ജഡ്ജിയദ്ദ്യം (നര്‍മ്മകഥ)

ജഡ്ജിയദ്ദ്യം
========
അനര്‍ഗ്ഗളന്‍സാറിന്‍റെ ശബ്ദം രണ്ടാംനിലയില്‍നിന്നും താഴെ റോട്ടിലേക്ക് നയാഗ്രയുടെ കുത്തൊഴുക്കുപോലെയാണൊഴുകുന്നത്. ചര്‍ച്ച പൊടിപൊടിക്കുകയാണെന്ന് തോന്നുന്നു. കഷ്ടോത്തമന്‍ ഇടയ്ക്കിടയ്ക്ക് കവിതാശകലങ്ങള്‍ക്ക് തിരികൊളുത്തി ജനലിലൂടെ പുറത്തേക്കെറിയുന്നത് യാത്രക്കാരുടെ കാതില്‍ വീണ് പൊട്ടിത്തെറിക്കുന്നു. മാര്‍ജ്ജാരപാദങ്ങളോടെ കോണികയറി രണ്ടാംനിലയിലെത്തി. വാതില്‍ക്കലെത്തിയപ്പോഴാണ് ചര്‍ച്ചയുടെ ഇതിവൃത്തം താനാണെന്നറിയുന്നത്. ഒളിഞ്ഞുനിന്ന് കേള്‍ക്കുന്നത് ശരിയല്ലെന്നതിനാല്‍ അടുത്തമുറിയില്‍ ചെന്നിരുന്ന് കാത് ചുമരിനെ ഏല്പിച്ചു.

"
ഇങ്ങനെയുണ്ടോ ഒരു മുഷ്ക്ക് "
"
താനാരുടെ കാര്യമാടോ പറേണത്, കഷ്ടാ ?"
"
മ്മടെ ധവളദാസന്‍ ശര്‍മ്മേടെ കാര്യന്നെ.കഴിഞ്ഞ മലയാളം എസ്സേ കോമ്പറ്റീഷന് മാര്‍ക്കിടാന്‍ കഷ്ടകാലത്തിന് പറഞ്ഞുപോയി. പറയേണ്ടതാമസം , ആട്ടിങ്കുട്ട്യേ കണ്ട സിംഹത്തിനേപ്പോലെ ചാടിവീണു"
"
തന്‍റെമേലോ?"
"
തോക്കില്‍ക്കേറി വെടിവെയ്ക്കാതെന്‍റെ അനര്‍ഗ്ഗളന്‍ സാറേ. ഉപന്യാസമത്സരങ്ങളുടെ എന്‍ട്രികളുടെമേല്‍ ചാടി‍‍വീണ് തലങ്ങും വിലങ്ങും കടിച്ചുകീറിയ കാര്യാ പറഞ്ഞത്."
"
ന്ന്ട്ട്?"
"
ന്ന്ട്ട് ന്തൂട്ട്ണ്ടാവാനാ? അക്ഷരം തെറ്റി, വാക്ക് തെറ്റി, യോജിക്കാത്ത വാക്ക് പ്രയോഗിച്ചു, വിഷയത്തില്‍നിന്ന് വെതിചലിച്ചു, ശീര്‍ഷകത്തോട് നീതിപുലര്‍ത്തീല്ല്യ...തൊടങ്ങീലോ ങ്ങനോരോന്ന്."
"
ഇയ്യാള്‍ക്കിതെന്തൂട്ടിന്‍റെ സൂക്കേടാ. മൂന്നാംക്ലാസ്സുകാരന്‍റെ മലയാളം പേപ്പറൊന്ന്വല്ലല്ലോ അക്ഷരത്തെറ്റ് നോക്കാന്‍."
"
ഞാന്‍ ത്രേം കരുതീല്യ. ന്നാ വേറെ ആളെ വിളിക്കാര്‍ന്നൂ."

"
നമസ്കാരം, സഖാക്കളേ. എന്താണ് ചര്‍ച്ചയുടെ പ്രതിപാദ്യം?"ക്ലിഷ്ടേശന്‍ സാറിന്‍റെ എന്‍ട്രിയാണെന്നുതോന്നുന്നു. അച്ചടിഭാഷയില്‍ സംസാരിക്കുന്നതാണ് സംസ്കാരലക്ഷണം എന്നാരോ ഗര്‍ഭത്തില്‍ കിടക്കുമ്പോഴേ പറഞ്ഞുപിടിപ്പിച്ചതാണെന്നാണ് പൊതുജനസംസാരം. ജനിച്ചുവീണയുടന്‍ "അല്ലയോ മാതാവേ, അവിടുത്തേക്കു സുഖമല്ലയോ?" എന്നുചോദിച്ചുവെന്നാണ് അഭിജ്ഞവൃന്ദങ്ങളില്‍നിന്നുമറിയാന്‍ കഴിഞ്ഞത്.

"
ധവളദാസന്‍ ശര്‍മ്മേടെ കാര്യന്നെ. മ്മടെ തന്തപ്പടി പറേണകേട്ടിട്ട്ണ്ട്, തല്ല്യാലും നേര്യാവാത്ത മൂര്യോളുണ്ടത്രേ. കഴുത്തില്‍ നൊകാ വെച്ചാ ഒരോട്ടാ. പിടിച്ചാ കിട്ട്‍ല്ല്യാത്രേ. മ്മടെ തന്തപ്പടി ആരാ മൊതല്. ഒരൊന്നൊന്നര ഗഡ്യാര്‍ന്നു. മണീമെപിടിച്ച് ഒരൊറ്റ തിരുമ്പാ തിരുമ്പ്യാ ഏതുമൂരീം കൊമ്പുകുത്തും. നിപ്പൊ അങ്ങനെ വല്ലതും ചെയ്യേണ്ടേര്വോന്നാ ...."

"
ഛേ! എന്താ സഹോദരാ സംസ്കാരഹീനമായി സംസാരിക്കുന്നത്?"
"
ഏയ്, അങ്ങന്യല്ലാന്നേ. ഞാനൊരുപമ പറഞ്ഞതാന്‍റെ ക്ലിഷ്ടന്‍ സാറേ."
"
വിശേഷിച്ച് എന്തുണ്ടായി?"
"
എന്തൂട്ടാ ഇനി ഉണ്ടാവാള്ളേ? എസ്സേ കോമ്പ്റ്റീഷന്‍ നടത്തീല്ല്യേ. അതിന്‍റെ വാല്വേഷന്‍ ഏതോ ഗതികെട്ട സമയത്ത് ആ ധവളദാസന്‍ സാറിനെ ഏല്പിച്ചു."
"
അതുകൊണ്ടെന്താണ് പ്രശ്നം?"
"
മ്മള് സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചത് മ്മടെ ലോനപ്പേട്ടന്‍റെ മോള്‍ക്കും ഔസേപ്പുട്ടീടെ പെങ്ങള്‍ക്കും ആണല്ലോ"

"
അതെന്താ അനര്‍ഗ്ഗളന്‍ സാറേ അങ്ങനെ?"
"
എന്‍റെ ക്ലിഷ്ടേശന്‍ സാറേ, നിങ്ങളിങ്ങനെ ചതുരത്തില്‍ പറയാതെ കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്ക് .മാസോം മാസോം നൂറുകാര്യങ്ങള്‍ക്ക് സംഭാവനചോദിക്കുമ്പോ ഒരു തടസ്സോം പറയാതെ ചക്കക്കുരുപോലെ എണ്ണിത്തരുന്നതവരാ."
"
ന്‍റെമാഷേ, ആ പിള്ളാര്‍ക്ക് ജില്ലയിലേക്ക് എന്‍ട്രികൊടുക്കാമെന്ന് പറഞ്ഞ് അവരുടെ കയ്യീന്ന് കാശുവാങ്ങി, അല്ലേ?" അത്രയുംനേരം പരീക്ഷാപേപ്പറിനിടയില്‍ നഷ്ടപ്പെട്ട തല വലിച്ചെടുക്കാന്‍ പാടുപെടുകയായിരുന്ന സങ്കീര്‍ണ്ണടീച്ചര്‍ തലവിട്ടുകിട്ടിയ സന്തോഷത്തില്‍ ദൂഷണയജ്ഞത്തില്‍ പങ്കുചേര്‍ന്നു.

"
അതൊന്നൂല്ല്യ ന്‍റെ ടീച്ചറേ. അവര്‍ക്ക് ജില്ലയിലേക്ക് എന്‍ട്രി കിട്ടിയാല്‍ ലോനപ്പേട്ടനും ഔസേപ്പുട്ടീം ചേര്‍ന്ന് സ്റ്റാഫ്‍റൂമിലേക്ക് വാട്ടര്‍ കൂളര്‍ വാങ്ങിത്തരാംന്ന് പറഞ്ഞതാ."
"
മാഷുടെ വീട്ടില്‍ ഇന്നലെ ഒരു പെട്ടിവണ്ടീല് ഒരു വാട്ടര്‍ കൂളറ് കൊണ്ടന്നിറക്കുന്നത് കണ്ടിരുന്നു."
"
ഒന്നുപോ ടീച്ചറേ അതും ഇതും പറയാണ്ട്. അത് ന്‍റെ അളിയന്‍ പെങ്ങള്‍ക്ക് കൊടുത്തതാ."

"
സ്ഥാപനത്തിന് ഗുണമുണ്ടാകുന്ന കാര്യമല്ലേ. അപ്പോള്‍ ഇക്കാര്യം മയത്തില്‍ ഒന്ന് സൂചിപ്പിക്കാമായിരുന്നു."

"
അക്കാര്യം പറയായൊന്ന്വല്ല. ആ പിള്ളേരുടെ തല കടിച്ചുകുടഞ്ഞില്ലാന്നേള്ളൂ. എന്നെ കൊന്ന് കൊലവിളിച്ചു. മ്മടെ കഷ്ടന്‍സാറ് കണ്ടിട്ടുണ്ട് "
"
അതുശര്യാ. ഞാന്‍ തന്നെ പേടിച്ചു. 46 എസ്സേ കൊടുത്തിട്ട് മൂപ്പര്‍ക്ക് ഏഴെണ്ണേ യോഗ്യതയുള്ളത് കിട്ടിയുള്ളു. ചില അഡ്ജസ്റ്റ്മെന്‍റൊക്കെ വേണ്ടേ മാഷേന്ന് ചോദിച്ചപ്പോ മൂപ്പര് ഹരിശ്ചന്ദ്രന്‍റെ മുത്തച്ഛനായി. അര്‍ഹത നോക്കിയേ ചെയ്യുള്ളൂത്രേ."
"
എന്നിട്ടെന്തായി?"
"
എന്തൂട്ടാവാന്‍? ഒരു ഗുണോല്ല്യാത്ത ദരിദ്രം പിടിച്ച രണ്ടുപിള്ളേര്‍ക്ക് സെലക്‍ഷന്‍ കിട്ടി. മ്മളെ ഊ..."
"
മാഷേ.."
"
ഊച്ചാളികളാക്കിന്ന് പറയേര്‍ന്നു."
ഒന്നും മിണ്ടാതിരുന്നാല്‍ പാര്‍ട്ടിയിലെ തന്‍റെ സ്ഥാനം നഷ്ടപ്പെടുമെന്ന്‍ ഭയം പൂണ്ട പ്രവര്‍ത്തകനെപ്പോലെ സങ്കീര്‍ണ്ണടീച്ചര്‍ വീണ്ടും സാന്നിദ്ധ്യമറിയിക്കാന്‍ തീരുമാനിച്ചു. "അപ്പോള്‍ കാര്യമൊന്നും നടന്നില്ല, അല്ലേ? അല്ലെങ്കിലും ഈ റിട്ടയര്‍ ചെയ്തോര്‍ക്കൊക്കെ ഒരുതരം ഫ്രസ്ട്രെയ്ഷനാണെന്നേ, ന്‍റെ മാഷമ്മാരേ . അവര്യൊന്നും വിളിക്കണ്ടേര്‍ന്നില്ല്യ."
"
പ്രിന്‍സിപ്പാളടെ നിര്‍ബ്ബന്ധാ മൂപ്പരേ വിളിച്ചാമതീന്ന്."
"
പെന്‍ഷ്യനായീപ്പോ ഫേയ്സ്ബുക്കിലാത്രേ ഇപ്പോ ബാധ കൂടീക്കണത്."
"
അതും കേട്ടു. തലങ്ങും വിലങ്ങും കുറ്റോം പറഞ്ഞ് അവലോകനം, നിരൂപണം, വൃത്തം ന്നൊക്കേള്ള വായില് കൊള്ളാത്ത ഓരോന്നും പറഞ്ഞ് വെലസ്വാന്നാ കേട്ടത്. ഇല്ലാത്ത വലുപ്പോം പറഞ്ഞ് പൊക്കാന്‍ കൊറേ ആള്‍ക്കാരൂണ്ട് "

"
കൊറേ ആള്‍ക്കാരുടെ പ്രാക്കുതട്ടി പണ്ടാറടങ്ങും, അത്ര്യന്നെ." ഇനിയും ഇടപെട്ടില്ലെങ്കില്‍ ഇതൊരു മെഗാ ആകുന്ന ലക്ഷണമാണ് കാണുന്നത്. ഇത്രയുംനേരം ഒളിച്ചിരുന്നുകേട്ടത് അറിയണ്ട. അറിയിച്ചുതന്നെ പ്രവേശിക്കാം. അമര്‍ത്തിച്ചവിട്ടിനടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന്‍റെ കൂട്ടപ്പൊരിച്ചില്‍ കഴിഞ്ഞതുപോലൊരു നിശ്ശബ്ദത.

"
വരണം സാറേ. സാറിന്‍റെ സത്യസന്ധതയെക്കുറിച്ചും ആത്മാര്‍ത്ഥതയെക്കുറിച്ചുമൊക്കെ പറഞ്ഞ് ഞങ്ങളിപ്പോ നാക്ക് വായിലേക്കിട്ടതേയുള്ളു."
"
അതുനന്നായി. ഇടക്കൊക്കെ അത് വായില്‍കിടക്കട്ടെ! ഞാന്‍ ഈ റിപ്പോര്‍ട്ട് തരാന്‍ വന്നതാണ് . പിന്നെ, സാഹിത്യമത്സരങ്ങളുടെ ജഡ്ജിങ്ങ് പാനലില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ പറയണം . തീരെ സമയമില്ലാത്തതിനാലാണ് "
"
സാറുതന്നെ വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം". പുറത്തേക്കുനടക്കുമ്പോള്‍ ആരോ പറയുന്നതുകേട്ടു,", ഒരു ജഡ്ജിയദ്ദ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ