ചില മുഖപുസ്തകചിന്തകള്‍

ചില മുഖപുസ്തകചിന്തകള്‍
=====================
മുഖപുസ്തകത്താളുകളിലെ രചനകളും അതിന്മേലുള്ള അഭിപ്രായങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മവരുന്നു .
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തന്‍റെ ശങ്കേഴ്സ് വീക്കിലി എന്ന ആനുകാലികത്തില്‍ നെഹ്രുവിനെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ വരയ്ക്കാറുണ്ട്. ഒന്നുരണ്ടാഴ്ച ഇതുകാണാതായപ്പോള്‍ നെഹ്റു ശങ്കറിനെ വിളിച്ച് ചോദിച്ചു, " ഞാന്‍ തെറ്റുകള്‍ക്കതീതനായതാണോ അതോ ഇനിമുതല്‍ തെറ്റുകളോടുകൂടി മുന്നോട്ടുപോയ്ക്കോട്ടേ എന്നാണോ ?" വിമര്‍ശനങ്ങളില്‍നിന്നുമാണ് തന്‍റെ പ്രവര്‍ത്തനങ്ങളിലുള്ള പോരായ്മകളും വീഴ്ചകളും അദ്ദേഹം മനസ്സിലാക്കിയിരുന്നത് . തെറ്റുചൂണ്ടിക്കാണിക്കുകയെന്നത് തെറ്റുതിരുത്താനും ശരിയായ പാതയിലൂടെ ചരിക്കാനും സഹായിക്കുകയാണെന്ന് വിശ്വസിക്കുന്നവരില്‍ ഒരാളായിരുന്നു അദ്ദേഹം. തങ്ങള്‍ക്ക് തെറ്റുകള്‍ പറ്റാമെന്നും അവ മറ്റൊരാള്‍ പറഞ്ഞുതരുന്നത് ആ തെറ്റുകള്‍ തിരുത്തി മുന്നേറാനാണെന്നും മനസ്സിലാക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറുള്ളവരാണ്. അവര്‍ക്ക് ശരിയായ പാതയിലൂടെ ചരിക്കാന്‍ കഴിയുന്നു. തെറ്റുകള്‍ പറ്റാത്തവരാണെന്ന ധാരണയുള്ളവര്‍ക്ക് തെറ്റ് ചൂണ്ടിക്കാണിക്കുന്നത് തീരെ ഇഷ്ടമാവില്ല. അവരില്‍ വലിയ അസഹിഷ്ണുതയാണ് ഇക്കാര്യത്തില്‍ കാണുന്നത്. തെറ്റ് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുന്നവര്‍ ശത്രുക്കളാണെന്നുവരെ അവര്‍ കരുതുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്.
മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ ഉണ്ടായതാണ് , എന്‍റെ ഒരു സഹപാഠി കണക്കില്‍ വളരെ മോശമായിരുന്നു . അദ്ധ്യാപകനാണെങ്കില്‍ (ഞങ്ങളുടെ അന്നത്തെ ഭാഷയില്‍ അദ്ധ്യാപഹയന്‍) ഉദാരമായി ഹോം വര്‍ക്ക് കൊടുക്കുന്നയാളുമായിരുന്നു.. ഗണിതാദ്ധ്യാപകന്‍ മൂലം സര്‍വ്വമതവിശ്വാസിയായിത്തീര്‍ന്ന എന്‍റെ സഹപാഠി , അധ്യാപകന്‍ എവിടെയെങ്കിലും വീണ് കാലൊടിയണമെന്ന്, അറിയാവുന്ന ക്ഷേത്രങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥിക്കാറുണ്ട് . പക്ഷേ ഒരുമതത്തിലെ ദൈവവും ആ പിഞ്ചുകുഞ്ഞിന്‍റെ പ്രാര്‍ത്ഥന കേട്ടില്ല . ഒരു ദിവസം ആ കുട്ടി സ്റ്റാഫ്റൂമില്‍ അദ്ധ്യാപകര്‍ ഇരിക്കാറുള്ള ചാരുബഞ്ചിന്‍റെ പിന്നില്‍ ഒളിച്ചിരുന്ന് ഈ അദ്ധ്യാപകന്‍റെയും അടുത്തിരിക്കുന്ന അദ്ധ്യാപികയുടേയും വസ്ത്രങ്ങളുടെ അറ്റങ്ങള്‍ കൂട്ടിക്കെട്ടി . അദ്ധ്യാപിക എഴുന്നേറ്റുനടന്നപ്പോള്‍ സാരിയുടെ ഒപ്പം അദ്ധ്യാപകന്‍റെ മുണ്ടും യാത്രയായി . മുട്ടിറങ്ങുന്ന ജൂബ്ബ രക്ഷിച്ചു. ഈ മൂന്നാംക്ലാസ്സുകാരന്‍റെ മനോഭാവമാണ് ഞാനിത്തരക്കാരില്‍ കാണുന്നത്.
ആവര്‍ത്തനവിരസത ഭയന്ന്, നഗ്നനായി നടന്ന രാജാവിന്‍റെ കഥ വിസ്തരിക്കുന്നില്ല . നഗ്നനായ രാജാവിനെ സത്യം ബോദ്ധ്യപ്പെടുത്തി അനിഷ്ടം സമ്പാദിക്കാന്‍ പ്രജകള്‍ക്ക് താല്‍പര്യമുണ്ടാകില്ലല്ലോ . ഇല്ലാത്ത വസ്ത്രത്തിന്‍റെ മേന്മ വര്‍ണ്ണിച്ച് അവര്‍ പണക്കിഴി സമ്പാദിച്ചു. ജനങ്ങള്‍ പ്രസംസിക്കുന്നത് ഇഷ്ടപ്പെടുന്ന രാജാക്കന്മാര്‍ മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു . രചനകളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അപ്രിയം സമ്പാദിക്കേണ്ടെന്നുകരുതി ഗംഭീരം, ഉദാത്തം , ഫൈന്‍ , സൂപ്പര്‍ ,വാവു (അതെന്താണെന്നെനിക്ക് മനസ്സിലായിട്ടില്ല , എന്‍റെ കുട്ടിക്കാലത്ത് അസുഖത്തിന് ഇങ്ങനെ പറയാറുണ്ടായിരുന്നു ),വാഹ് എന്നൊക്കെ പറഞ്ഞ് പുകഴ്ത്തുന്നത് കേട്ട് സംതൃപ്തിയടയുന്നവരും ഇത്തരം രാജാക്കന്മാരുടെ ഗണത്തില്‍ പെടുന്നു. ദീപസ്തംഭം മഹാശ്ചര്യമെന്ന് പറഞ്ഞ കുഞ്ചന്‍ നമ്പ്യാര്‍ക്ക് കാര്യം മനസ്സിലാക്കിയ രാജാവ് പണക്കിഴി കൊടുത്തുവെങ്കില്‍ അഭിനവനമ്പ്യാര്‍മാര്‍ക്ക് ഭര്‍ത്സനങ്ങളായിരിക്കും ലഭിക്കുകയെന്നൊരു വ്യത്യാസമുണ്ട്.
ഉദാരമായി നല്കുന്ന ലൈക്കുകളും നല്ല അഭിപ്രായങ്ങളും നല്ലതുതന്നെ. പക്ഷേ നമ്മുടെ രചനകളില്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അവ തിരുത്താന്‍ നമ്മെ സഹായിക്കുന്നവര്‍ നമ്മുടെ ശത്രുക്കളല്ല, അഭ്യുദയകാംക്ഷികളാണ്. തെറ്റുകള്‍ തിരുത്തപ്പെടാതെ എന്നും തെറ്റുകളായി കാണാന്‍ ഇഷ്ടപ്പെടാത്തവരാണവര്‍. നമ്മുടെ എഴുത്ത് തെറ്റുകളില്ലാതെ കാണുവാന്‍ ഇഷ്ടപ്പെടുന്നവര്‍ പ്രതിയോഗികളല്ല.
നമ്മുടെ തെറ്റുകള്‍ മറച്ചുവച്ച് നമ്മളെ പുകഴ്ത്തുന്നവര്‍ നമ്മുടെ നന്മയല്ല ആഗ്രഹിക്കുന്നതെന്നും ഉള്ളാലെ ചിരിക്കുകയായിരിക്കുമെന്നും അറിയാത്തവര്‍ സ്തുതിപാഠകര്‍ക്ക് വീരശൃംഖല തീര്‍ത്ത് മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയട്ടെ ! ഭിത്തികള്‍തോറും തെറ്റുതിരുത്താന്‍ സഹായിക്കുന്നവര്‍ക്കെതിരെ പ്രതിഷേധവാക്കുകള്‍ എഴുതിനിറയ്ക്കട്ടെ ! തസ്കരനെ കുരച്ചോടിക്കുന്ന മനോഭാവത്തോടെ സാരമേയം ചന്ദ്രികയ്ക്കുനേരെയും കുരയ്ക്കട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ