കേരളം

കേരവൃക്ഷങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് ലഭിച്ചതെന്നാണ് പൊതുവേ പറയപ്പെടുന്നതെങ്കിലും കേരം എന്ന സംസ്കൃതപദം പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ആ പേര് ഉണ്ടായിരുന്നതിനാല്‍ ചരിത്രകാരന്മാര്‍ ഇത് അംഗീകരിക്കുന്നില്ല . ചേരരാജാക്കന്മാരുടെ ഭരണമുണ്ടായിരുന്നതിനാല്‍ ചേരളം ആയെന്നും അത് പിന്നീട് കേരളമായതാണെന്നും മറ്റൊരു വാദമുണ്ട്. കടലിനടിയില്‍ ചേര്‍ ആയി കിടന്നിരുന്ന പ്രദേശമായിരുന്നതിനാല്‍ ചേര്‍ ആളുന്ന സ്ഥലം ചേരളമായതാണെന്നും അത് പിന്നീട് കേരളമായതാണെന്നും മറ്റൊരുകൂട്ടര്‍ പറയുന്നു.
പ്രാചീനകേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ വിരളമായത്തിനാല്‍ കേരളത്തിന്റെ പ്രാചീന ചരിത്രം അജ്ഞാതമായിത്തന്നെ തുടരുന്നു. അശോകചക്രവര്‍ത്തിയുടെ (ബി.സി. 272-232) ശിലാശാസനങ്ങളില്‍ കേരളപുത്രം ഉള്‍പ്പെട്ട ദക്ഷിണ്യേന്‍ നാടുകളില്‍ അദ്ദേഹം ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും മരുന്നുതോട്ടങ്ങളും തണല്‍വൃക്ഷങ്ങളും വച്ച് പിടിപ്പിക്കുകയും കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തതായി പറയുന്നു. ബി.സി. 3000 മുതല്‍ മെസ്സോപ്പൊട്ടേമിയക്കാരും അസീറിയക്കാരും, ബാബിലോണിയക്കാരും കേരളവുമായി സുഗന്ധവ്യഞ്ജന വ്യാപാരത്തിലേര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നു. അറബികള്‍ , ഫിനിഷ്യന്മാര്‍ , ഗ്രീക്കുകാര്‍ , റോമാക്കാര്‍ , ചീനക്കാര്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് കേരളവുമായി വ്യാപാരബന്ധം സ്ഥാപിച്ചിരുന്നു. മുസ്സീരിസ്, തീണ്ടിസ്, ബറക്കേ, നെല്ക്കിണ്ടി തുടങ്ങിയവയാണ് കേരളത്തിലെ പഴയ തുറമുഖങ്ങള്‍ . ഇതില്‍ മുസ്സിരിസ്, കൊടുങ്ങല്ലൂര്‍ ആണെന്ന കാര്യത്തില്‍ ഭൂരിപക്ഷം ചരിത്രകാരന്മാരും യോജിക്കുന്നു. മുചിറി, മുരചീപത്തനം, മുയിരിക്കോട്, മഹോദയപുരം, മഹോദയപട്ടണം എന്നീ പേരുകളിലും ഇവിടം അറിയപ്പെടുന്നു.

ക്രിസ്തുവിനുമുമ്പും അതിനു ശേഷവും ലോകത്തെ പ്രമുഖരായ സഞ്ചാരികളും ശാസ്ത്രജ്ഞന്മാരും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലേക്ക് ബി.സി. 302-ല്‍ വന്ന ഗ്രീക്ക് സഞ്ചാരിയായ മെഗസ്തനീസ് ആണ് ആദ്യം കേരളത്തെക്കുറിച്ച് സൂചന നല്കുന്നത്. : അദ്ദേഹം എഴുതിയ 'ഇന്‍ഡിക്ക' യില്‍ കേരളത്തിലെ മുത്തുകള്‍ , കുരുമുളക്, ചന്ദനം എന്നിവയെക്കുറിച്ച് വിവരിക്കുന്നു. ലോകത്ത് ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതനായ, .ഡി. 23ല്‍ വടക്കേ ഇറ്റലിയില്‍ ജനിച്ച പ്ലീനി കേരളവും റോമും തമ്മിലുള്ള ബന്ധം, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ,തുറമുഖങ്ങള്‍ എന്നിവയെപ്പറ്റി എഴുതിയിട്ടുണ്ട്. .ഡി. 60-ല്‍ രചിച്ച 'പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ' (ചെങ്കടലിലൂടെയുള്ള പര്യടനം)യുടെ ഗ്രന്ഥകര്‍ത്താവ് അജ്ഞാതനാണ്. അതിലും കേരളം ഉണ്ട്. വിഖ്യാതശാസ്ത്രജ്ഞനും ഗണിതശാസ്ത്ര, ജ്യോതിശാസ്ത്ര പണ്ഡിതനുമായ ഗ്രീക്കുകാരന്‍ ടോളമി (.ഡി. 95-162)യും ചൈനീസ് സഞ്ചാരികളായ ഫാഹിയാന്‍ (.ഡി. 399-414), ഹുയാങ്ങ്സാങ് (.ഡി. 629-645) എന്നിവരും കേരളത്തെപ്പറ്റി വിവരം നല്കുന്നു.

കേരളോല്‍പത്തിയുടെ ഐതിഹ്യം എല്ലാവര്‍ക്കുമറിവുള്ളതാണല്ലോ. ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി അവതരിച്ച മഹാവിഷ്ണു തന്‍റ ആയുധമായ പരശു എന്ന മഴുവിന്‍റെ പേരും ചേര്‍ത്ത് പരശുരാമന്‍ എന്ന്‍ വിഖ്യാതനായി. അദ്ദേഹം അധികാര ദുര്‍മോഹികളും, അഹങ്കാരികളും സ്വാര്‍ത്ഥതല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ച് നാട്ടില്‍ സന്തോഷവും സമാധാനവും നിലനിറുത്തി . അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ പരിശുദ്ധമായ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിലെ വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പ്രത്യക്ഷപ്പെട്ട് കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബിക്കടലില്‍ പരശുരാമന്‍ പരശു എറിഞ്ഞ് ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം. ചേര്‍ (ചെളി)ള്ള സ്ഥലം ചേരളവും പിന്നീട് അത് കേരളവും ആയി എന്ന വാദം കേരളം വെള്ളത്തിനടിയില്‍ ചേറായി കിടക്കുകയായിരുന്നുവെന്നതിന് തെളിവായും ചിലര്‍ വാദിക്കുന്നു. കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം മുൻപു കടലായിരുന്നെന്നും അത് ഒരു ഭൗമപ്രവർത്തനം മൂലം ഉയർന്നു വന്നതാണെന്നും ഉള്ള ചരിത്ര വസ്തുതയുടെ പിന്‍ബലവും ഈ ഐതിഹ്യത്തിനുണ്ട് . തുടർന്ന് പരശുരാമൻ വീണ്ടെടുത്ത ഭൂമിയെ അറുപത്തിനാലു ഗ്രാമങ്ങളാക്കി എന്നും അവയെ ബ്രാഹ്മണർക്കു ദാനംചെയ്തുവെന്നും ഐതിഹ്യം പറയുന്നു. കാലക്രമേണ ബ്രാഹ്മണരുടെ ദുഷിച്ച ഭരണത്തിനെ നന്നാക്കാനായി പരദേശത്തു നിന്നും ഒരു ക്ഷത്രിയനെയും ഒരു ക്ഷത്രിയസ്ത്രീയേയും കൊണ്ടുവന്നു എന്ന്‍ കേരളോല്പത്തി പ്രസ്താവിക്കുന്നു. അവരെ പെരുമാൾ എന്ന്‍ വിളിച്ചുവന്നു. ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛന്‍റെ കേരളോല്‍പത്തിയില്‍ 19 പെരുമാക്കന്മാരുടെ ഭരണം വിവരിക്കുന്നു. ഇതില്‍ നാലാമത്തെ ആളായിരുന്ന ബാണപ്പെരുമാള്‍ മുഹമ്മദീയതത്ത്വങ്ങളില്‍ ആകൃഷ്ടനായി ആ മതം പിന്തുടര്‍ന്നതായി പറയപ്പെടുന്നു. അക്കാലത്ത് ഭാരതത്തില്‍ മുഹമ്മദീയര്‍ വന്നിരുന്നെങ്കിലും അവരെ വാദപ്രദിവാദത്തില്‍ തോല്പിച്ച് തിരിച്ചയച്ചതായി പറയപ്പെടുന്നു. ബാണപ്പെരുമാള്‍ മക്കയിലേക്കുപോയതായും കേള്‍ക്കുന്നു. അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാളെക്കുറിച്ചും ഇതുതന്നെ കേള്‍ക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ്‌ അദ്ദേഹത്തിന്‍റെ പേരിലാണ്.
രാജ്യാധികാരം മരുമക്കള്‍ക്ക് കൈമാറി മക്കത്തു പോയി ഇസ്ലാം സ്വീകരിച്ച് മടക്ക യാത്രയിൽ ഒമാനിലെ സലാലയിൽ വെച്ച് മരിച്ച അദ്ദേഹത്തിന്റെ അനുയായികളിൽ പ്രമുഖനായ മാലിക് ബിന് ദിനാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ എത്തിയ ഒരു സംഘമാണ് കൊടുങ്ങല്ലുരില്‍ ചേരമാന്‍ ജുമാ മസ്ജിദ്‌ പണിതത്. ശേഷം കേരളത്തിൽ പലയിടത്തായി പതിനൊന്നോളം പള്ളികൾ സ്ഥാപിച്ചതില്‍ അവസാനത്തെ പള്ളി കാസർഗോഡ്‌ തലങ്കരയിലെ പ്രസിദ്ധമായ മലിക്ദിനർ പള്ളിയാണ് . ചേരമാന്‍പെരുമാളാണ് സാമൂതിരിവംശത്തിന്‍റെ മുന്‍ഗാമികളായ ഏറാടികള്‍ക്ക് അധികാരം കൈമാറിയതെന്നും ചില ഗ്രന്ഥങ്ങളില്‍ കാണുന്നു. .ഡി.എണ്ണൂറിനടുത്താണ് പെരുമാള്‍മാരുടെ ഭരണകാലം എന്ന് പറയപ്പെടുന്നു. ഇക്കാലത്താണ് ശങ്കരാചാര്യര്‍ ജനിച്ചതെന്ന് കേരളോല്‍പത്തിയിലുണ്ട്.

അന്ന് കേരളം വേണാട് , ഓടനാട് , നന്‍ഷ്ടൈനാട് , മുത്തനാട് , വെമ്പൊലിനാട് , കീഴ്മലൈനാട് , കാല്‍ക്കരൈനാട് , നെടുംപുറൈയ്യൂര്‍നാട് , വള്ളുവനാട് , ഏറാള്‍നാട് (ഏറനാട് ‍), പോളനാട് , കുറുംപുറൈനാട് അഥവാ കുറുമ്പ്രനാട് , കോലത്തുനാട് , പുറൈകീഴാനാട് എന്നീ നാടുകളായി ചിതറിക്കിടക്കുകയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഉണ്ടായ ചോരചോള യുദ്ധത്തില്‍ ചേരശക്തി തകര്‍ന്നതോടെ കേരളം ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു . ഈ സമയത്താണ് പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഇവിടെ എത്തിയത്. രാജാക്കന്മാര്‍ തമ്മിലുള്ള പിണക്കവും മറ്റു രാജ്യങ്ങള്‍ പിടിച്ചടക്കാന്‍ നടത്തിയ യുദ്ധങ്ങളും യഥേഷ്ടം തുടര്‍ന്നു. ഈ അനൈക്യം മുതലെടുത്ത് നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിച്ചും, യുദ്ധത്തില്‍ പക്ഷംചേര്‍ന്നും യൂറോപ്പ്യന്മാര്‍ കേരളം മുഴുവന്‍ അവരുടെ കൊടിക്കീഴിലാക്കുന്ന കാഴ്ച തുടര്‍ന്ന് കേരളജനത കാണേണ്ടിവന്നു.

കോലാസ്ത്രി, കോലാത്രി, കൊല്ലിസ്ത്രീ, കൊല്ലാസ്ത്രി, കോലാതിരി എന്നീ നാമങ്ങളില്‍ യൂറോപ്പ്യന്‍ രേഖകളില്‍ കാണുന്ന കോലത്തിരി രാജാവ് ഭരിച്ചിരുന്ന കോലത്തുനാട് തെക്ക് കോരപ്പുഴ മുതല്‍ വടക്ക് കാസര്‍കോട് വരെ നീണ്ടുകിടന്ന രാജ്യമായിരുന്നു . മാര്‍ക്കോപോളോയുടെ വിവരണത്തില്‍ 'ഏലിരാജ്യം' എന്ന് പറഞ്ഞിരിക്കുന്നത് കോലത്തുനാടാണെന്ന് ചരിത്രകാരന്മാരഭിപ്രായപ്പെടുന്നു. കോഴിക്കോട്ടെ സാമൂതിരിയുടെ രാജ്യമായിരുന്നു ഏറ്റവും വലുതെന്ന് പറയപ്പെടുന്നു. 1342-ല്‍ കോഴിക്കോട്ടുവന്ന ഇബ്നുബത്തൂത്ത സാമൂതിരിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമായി നാവികപ്പടയുപയോഗിച്ച രാജാവ് എന്നതിനാല്‍ സമുദ്രരാജാവ് എന്നര്‍ഥം വരുന്ന 'സാമുദ്രി' എന്ന സംസ്കൃതപദമാണത്രെ സാമൂതിരിയായത്. സഹ്യപര്‍വ്വതം മുതല്‍ അറബിക്കടല്‍ വരെയുള്ള രാജ്യത്തിന്‍റെ അധിപതിയായതിനാല്‍ 'ശൈലാബ്ധീശന്‍ ' ('ശൈലാബ്ധീശ്വരന്‍ ' എന്നും പാഠഭേദം) എന്നപേരും വന്നു. അതുതന്നെ മലയാളത്തില്‍ കുന്നിനും അലയാഴിക്കുമിടക്കുള്ള രാജ്യത്തിന്‍റെ അധിപനെന്ന അര്‍ത്ഥത്തില്‍ കുന്നലകോനാതിരി എന്നായി. കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുള്ള കൊച്ചിരാജ്യമായിരുന്നു പെരുമ്പടപ്പുസ്വരൂപം. മൂത്ത താവഴി, ഇളയതാവഴി, പള്ളുരുത്തി താവഴി, മാടത്തുങ്കല്‍ (മുരിങ്ങൂര്‍ താവഴി), ചാഴൂര്‍ താവഴി എന്നിങ്ങനെ അഞ്ച് താവഴികളില്‍ പ്രായംകൂടിയ ആളായിരുന്നു രാജാവ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ