ചര , സ്വാദ്ധ്യായാത് മാ പ്രമദഃ , മാതൃദേവോ ഭവ , പിതൃദേവോ ഭവ , ആചാര്യദേവോ ഭവ , അതിഥിര്‍ദ്ദേവോ ഭവ , യാനി അനവദ്യാനി കര്‍മ്മാണി താനി സേവിതാനി ന ഇതരാണി '. സത്യം പറയുക ,ധര്‍മ്മം പാലിക്കുക , സന്മാര്‍ഗ്ഗത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കുക , മാതാപിതാഗുരുക്കന്മാരെയും അതിഥിയെയും ഈശ്വരതുല്യം ആദരിക്കുക , നിന്ദ്യമല്ലാത്ത കാര്യങ്ങള്‍ മാത്രം ചെയ്യുക.
ആത്മപരമാത്മവിവേചനമില്ലാതെ , പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയിലെത്തിയവന് യാഗപൂജാദി അനുഷ്ഠാനങ്ങളൊന്നും ചെയ്യേണ്ടതില്ല .കാരണം പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന അതേ ചൈതന്യം തന്നെയാണ് താന്‍ എന്ന അറിവ് അവനെ പരമാനന്ദപദത്തിലെത്തിച്ചിരിക്കുന്നു .

.അസുര്യാ നാമ തേ ലോകാ അന്ധേന തമസാവൃതാ
താംസ്തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാഃ

താംസ്തേ = താന്‍ + തേ . ചാത്മഹനോ = + ആത്മഹനഃ .

അസുര്യാ നാമ = അസുരന്മാരെസ്സംബന്ധിച്ചതെന്നു പറയപ്പെടുന്ന . തേ ലോകാ = ആ ലോകങ്ങള്‍ . അന്ധേന തമസാ = അജ്ഞാനത്തിന്‍റെ കൂരിരുട്ടാല്‍ . ആവൃതാഃ = മൂടപ്പെട്ടിരിക്കുന്നു . യേ കേ ച ജനാഃ = ഏതെല്ലാം ആള്‍ക്കാര്‍ . ആത്മഹനഃ = ആത്മഘാതകികള്‍ . മുക്തി നേടാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് ഒന്നും രണ്ടും മന്ത്രങ്ങളില്‍ വിശദീകരിച്ചത് . വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ് , ഓരോ പരമാണുവിലും പ്രേരകമായ ചൈതന്യമായി വര്‍ത്തിക്കുന്ന സച്ചിതാനന്ദപരബ്രഹ്മമായ പരമാത്മാവു തന്നെയാണ് നമ്മളില്‍ ജീവചൈതന്യമായിരിക്കുന്ന ജീവാത്മാവെന്നു തിരിച്ചറിഞ്ഞ് , ആത്മപരമാത്മഭേദം വെടിഞ്ഞ് , പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ പരമത്യാഗഭോഗത്തോടെ നിത്യാനിത്യവസ്തുവിവേചനംകൊണ്ട് പരമാനന്ദാനുഭവം നേടുന്ന സന്യാസത്തിന്‍റെ മാര്‍ഗ്ഗമാണ് ഒന്നാം മന്ത്രത്തില്‍ വിശദീകരിച്ചത് . എന്നാല്‍ എല്ലാവര്‍ക്കും സന്യാസത്തിന്‍റെ അവസ്ഥയിലെത്താന്‍ കഴിയില്ല . ഗൃഹസ്ഥനായ സാധാരണ മനുഷ്യന്‍റെ കാര്യമാണ് രണ്ടാമത്തെ മന്ത്രത്തില്‍ വിശദീകരിക്കുന്നത് . സന്യാസത്തിന്‍റെ തലത്തിലേയ്ക്കെത്താത്ത സാധാരണ മനുഷ്യന് കര്‍മ്മബന്ധങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഏകമാര്‍ഗ്ഗം ഈശ്വരാരാധനയും പൂജ ,ഹോമം തുടങ്ങിയ ശാസ്ത്രവിഹിതങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിതവുമാണ് . ഇത് രണ്ടുമനുഷ്ഠിക്കാതെ , ജ്ഞാനമാര്‍ജ്ജിക്കാന്‍ ശ്രമിക്കാതെ , സഹജീവികളുടെ ക്ഷേമൈശ്വര്യങ്ങളെക്കുറിച്ച് അല്പം പോലും ചിന്തയില്ലാതെ സ്വന്തം ശാരീരികസുഖങ്ങളില്‍ മാത്രം മുഴുകിക്കഴിയുന്നവരെയാണ് ആത്മഘാതകികള്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് . തേ = അവര്‍ , പ്രേത്യ = മരണാനന്തരം. താന്‍ = അവയെ , അസുരലോകങ്ങളെ അഭിഗച്ഛന്തി = പ്രാപിക്കുന്നു .
ആത്മഘാതകികളായ ജനങ്ങള്‍ മരണാനന്തരം അജ്ഞാനത്തിന്‍റെ കൂരിരുട്ടാല്‍ മൂടപ്പെട്ടിരിക്കുന്ന അസുരലോകത്തെ പ്രാപിക്കുന്നു .
നിവൃത്തിമാര്‍ഗ്ഗത്തിലൂടെയോ പ്രവൃത്തിമാര്‍ഗ്ഗത്തിലൂടെയോ ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കാതെ , ജ്ഞാനമാര്‍ജ്ജിക്കാതെ , ഇന്ദ്രിയസുഖങ്ങളില്‍ മാത്രം മുഴുകിക്കഴിയുന്നവര്‍ ജനനമരണചക്രങ്ങളില്‍പെട്ടുഴലുന്നു .
ക്രിയായോഗത്തില്‍ തപം ,സ്വാദ്ധ്യായം , ഈശ്വരപ്രണിധാനം എന്നിവ ആത്മസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങളായി പറയുന്നു.
ഭൌതികസുഖങ്ങളില്‍മാത്രം മുഴുകിക്കഴിയുന്നവരെക്കുറിച്ച് ശങ്കരാചാര്യര്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക :
ബാലസ്താവത് ക്രീഡാസക്തഃ തരുണസ്താവത് തരുണീസക്തഃ
വൃദ്ധസ്താവത് ചിന്താമഗ്നഃ പരമേ ബ്രഹ്മണി കോϚപി ന ലഗ്നഃ
പ്രായത്തിനനുസരിച്ച് ഓരോ കാലത്തും ഓരോ കാര്യങ്ങളില്‍ മുഴുകുന്ന ഒരാളും ഒരു കാലത്തും ഈശ്വരനെക്കുറിച്ച് ചിന്തിക്കുന്നില്ല .
സ്വന്തം സുഖങ്ങളെക്കുറിച്ച്മാത്രം ചിന്തിക്കുന്നവരാണ് അസുരന്മാര്‍ . അതിനുവേണ്ടി മറ്റുള്ളവരെ ഹനിക്കുന്നതില്‍ ഒരു വിഷമവും അവര്‍ക്കില്ല .ദേവന്മാരെന്നോ അസുരന്മാരെന്നോ വ്യത്യസ്ത വര്‍ഗ്ഗങ്ങളില്ല . മനുഷ്യരില്‍ത്തന്നെ ഈ രണ്ടുകൂട്ടരുമുണ്ടെന്നു കാണാം . ദേവപ്രീതിക്കുവേണ്ടി ,സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ടി എത്രയോ ജീവന്‍ നഷ്ടപ്പെടുത്തി യാഗം ചെയ്യുന്ന മഹര്‍ഷിമാര്‍ ചെയ്യുന്നതും സ്വന്തം സിംഹാസനം നിലനിര്‍ത്താന്‍ വേണ്ടി ദേവേന്ദ്രന്‍ ചെയ്യുന്നതായി പുരാണങ്ങളില്‍ വിശദീകരിക്കുന്ന കര്‍മ്മങ്ങളുമെല്ലാം ആസുരമെന്നുതന്നെ പറയാം . സ്വന്തം സുഖത്തിനുവേണ്ടിയോ അന്യനെ ദ്രോഹിച്ചുകൊണ്ടോ ഫലം ഇച്ഛിച്ചുകൊണ്ടോ കര്‍മ്മം ചെയ്യുന്നവര്‍ സാധാരണ മനുഷ്യരോ, പുരോഹിതന്മാരോ , മഹര്‍ഷിമാരോ , ദേവന്മാരോ ആരുമാകട്ടെ ആവരെല്ലാം അസുരന്മാര്‍ തന്നെ . കാമം , ക്രോധം , ലോഭം , മോഹം , മദം , മത്സരം എന്നീ ദോഷങ്ങളുടെ അടിമകളാണവര്‍ . അജ്ഞത , അഹംഭാവം , രാഗം , ദ്വേഷം , അഭിനിവേശം എന്നിവയായിരിക്കും ഇക്കൂട്ടരെ ഭരിക്കുന്നത് .
ഈശാവാസ്യോപനിഷത്തിലെ മൂന്നാമത്തെ മന്ത്രത്തിന്‍റെ അതേ ആശയം വരുന്ന മന്ത്രങ്ങളും ശ്ലോകങ്ങളും മറ്റു പല ഗ്രന്ഥങ്ങളിലുമുണ്ട്.
ബൃഹദാരണ്യകോപനിഷത്തില്‍ ഒരു മന്ത്രം ഇതേ ആശയം ഉള്ളതാണ് .
അനന്ദാ നാമ തേ ലോകാ അന്ധേന തമസാവൃതാഃ
താംസ്തേ പ്രേത്യാഭിഗച്ഛന്ത്യവിദ്വാംസോ ﯼ ബുധോ ജനാഃ
ഭഗവത്ഗീത പതിനാറാം അദ്ധ്യായം കാണുക . പതിനാറാം ശ്ലോകം :
അനേകചിത്തവിഭ്രാന്താഃ മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു പതന്തി നരകേﯼ ശുചൌ .
പല ആഗ്രഹങ്ങളാല്‍ മനസ്സ് പതറിയവരും മോഹവലയത്താല്‍ ചുറ്റപ്പെട്ടവരും കാമഭോഗങ്ങളില്‍ മുഴുകിക്കഴിയുന്നവരുമായവര്‍ മലിനമായ നരകത്തില്‍ പതിക്കുന്നു . മനസ്സിനൊരിക്കലും സ്വസ്ഥത ലഭിക്കാത്ത അവര്‍ നരകതുല്യമായ അവസ്ഥയിലായിരിക്കും എന്നര്‍ത്ഥം .
ഇരുപതാം ശ്ലോകം :
ആസുരീം യോനിമാപന്നാ മൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൌന്തേയ തതോയാന്ത്യധമാം ഗതിം .
അര്‍ജ്ജുനാ , ആസുരജന്മമെടുത്ത മൂഢന്മാര്‍ എന്നെ പ്രാപിക്കാന്‍ കഴിയാതെ ജന്മംതോറും കൂടുതല്‍ കൂടുതല്‍ അധമമായ ഗതിയെ പ്രാപിക്കും .
യഥാര്‍ത്ഥജ്ഞാനം സിദ്ധിച്ചവരുടെ ഗതിയെക്കുറിച്ച് രണ്ടാമദ്ധ്യായത്തില്‍ 51,52 ശ്ലോകങ്ങളില്‍ ഇങ്ങനെ പറയുന്നു :
കര്‍മ്മജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിര്‍മുക്താഃ പദം ഗച്ഛന്ത്യനാമയം .
യോഗയുക്തമായ ബുദ്ധിയുള്ള ജ്ഞാനികള്‍ കര്‍മ്മഫലം ഉപേക്ഷിച്ച് ജനനമരണചക്രങ്ങളില്‍നിന്ന് മുക്തി നേടി ദുഃഖങ്ങളില്ലാത്ത പരമപദത്തിലെത്തിച്ചേരുന്നു .
യദാ തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി
തദാ ഗന്താസി നിര്‍വ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ചാ

എപ്പോള്‍ നിന്‍റെ ബുദ്ധി മോഹമാകുന്ന ദോഷത്തെ അതിക്രമിക്കുന്നുവോ അപ്പോള്‍ കേള്‍ക്കേണ്ടതിലും കേട്ടതിലും നീ വിരക്തി നേടും . യഥാര്‍ത്ഥ ജ്ഞാനം നേടി മോഹത്തെ കീഴടക്കുമ്പോള്‍ കര്‍മ്മഫലത്തെക്കുറിച്ച് വൈരാഗ്യബുദ്ധിയോടെ ചിന്തിക്കാന്‍ കഴിയും .
. അനേജദേകം മനസോ ജവീയോ നൈനദ്ദേവാ ആപ്നുവന്‍ പൂര്‍വ്വമര്‍ഷത്
തദ്ധാവതോ ƒന്യാനത്യേതി തിഷ്ഠത്തസ്മിന്നപോ മാതരിശ്വാ ദധാതി.
അനേജത് = ഇളകാത്തത് . ഏകം = അതുപോലെ മറ്റൊന്നില്ലാത്തത് .മനസോ ജവീയോ =മനസഃ ജവീയഃ = മനസ്സിനേക്കാള്‍ വേഗതയുള്ളത് .പൂര്‍വ്വം അര്‍ഷത് = മുന്‍പ് പോകുന്ന . ഏനദ് = ഇത് . ന ആപ്നുവന്‍ = പ്രാപിച്ചിട്ടില്ല . ദേവാഃ = പ്രകാശിപ്പിക്കുന്നവ .വസ്തുക്കളെ അനുഭവഭേദ്യമാക്കുന്നതുകൊണ്ട് ഇന്ദ്രിയങ്ങളെ യാണിവിടെ ദേവാഃ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .തിഷ്ഠത് = നിന്നുകൊണ്ട് . ധാവതഃ അന്യാന്‍ = ഓടുന്ന മറ്റുള്ളവയെ . അത്യേതി = അതിക്രമിക്കുന്നു ,മറികടക്കുന്നു .മാതരിശ്വാ = വായു (അന്തരിക്ഷത്തില്‍ ചരിക്കുന്നത്).തസ്മിന്‍ = അതില്‍ ,ആത്മതത്വത്തില്‍ .അപഃ = ജലം ,പ്രാണികളുടെ ചേഷ്ടാരൂപമായ കര്‍മ്മങ്ങളെ ,വിദധാതി = വിഭജിക്കുന്നു ,നടത്തുന്നു ,നിര്‍വ്വഹിക്കുന്നു . പൂര്‍വ്വമര്‍ഷത് എന്നതിന് മുന്‍പ് പോയിട്ടുള്ള ,എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ,അനാദിയായ പ്രകാശം എന്നെല്ലാം അര്‍ത്ഥം കല്പിക്കാം .
സ്ഥിരവും ഏകവുമായ അത് മനസ്സിനേക്കാള്‍ വേഗതയുള്ളതാണ് .മുന്‍പേ ഗമിച്ചിട്ടുള്ള എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഇതിനെ പ്രാപിക്കാന്‍ ഇന്ദ്രിയങ്ങള്‍ക്കു കഴിയില്ല . ഇളകാതെ നില്‍ക്കുന്ന അത് അതിവേഗം ചലിക്കുന്നവയെ അതിക്രമിക്കുന്നു . പ്രാണന്‍ അതിന്‍റെ ശക്തിയാല്‍ മാത്രമാണ് പ്രാണികളുടെ ചേഷ്ടാരൂപമായ കര്‍മ്മങ്ങളെ നിര്‍വ്വഹിക്കുന്നത് .
പരമാത്മചൈതന്യത്തിന്‍റെ സാന്നിദ്ധ്യമില്ലാത്ത ഒരിടവുമില്ല . അതുകൊണ്ടുതന്നെ അതിന് ചലിക്കാന്‍ ഇടമില്ല . അതുകൊണ്ട് അനേജത് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു .വിശ്വം നിറഞ്ഞുനില്‍ക്കുന്ന ഒരേ ഒരു ശക്തിയെയാണ് സച്ചിദാനന്ദപരബ്രഹ്മമെന്ന് വിളിക്കുന്നത് . ഇതുപോലെ മറ്റൊന്നില്ല . അതുകൊണ്ട് ഏകം എന്ന് പറയുന്നു . വിചാരിക്കുന്ന സമയത്ത് വിചാരിക്കുന്ന സ്ഥലത്ത് എത്താന്‍ കഴിയുന്ന മനസ്സാണ് ഏറ്റവും വേഗതയുള്ളത് . എന്നാല്‍ നാം എന്തിനെക്കുറിച്ച് ചിന്തിക്കുന്നുവോ അവിടെയെല്ലാം കാണുന്നത് ആ ചൈതന്യമാണ് . നമ്മുടെ മനസ്സെത്തുന്നിടത്തൊക്കെ നാം ആ ചൈതന്യം കാണുന്നു . അതുകൊണ്ട് മനസ്സിനേക്കാള്‍ വേഗതയുള്ളതാണെന്നു പറയുന്നു . നാം എവിടെച്ചെന്നാലും ആ ആത്മതത്ത്വത്തിന്‍റെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് അത് മുന്‍പേ എത്തിയിട്ടുള്ളതായി തോന്നുന്നു .എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത് എന്നതിന് വിശദീകരണം ആവശ്യമില്ലല്ലോ . ആത്മതത്ത്വത്തെ കാണാനോ കേള്‍ക്കാനോ രുചിക്കാനോ സ്പര്‍ശിക്കാനോ കഴിയില്ല . ഭൌതികരൂപമില്ലാത്ത അത് ഇന്ദ്രിയങ്ങള്‍ക്കതീതമാണ് . മനസ്സിനേക്കാള്‍ വേഗതയുള്ളതെന്നതിന്‍റെ വിശദീകരണത്തില്‍ നിന്നുതന്നെ ഓടുന്ന എന്തിനേയും അത് അതിക്രമിക്കുന്നു എന്നത് വ്യക്തമാണ് .ഇവിടെ ഓടുന്നത് എന്തുമാകാം .
എന്നും ഓടിക്കൊണ്ടിരിക്കുന്ന കാലവുമാകാം . അനാദിയും അനന്തവുമായ ആ ചൈതന്യത്തെ കാലചക്രത്തിന്‍റെ ഭ്രമണം ബാധിക്കുന്നില്ല . വായുവും ജലവും അഗ്നിയുമെല്ലാം കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് അവയിലന്തര്‍ലീനമായിരിക്കുന്ന ആ ചൈതന്യത്തിന്‍റെ പ്രേരണയിലാണ് .പ്രാണന്‍ ആ ചൈതന്യത്തിന്‍റെ പ്രേരണയാലാണ് പ്രാണികളുടെ ചേഷ്ടാരൂപമായ കര്‍മ്മങ്ങളെ നിര്‍വ്വഹിക്കുന്നത് .
അരൂപിയായ വിശ്വത്തിന്‍റെ ഓരോ പരമാണുവിലും അന്തര്‍ലീനമായിരിക്കുന്ന , എല്ലാ കാര്യങ്ങളുടേയും കാരണമായി വര്‍ത്തിക്കുന്ന , എല്ലാറ്റിലും പ്രേരകമായി വര്‍ത്തിക്കുന്ന ചൈതന്യം മാത്രമായ നിര്‍ഗ്ഗുണബ്രഹ്മത്തിന്‍റെ പ്രത്യേകതകളാണ് വിവരിച്ചിരിക്കുന്നത് . എല്ലായിടത്തും വ്യാപിച്ച് എന്തിനേയും അതിന്‍റെ സ്വാഭാവികകര്‍മ്മങ്ങളനുഷ്ഠിക്കാന്‍ പ്രേരകശക്തിയായി ഓരോന്നിലും അന്തര്‍ലീനമായിരിക്കുന്ന ശക്തിചൈതന്യമാണെങ്കിലും മനുഷ്യന്‍റെ ചുറ്റുപാടുകളുമായി താരതമ്യം ചെയ്ത് അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സോപാധികമായും സഗുണമായും (രൂപമുള്ളതായും) തോന്നുന്നു .സ്ഥിരമായത് ,ഇളകുന്നത് , വേഗതയേറിയത് , കര്‍മ്മനിരതമാക്കുന്നത് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ,പലപ്പോഴും പരസ്പരവിരുദ്ധമായവ നിര്‍ഗുണപരബ്രഹ്മത്തിന് എങ്ങനെ യോജിക്കുന്നു എന്നാണ് ഈ മന്ത്രം പഠിപ്പിക്കുന്നത് .
. തദേജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വ്വസ്യ തദുസര്‍വ്വസ്യാസ്യ ബാഹ്യതഃ
തത്= അത് , ബ്രഹ്മതത്ത്വം . ഏജതി = ചലിക്കുന്നു . തന്നൈജതി = തത് ന ഏജതി = അത് ചലിക്കുന്നില്ല .തദ്ദൂരേ = തത് ദൂരേ = അത് അകലത്താണ് .തത് ഉ അന്തികേ = അത് അടുത്തുമാണ് .തത് അസ്യ സര്‍വ്വസ്യ അന്തഃ = അത് എല്ലാതിന്‍റേയും ഉള്ളിലാണ് . തത് ഉ അസ്യ സര്‍വ്വസ്യ ബാഹ്യതഃ =അത് എല്ലാറ്റിന്‍റേയും പുറത്തുമാണ് .
ബ്രഹ്മതത്ത്വത്തിന്‍റെ പ്രത്യേകതകളാണ് ഈ മന്ത്രത്തില്‍ വിശദീകരിക്കുന്നത് .അത് ചലിക്കുന്നു .അത് ചലിക്കുന്നില്ല .അത് അകലത്താണ് . അത് അടുത്തുമാണ് .അത് എല്ലാതിന്‍റേയും ഉള്ളിലാണ് .അത് എല്ലാറ്റിന്‍റേയും പുറത്തുമാണ് .
മുന്‍മന്ത്രത്തിലെപ്പോലെത്തന്നെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇതിലുമുള്ളത് . പരമാത്മന്‍ സര്‍വ്വവ്യാപിയാണ് .വിശ്വം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ചൈതന്യം .സ്ഥാവരവും ജംഗമവുമായ എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം . അതില്ലാത്ത ഒരു സ്ഥലവുമില്ല.. പിന്നെ എവിടേയ്ക്ക് ചലിക്കും ? അതുകൊണ്ട് അത് ചലിക്കാത്തതാണ് . ചലിക്കുന്ന എന്തിലും ചലിക്കാന്‍ പ്രേരകമായി വര്‍ത്തിക്കുന്ന ചൈതന്യമാണ് അത്.ചലിക്കുന്ന ഏതു വസ്തുവിലുമുള്ള , ഏത് ജീവിയിലുമുള്ള ആത്മതത്ത്വം അവയോടൊപ്പം ചലിക്കുന്നു . ചലിക്കുന്ന വസ്തുവിനെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോള്‍ , ആ വസ്തുവിനോടൊപ്പം ബ്രഹ്മവും ചലിക്കുന്നു . അങ്ങനെ നിരുപാധികമായി ചലിക്കാത്ത ബ്രഹ്മം സോപാധികമായി ചലിക്കുന്നതായി തോന്നുന്നു . അതുകൊണ്ട് ബ്രഹ്മം ചലിക്കുന്നതും ചലിക്കാത്തതുമാണ് . ആത്മസ്വരൂപം അജ്ഞാനികള്‍ക്കപ്രാപ്യമാണ് . അതുകൊണ്ട് അത് വളരെ ദൂരെയാണ് . എന്നാല്‍ ജീവാത്മാവുതന്നെയാണ് പരമാത്മാവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ജ്ഞാനികള്‍ അവരില്‍ കുടികൊള്ളുന്ന ചൈതന്യത്തെ പരമാത്മാവെന്നറിയുന്നു . അവര്‍ക്ക് പരമാത്മാവ് അടുത്താണ് . ജഗത്തില്‍ നിറഞ്ഞുനില്ക്കുന്ന ആ ശക്തി ഓരോ ജീവിയുടേയും ഓരോ വസ്തുവിന്‍റേയും ഉള്ളിലും പുറത്തുമുണ്ട്.
യഥാര്‍ത്ഥത്തില്‍ നിശ്ചലവും നിഷ്ക്രിയവും നിര്‍ഗ്ഗുണവും നിര്‍വ്വികാരവും ആയ ബ്രഹ്മതത്ത്വം അത് വ്യാപിച്ചിരിക്കുന്ന വസ്തുക്കളേയോ ജീവികളേയോ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ചലനാത്മകവും ക്രിയാത്മകവും സഗുണവും സവികാരവുമൊക്കെയാണെന്നു തോന്നും .
ഭഗവത്ഗീത പതിമൂന്നാം അദ്ധ്യായത്തില്‍ പതിനഞ്ചാം ശ്ലോകം നോക്കുക:
ബഹിരന്തശ്ച ഭൂതാനാം അചരം ചരമേവ ച
സൂക്ഷ്മത്ത്വാത് തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് .

അത് ഭൂതങ്ങളുടെ അകത്തും പുറത്തുമുണ്ട് . സ്ഥാവരവും ജംഗമവും അതുതന്നെയാണ് . കാണാന്‍ കഴിയാത്തതുകൊണ്ട് പലര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയാത്തതാണ് .അത് ദൂരത്തിരിക്കുന്നതുമാണ് ,അടുത്തിരിക്കുന്നതുമാണ് .

അജ്ഞാനികള്‍ ഈശ്വരനെത്തേടി പുണ്യതീര്‍ത്ഥങ്ങളില്‍ സ്നാനം നടത്തുകയും തീര്‍ത്ഥകേന്ദ്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്യുന്നു .അവര്‍ക്കുള്ളിലുള്ള ഈശ്വരനെ അവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് ബ്രഹ്മതത്ത്വം വളരെ അകലെയാണ് , അപ്രാപ്യമാണ് , ദുര്‍ഗ്രാഹ്യവുമാണ് .തന്‍റെ ജീവാത്മാവ് പരമാത്മാവുതന്നെയാണെന്നറിയുന്നവര്‍ക്ക് ബ്രഹ്മതത്ത്വം തന്നില്‍തന്നെ അനുഭവിക്കാന്‍ കഴിയുന്നു .   
. യസ്തു സര്‍വ്വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി സര്‍വ്വഭൂതേഷു ചാത്മാനം
തതോ ന വിജുഗുപ്സതേ !

യഃ തു = ആരുതന്നെയാകട്ടെ . സര്‍വ്വാണി ഭൂതാനി = എല്ലാ ജീവികളേയും . ആത്മനി ഏവ അനുപശ്യതി = തന്നില്‍ തന്നെ കാണുന്നു . സര്‍വ്വഭൂതേഷു = എല്ലാ ജീവികളിലും . ആത്മാനം ച = തന്നെയും . തതോ = തതഃ = അതുകൊണ്ട് . ന വിജുഗുപ്സതേ = നിന്ദിക്കുന്നില്ല .
എല്ലാ ജീവികളിലും തന്നെയും തന്നില്‍ എല്ലാ ജീവികളേയും കാണുന്നവന്‍ ആ കാരണം കൊണ്ടുതന്നെ ആരെയും നിന്ദിക്കുന്നില്ല .
തന്‍റെ ജീവാത്മാവ് പരമാത്മാവുതന്നെയാണെ ന്നും എല്ലാ ജീവികളിലും ജീവാത്മാവായി വര്‍ത്തിക്കുന്നത് അതേ പരമാത്മാവുതന്നെയാണെന്നും അറിയുമ്പോള്‍ , തന്നിലെ ആത്മചൈതന്യം തന്നെയാണ് മറ്റെല്ലാ ജീവികളിലുമുള്ളതെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ മറ്റെല്ലാ ജീവികളിലും തന്നെ കാണാന്‍ കഴിയുന്നു; പരമാത്മചൈതന്യത്തെ കാണാന്‍ കഴിയുന്നു . അങ്ങനെയുള്ളവന് മറ്റൊരാളെ നിന്ദിക്കുവാന്‍ എങ്ങനെ കഴിയും? ഭഗവത് ഗീത ആറാം അദ്ധ്യായത്തില്‍ ഇരുപത്തിയൊമ്പതാം ശ്ലോകം കാണുക .
സര്‍വ്വഭൂതസ്ഥമാത്മാനം സര്‍വ്വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ സര്‍വ്വത്ര സമദര്‍ശനഃ
യോഗി എല്ലാ വസ്തുക്കളിലും ഒരേ ചൈതന്യത്തെ കണ്ടുകൊണ്ട് തന്‍റെ ആത്മാവിനെ സര്‍വ്വ ചരാചരങ്ങളിലും സര്‍വ്വ ചരാചരങ്ങളേയും തന്‍റെ ആത്മാവിലും കാണുന്നു. ആത്മജ്ഞാനി സര്‍വ്വം ബ്രഹ്മമയം എന്നറിയുന്നു . വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ് , ഓരോ പരമാണുവിലും പ്രേരകമായ ചൈതന്യമായി വര്‍ത്തിക്കുന്ന സച്ചിതാനന്ദപരബ്രഹ്മമായ പരമാത്മാവു തന്നെയാണ് നമ്മളില്‍ ജീവചൈതന്യമായിരിക്കുന്ന ജീവാത്മാവെന്നു തിരിച്ചറിഞ്ഞ് , അതേ പരമാത്മാവുതന്നെയാണ് മറ്റെല്ലാ ജീവികളിലുമുള്ള ചൈതന്യമെന്നറിഞ്ഞ് , ഉച്ചനീചവിവേചനഭാവമില്ലാതെ , ആത്മപരമാത്മഭേദം വെടിഞ്ഞ് , പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുക യെന്നതാണ് ആത്മജ്ഞാനികളുടെ ലക്ഷ്യം .അവര്‍ക്ക് ആരെയും നിന്ദിക്കാനാവില്ല .

ഈശാവസ്യോപനിഷത്ത് ഏഴാം മന്ത്രം .
==============================

ആറാം മന്ത്രത്തിന്‍റെ അര്‍ത്ഥത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ഈ മന്ത്രം .ജ്ഞാനി എല്ലാ ജീവികളിലും തന്നെയും തന്നില്‍ എല്ലാ ജീവികളേയും കാണുന്നവനാണ് . ജ്ഞാനിക്ക് മിഥ്യാധാരണകളുണ്ടാകില്ല .
. യസ്മിന്‍ സര്‍വ്വാണി ഭൂതാനി ആത്മൈവാഭൂത് വിജാനത
തത്ര കോ മോഹഃ കഃ ശോക ഏകത്വമനുപശ്യതഃ
യസ്മിന്‍ = യസ്മിന്‍ കാലേ , യാതൊരു സമയത്ത് . വിജാനത = ജ്ഞാനിക്ക് , അറിയുന്നവന് . സര്‍വ്വാണി ഭൂതാനി = എല്ലാ ജീവികളും . ആത്മൈവാഭൂത് = ആത്മ ഇവ അഭൂത് = ആത്മാവ് തന്നെയായി ഭവിച്ചു ,(തന്നില്‍ തന്നെയാണെന്ന് മാനസ്സിലായി ) തത്ര = അവിടെ , ആ അവസ്ഥയില്‍ . ഏകത്വമനുപശ്യതഃ = ഏകത്വം അനുപശ്യതഃ = ഏകത്വം കാണുന്നവര്‍ക്ക് . കോ =കഃ = എന്ത് . മോഹഃ = മിഥ്യാബോധം , തെറ്റിദ്ധാരണ .
എല്ലാ ജീവികളിലും തന്‍റെ ആത്മാവിനെ കാണാന്‍ കഴിയുന്നവര്‍ക്ക്, എല്ലായിടത്തും ഏകത്വം കാണാന്‍ കഴിയുന്നവര്‍ക്ക് ദുഃഖമോ മിഥ്യാബോധമോ ഇല്ല. നാനാത്വം അവിദ്യയുടെ സൃഷ്ടിയാണ്. തന്നിലുള്ള ജീവചൈതന്യമാണ് മറ്റെല്ലാ ജീവികളിലുമുള്ളതെന്നും അത് വിശ്വം നിറഞ്ഞുവാഴുന്ന പരമാത്മചൈതന്യമാണെന്നുമുള്ള അറിവ് ഉള്ളവനാണ് ജ്ഞാനി. ഈ അദ്വൈതദര്‍ശനം എപ്പോഴും ഉണ്ടായിരിക്കുമ്പോള്‍ മിഥ്യാധാരണകളില്ലാതാകുന്നു . സച്ചിദാനന്ദപരബ്രഹ്മം തന്നെയാണ് ഇവിടെ നിറഞ്ഞുനില്ക്കുന്ന ചൈതന്യമെന്നറിയുന്നവന് ഒന്നും അന്യമല്ല. എല്ലാ ജീവികളേയും തനിക്കു സമമായി കാണാന്‍ കഴിയുന്നു . ബ്രഹ്മജ്ഞാനം സിദ്ധിച്ചവന്‍ വിശ്വം നിറഞ്ഞുനില്ക്കുന്ന ചൈതന്യത്തില്‍ ആനന്ദം കാണുന്നു. അങ്ങനെയുള്ളവന് മിഥ്യാധാരണയുണ്ടാകില്ല , ദുഃഖവുമുണ്ടാകില്ല .
തേ ആശയം വരുന്ന മന്ത്രങ്ങളും ശ്ലോകങ്ങളും മറ്റു പല ഗ്രന്ഥങ്ങളിലുമുണ്ട് . ഭഗവത് ഗീത ആറാം അദ്ധ്യായത്തില്‍ മുപ്പതാം ശ്ലോകം കാണുക .
യോ മാം പശ്യതി സര്‍വ്വത്ര സര്‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി .
യാതൊരുവന്‍ എന്നെ എല്ലായിടത്തും , സര്‍വ്വചരാചരങ്ങളെയും എന്നിലും കാണുന്നുവോ അവന് ഞാനൊരിക്കലും , അവന്‍ എനിക്കും നശിക്കുന്നില്ല . എന്നെ സര്‍വ്വ ചരാചരങ്ങളിലും സര്‍വ്വ ചരാചരങ്ങളേയും എന്നിലും കാണുന്നവന്‍റെ കൂടെ ഞാനെന്നുമുണ്ടായിരിക്കും . അങ്ങനെയുള്ളവന്‍ എന്നും എന്‍റെകൂടെയുണ്ടായിരിക്കും .
ഭഗവത് ഗീത ആറാം അദ്ധ്യായത്തില്‍ മുപ്പത്തിയൊന്നാം ശ്ലോകം കാണുക .
സര്‍വ്വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ
സര്‍വ്വഥാ വര്‍ത്തമാനോƒപി സ യോഗി മയി വര്‍ത്തതേ .
യാതൊരുവന്‍ ജീവാത്മപരമാത്മൈക്യഭാവത്തില്‍ സ്ഥിതി ചെയ്തുകൊണ്ട് (പരമാത്മാവും ജീവാത്മാവും ഒന്നാണെന്ന് മനസ്സിലാക്കിക്കൊണ്ട് ) സകല ചരാചരങ്ങളിലും വര്‍ത്തിക്കുന്ന എന്നെ ഭജിക്കുന്നുവോ ആ യോഗി ഏതുതരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാലും ,എന്നില്‍ തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


                                                                                                                                                             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ