അക്ഷയതൃതീയ

അക്ഷയതൃതീയ
===========
ഭവിഷ്യോത്തരപുരാണം (30.19) ഇങ്ങനെ പറയുന്നു. സ്‌നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതര്‍പ്പണം,യദസ്യാം ക്രിയതേ കിഞ്ചിത്
സര്‍വം സ്യാത്തദിഹാക്ഷയം.അദൌ കൃതയുഗസ്യേയം
യുഗാദിസ്‌തേന കഥ്യതേ.അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം
തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ’.
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ തിഥിയില്‍ ചെയ്യുന്ന സ്നാനം, തപസ്സ്, ഹോമം, ദാനം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല. അതുകൊണ്ട് അതിനെ അക്ഷയതൃതീയ എന്നുപറയുന്നു. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിച്ച് അഗ്‌നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും ചെയ്താല്‍ സര്‍വപാപമോചനമാണു ഫലമെന്നും അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കുമെന്നും വിഷ്ണുധര്‍മസൂത്രത്തില്‍ പരാമര്‍ശിക്കുന്നു.അക്ഷയതൃതീയയ്ക്ക് ഉദയത്തില്‍ കുളിച്ച് വിഷ്ണുപൂജയും ദാനധര്‍മ്മാദി പുണ്യകര്‍മ്മങ്ങളും ചെയ്താല്‍ ആ പുണ്യകര്‍മ്മം അക്ഷയഫലം നേടുകയും മോക്ഷപ്രാപ്തിയ്ക്ക് അര്‍ഹത നേടുകയും ചെയ്യുമെന്ന് സ്‌കാന്ദപുരാണത്തിലെ വൈശാഖമാഹാത്മ്യത്തില്‍ പറയുന്നു. അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വിഷ്ണുവിന്‍റേയും അഷ്ടലക്ഷ്മിമാരുടെയും അനുഗ്രഹപുണ്യമുണ്ടാകും എന്നാണ് സങ്കല്പം. ഭവിഷ്യമഹാപുരാണത്തില്‍ ഇങ്ങനെ പറയുന്നു. "സകല രസങ്ങളോടും കൂടിയ അന്നം, ജലകുംഭം, നാനാവിധ ഫലങ്ങള്‍, ഗോക്കള്‍, ഭൂമി, സ്വര്‍ണ്ണം, വസ്ത്രം എന്നിങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും ഏറ്റവും ഉത്തമമെന്നും തോന്നുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യണം. ഈ തിഥിയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷയം സംഭവിക്കുകയില്ല. അതിനാല്‍ മുനിമാര്‍ ഈ തിഥിയെ അക്ഷയ തൃതീയ എന്ന് പ്രകീര്‍ത്തിക്കുന്നു."
.
"
നാസ്തി ക്ഷയോ യസ്യ സഃ’ " (ഏതിനാണോ നാശമില്ലാത്തത് അത്) , ‘നാസ്തി ക്ഷയോ അസ്യ. ക്ഷയരഹിതേ സര്‍വദാ വര്‍ത്തമാനേ’ (ഇതിന് നാശമില്ല, നാശമില്ലാതെ എന്നും ഉണ്ടായിരിക്കുന്നത്) എന്നെല്ലാമാണ് അക്ഷയശബ്ദത്തിന് കൊടുത്തിരിക്കുന്ന അര്‍ത്ഥങ്ങള്‍.
വരൾച്ചകൊണ്ടു പൊറുതിമുട്ടിയ ഭൂമിക്കു സാന്ത്വനസ്പർശമായി ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നു ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണു വിശ്വാസം. കപില ശാപമേറ്റ് ഭസ്മമായിപ്പോയ സഗരപുത്രന്മാരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ വേണ്ടിയാണ് കൊടും തപം ചെയ്ത് ഭഗീരഥ ചക്രവര്‍ത്തി ഗംഗാദേവിയെ ഭൂമിയിലേക്ക് ആനയിച്ചത്. മോക്ഷം കിട്ടാതെ തലകീഴായി കാലങ്ങളോളം കിടന്ന ആത്മാക്കള്‍ക്ക് മോക്ഷം നല്കിയ, നാശത്തിന്‍റെ വക്കിലായിരുന്ന ഭൂമിയെ പുനര്‍ജ്ജീവിപ്പിച്ച ഭാഗീരഥിയുടെ ഭൂപ്രവേശം ഈ ദിനത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സത്യ(കൃത)യുഗത്തിന്റെ ആരംഭം ഈ തിഥിയിലാണ് ഉണ്ടായത്. അതിനാല്‍ ഈ തിഥിയെ കൃതയുഗാദി തൃതീയ എന്നും പറയുന്നു. അന്ന് അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും പറഞ്ഞുകേള്‍ക്കുന്നു. വനവാസക്കാലത്ത് പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ചത് ഈ ദിനത്തിലാണത്രേ. എടുത്താലും തീരാത്ത അന്നത്തിന്‍റെ ഉറവിടമായ അക്ഷയപാത്രം ദ്രൗപദിക്കു വളരെയേറെ സഹായകമായിട്ടുണ്ട്. അത് ഈ ദിനം അക്ഷയതൃതീയ എന്നുപേരുവരാന്‍ കാരണമായതായി വിശ്വസിക്കപ്പെടുന്നു. അക്ഷയതൃതീയ ദിവസം അക്ഷയപാത്രം പോലെയാണ് എന്നാണല്ലോ വിശ്വാസം. ഈ ദിവസം നേടുന്ന പുണ്യകര്‍മ്മത്തിന്‍റെ ഫലങ്ങള്‍ നാശമില്ലാത്തതാകുമെന്നുമാത്രമല്ല, വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്ന്‍ വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ജന്മമെടുത്തതും അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് ഐതിഹ്യം. ഭൂമിയില്‍ ദുഷ്ടരായ ഭരണാധിപന്‍മാര്‍ വര്‍ദ്ധിച്ചപ്പോള്‍ ഭൂമീദേവി പശുവിന്റെ രൂപത്തില്‍ മഹാവിഷ്ണുവിനെ സമീപിച്ചു സങ്കടം ബോധിപ്പിച്ചു. മഹാവിഷ്ണു, വസുദേവപുത്രന്മാരായ ശ്രീകൃഷ്ണനും ബലരാമനുമായി പിറന്ന് ദുഷ്ടന്‍മാരെ നിഗ്രഹിച്ച് ദുഃഖത്തിന് അറുതിവരുത്താമെന്നു ഭൂമീദേവിക്കു ഉറപ്പുനല്കി. അതനുസരിച്ച് വിഷ്ണുവിന്‍റെ ചൈതന്യം ബലരാമനായി അവതരിച്ച ദിനമാണത്രേ അക്ഷയതൃതീയ.മധുരയില്‍ മീനാക്ഷി ദേവിയുടേയും സുന്ദരേശ്വരനായ പരമശിവന്റേയും വിവാഹം മഹാവിഷ്ണുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നത് അക്ഷയ തൃതീയയിലാണത്രേ. വ്യാസ മഹര്‍ഷി ഗണപതിയുടെ അനുഗ്രഹാശിസ്സുകളോടെ മഹാഭാരത രചന സമാരംഭിച്ചതും അക്ഷയതൃതീയ ദിനത്തില്‍ത്തന്നെയാണത്രേ. ഭിക്ഷ യാചിച്ചു ചെന്ന ഇല്ലത്തെ ദയനീയ സ്ഥിതി മനസ്സിലാക്കി കനകധാരാ സ്‌തോത്രം ചൊല്ലി ആദിശങ്കരന്‍ സ്വര്‍ണ്ണ നെല്ലിക്കകള്‍ വര്‍ഷിച്ചതും സതീര്‍ത്ഥ്യന്‍റെ ദയനീയസ്ഥിതി കണ്ടറിഞ്ഞ് കൃഷ്ണന്‍ വിയര്‍പ്പില്‍ കുതിര്‍ന്ന കീറത്തുണികൊണ്ടുള്ള ഭാണ്ഡത്തില്‍നിന്ന് കല്ലും നെല്ലും കലര്‍ന്ന അവില്‍ ഭുജിച്ച് കുചേലന് ദാരിദ്ര്യദുഃഖത്തില്‍നിന്ന് മോചനം നല്കിയതും അക്ഷയതൃതീയദിനത്തിലായിരുന്നുവെന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു. അക്ഷയ തൃതീയ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതുവഴി പുണ്യമുണ്ടാകും എന്നാണ് വിശ്വാസം. അതായത് ആ ദിവസം വസ്തുക്കള്‍ പണംകൊടുത്ത് വാങ്ങുകയല്ല, സൌജന്യമായി കൊടുക്കുകയാണ് (ദാനം ചെയ്യുക) വേണ്ടത്. അക്ഷയതൃതീയ ദിവസം ദാനധര്‍മ്മങ്ങള്‍ക്കുള്ള ദിവസമാണ്. അന്ന് നടത്തുന്ന ദാനംമൂലം ഉളവാകുന്ന പുണ്യമാണ് അക്ഷയമായുള്ളത്. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സല്‍ക്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന പുരാതനകാലം മുതല്ക്കേ ഉള്ള വിശ്വാസം അക്ഷയതൃതീയനാളില്‍ വാങ്ങുന്ന സ്വര്‍ണ്ണം വര്‍ദ്ധിക്കുമെന്ന വിശ്വാസമായിത്തീര്‍ന്നത് എങ്ങനെയാണെന്ന് പരിശോധിക്കേണ്ടതാണ്. അക്ഷയ തൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസമാക്കി മാറ്റാന്‍ ജ്വല്ലറിക്കാര്‍ക്ക് കഴിഞ്ഞത് ഈ ശാസ്ത്രയുഗത്തിലും നമ്മള്‍ വച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസവും അത്യാഗ്രഹവും പുരാണങ്ങളെക്കുറിച്ചുള്ള അജ്ഞതയും മൂലമാണെന്ന് നമ്മള്‍ അറിയണം . സ്വര്‍ണ്ണം വാങ്ങുന്നത് തെറ്റല്ല, പക്ഷേ അത് ഒരു അന്ധവിശ്വാസത്തിന്‍റെ പേരില്‍ നടക്കുന്ന ചൂഷണമാകരുത്. ഇപ്പോള്‍ ഏറ്റവും മോശം തിഥിയായി കണക്കാക്കുന്ന ചതുര്‍ത്ഥിയും സ്വര്‍ണ്ണം വാങ്ങാന്‍ നല്ല ദിനമായി കരുതുന്നു. തൃതീയ, ചതുര്‍ത്ഥി ദിനങ്ങളില്‍ സ്വര്‍ണ്ണംവാങ്ങുന്നത് ഐശ്വര്യമുണ്ടാക്കും എന്ന് പരസ്യം കണ്ടു. യഥാര്‍ത്ഥവിശ്വാസം ആകാം, പക്ഷേ അജ്ഞതയും അന്ധവിശ്വാസവും ചൂഷണത്തെ വളര്‍ത്തും. ഈ അക്ഷയതൃതീയ മതവിശ്വാസങ്ങള്‍ക്കുപരിയായി നന്മചെയ്യാനുള്ള അവസരമാക്കാം. എല്ലാവര്‍ക്കും നന്മകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ