ദീപാവലി

ദീപാവലി





ദീപാവലിയെക്കുറിച്ച് ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട് . നരകാസുരവധവുമായി ബന്ധപ്പെട്ട ഭാഗവതപുരാണത്തിലുള്ള കഥയാണ് അവയില്‍ ഏറ്റവും പ്രചാരം സിദ്ധിച്ചിട്ടുള്ളത് . ഹിന്ദുക്കളുടെ ഏത് ആഘോഷവുമായി ബന്ധപ്പെട്ട ഐതിഹ്യം നോക്കിയാലും ചെന്നെത്തുന്നത് ദേവാസുര യുദ്ധവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവത്തിലായിരിക്കും . പ്രദ്യോഷപുരം (പ്രാഗ്ജ്യോതിഷപുരം - ആസ്സാമിനടുത്ത്) ഭരിച്ചിരുന്നത് നരകാസുരന്‍ എന്ന അസുരരാജാവായിരുന്നു . ഹിരണ്യാക്ഷന്‍ എന്ന അസുരന്‍റേയും പൃഥ്വീദേവിയുടേയും മകനായിരുന്ന നരകാസുരന്‍ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. മരണമില്ലാത്ത ഒരു അവസ്ഥ ഒരിക്കലും ലഭിക്കില്ലെന്നറിയാവുന്ന നരകാസുരന്‍ ഒരു വക്രബുദ്ധി പ്രയോഗിച്ചു . സ്വന്തം അമ്മയാല്‍ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം നേടി . ദേവലോകം ആക്രമിച്ച് കീഴടക്കി അളവറ്റ സ്വത്ത് കൊള്ളയടിച്ചു . ദേവലോകത്തുനിന്ന് പതിനാറായിരം കന്യകമാരെ തട്ടിക്കൊണ്ടുവന്നു തടവില്‍ പാര്‍പ്പിച്ചു . ദേവമാതാവ് അദിതിയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയില്‍ അദിതിക്ക് പരിക്ക് പറ്റി . അക്രമം അസാനിപ്പിക്കാതെ തരമില്ലെന്നായപ്പോള്‍ ശ്രീകൃഷ്ണന്‍ ഭാര്യ സത്യഭാമയുമൊത്ത് യുദ്ധത്തിന് പുറപ്പെട്ടു . നരകാസുരന്‍റെ സേനാധിപനും അതിശക്തനുമായ മുരയെ വധിച്ചതുകൊണ്ട് ശ്രീകൃഷ്ണന്‍ മുരാരി എന്നറിയപ്പെടുന്നു . നരകാസുരന്‍റെ അമ്പേറ്റ് ശ്രീകൃഷ്ണന്‍ മയങ്ങിവീണപ്പോള്‍ സത്യഭാമ നരകാസുരനു നേരേ ദിവ്യാസ്ത്രം തൊടുത്തു . മയത്തില്‍ നിന്നെഴുന്നേറ്റ ശ്രീകൃഷ്ണന്‍ പശ്ചാത്താപവിവശനായ നരകാസുരന് മാപ്പുകൊടുത്തു . പൃഥ്വീദേവിയുടെ അവതാരമായ സത്യഭാമക്കു മാത്രമേ നരകാസുരനെ വധിക്കാനാവൂ എന്നറിയാവുന്നതുകൊണ്ടാണ് ശ്രീകൃഷ്ണന്‍ മയക്കമഭിനയിച്ചത്. കാര്‍ത്തികമാസത്തിലെ കറുത്ത ചതുര്‍ദ്ദശി തിഥിയിലാണ് നരകാസുരന്‍ വധിക്കപ്പെട്ടത് . ഈ ദിവസം നരകചതുര്‍ദ്ദശി എന്നറിയപ്പെടുന്നു . തിന്മയുടെ മേല്‍ നന്മ നേടിയ ഈ വിജയത്തിന്‍റെ ഓര്‍മ്മയ്ക്കാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത് .
രാമായണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവുമുണ്ട് . രാവണനെ വധിച്ചതിന് ശേഷം രാമേശ്വരത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠയും കഴിഞ്ഞ് ശ്രീരാമന്‍ അയോദ്ധ്യയിലേക്ക് മടങ്ങി . രാജ്യാതിര്‍ത്തിയില്‍ത്തന്നെ ജനങ്ങളെല്ലാം സ്വീകരിക്കാന്‍ നില്‍പ്പുണ്ടായിരുന്നു . വീഥികള്‍ മുഴുവനും ദീപാലങ്കാരങ്ങളുണ്ടായിരുന്നു . ഓരോ വീടിന്‍റേയും ഉമ്മറത്ത് നിറയെ വിളക്കുകള്‍ കത്തിച്ചുവച്ചാണ് ശ്രീരാമനെ എതിരേറ്റത് . സന്തോഷം പങ്കുവയ്ക്കാന്‍ പരസ്പരം മധുരപലഹാരങ്ങള്‍ പങ്കുവച്ചിരുന്നു . ഈ ദിവസത്തിന്‍റെ ഓര്‍മ്മക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ഒരു കഥയുണ്ട് .
മറ്റൊരു കഥ മഹാഭാരതവുമായി ബന്ധപ്പെട്ടതാണ് . ചൂതുകളിയില്‍ കൌരവര്‍ക്ക് സകല സ്വത്തും പണയപ്പെടുത്തി കളിച്ച പാണ്ഡവര്‍ അവരോട് പരാജയപ്പെട്ടു . പന്ത്രണ്ട് വര്‍ഷം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവുമായിരുന്നു പാണ്ഡവര്‍ക്ക് വിധിച്ചത് . അജ്ഞാതവാസത്തിനിടയില്‍ ആരെങ്കിലും പാണ്ഡവരെ തിരിച്ചറിഞ്ഞാല്‍ പതിമൂന്നുവര്‍ഷത്തെ വനവാസം ആവര്‍ത്തിയ്ക്കണം . വനവാസവും അജ്ഞാതവാസവും വിജയകരമായി പൂര്‍ത്തിയാക്കി പാണ്ഡവര്‍ തിരിച്ചെത്തിയതിന്‍റെ ഓര്‍മ്മക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ഒരു കഥയുണ്ട് .
മഹാബലിയുമായി ബന്ധപ്പെട്ട കഥ ഓണത്തിന്‍റേതു പോലെത്തന്നെയാണ് .
ദീപാവലിയെക്കുറിച്ച് മറ്റൊരു കഥ ശ്രീകൃഷ്ണന്‍റെ പര്‍വ്വതോദ്ധാരണവുമായി ബന്ധപ്പെട്ടാണ് . വൃക്ഷലതാദികളാലും ധനധാന്യാദികളാലും സമൃദ്ധമായ ഗോകുലത്തില്‍ ധാരാളം പശുക്കളുമുണ്ടായിരുന്നു . പാലും പാലുല്‍പ്പന്നങ്ങളും വിറ്റാണ് അവര്‍ ജീവിച്ചിരുന്നത് . ഗോവര്‍ധനപര്‍വ്വതം അമൂല്യനിധികളുടെ കലവറയായിരുന്നു . കാലാകാലങ്ങളിലെ മഴയും വിളവുമെല്ലാം ഇന്ദ്രന്‍റെ കടാക്ഷം മൂലമാണെന്ന വിശ്വാസത്താല്‍ ജനങ്ങള്‍ ഇന്ദ്രപൂജ നടത്തിവന്നിരുന്നു . പശുക്കളെ ഹോമിച്ച് യാഗവും നടത്തിവന്നു . എന്നാല്‍ മഴയും വെയിലും കാലാവസ്ഥയുമെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണെന്നും കഠിനമായി അദ്ധ്വാനിച്ചാല്‍ നല്ല വിളവുണ്ടാകുമെന്നും കൃഷ്ണന്‍ ഗോകുലവാസികളെ പറഞ്ഞ് മനസ്സിലാക്കി . ഇന്ദ്രനെ പ്രീതിപ്പെടുത്തുകയല്ല വേണ്ടതെന്നും സ്വന്തം കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്തുതീര്‍ക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് മനസ്സിലാക്കി . പൂജ നടത്തേണ്ടത് വേണ്ടതെല്ലാം നല്‍കുന്ന ഗോവര്‍ധനത്തിനാണ് എന്നും പറഞ്ഞു . ശ്രീകൃഷ്ണന്‍ തന്‍റെ പൂജ മുടക്കിയതില്‍ കുപിതനായി ദേവേന്ദ്രന്‍ കൊടുങ്കാറ്റും ഇടിയും പേമാരിയും കൊണ്ട് ദ്വാരകാനിവാസികളെ ദുരിതത്തിലാഴ്ത്തി . ശ്രീകൃഷ്ണന്‍ ഗോവര്‍ധനപര്‍വ്വതം കുടയായ് പിടിച്ച് ഗ്രാമവാസികളെ രക്ഷിച്ചു . ഈ സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായി ദീപാവലിക്ക് ഗോവര്‍ദ്ധനപൂജ നടത്തുന്നു .
ദേവന്മാരുടെ നഷ്ടപ്പെട്ട ഐശ്വര്യം വീണ്ടെടുക്കാനും അമരത്വം നേടാനും പാലാഴി കടഞ്ഞ് അമൃതെടുക്കണം . പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ ദേവന്മാര്‍ ഒരു വശത്തും അസുരന്മാര്‍ മറുവശത്തും നിരന്ന് പാലാഴി കടഞ്ഞു . അതില്‍നിന്നും ഐശ്വര്യദേവതയായ ലക്ഷ്മി ഉയര്‍ന്നുവന്നു . മഹാലക്ഷ്മിയെ മഹാവിഷ്ണു സഹധര്‍മ്മിണിയായി സ്വീകരിച്ചതിന്‍റെ ഓര്‍മ്മയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിശ്വാസമുണ്ട് . ധന്വന്തരി പാലാഴിയില്‍നിന്ന് കൈയ്യില്‍ അമൃതകുംഭവുമായി ഉയര്‍ന്നുവന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദീപാവലി . ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത് . കാര്‍ത്തികമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയാണ് ദീപാവലി ആഘോഷം തുടങ്ങുന്നത് . പാലാഴിമഥനത്തില്‍ മഹാലക്ഷ്മി ഉയര്‍ന്നുവന്നതിന്‍റെ ഓര്‍മ്മയിലാണ് ഇത് . ലക്ഷ്മിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ വച്ച് പൂജിക്കും . വലത്തുഭാഗത്തേക്ക് തുമ്പിക്കൈ വളച്ചുവച്ചിരിക്കുന്ന ഗണപതിയുടെ പ്രതിമയാണ് പൂജിക്കുക . ധനമുണ്ടാകാന്‍ വേണ്ടിയാണിത്. ധന്വന്തരി അമൃതുമായി പാലാഴിയില്‍ നിന്നുയര്‍ന്ന ദിവസം കൂടിയാണിത് . ത്രയോദശിയുടെ മറ്റൊരു ഐതിഹ്യം ഉണ്ട് . ഹേമ രാജാവിന്‍റെ പുത്രന് പതിനാല് വയസ്സില്‍ മരണം സംഭവിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു . വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമായിരിക്കുമിത് എന്നും പറഞ്ഞിരുന്നു . വിവാഹം കൃത്യസമയത്ത് തന്നെ നടന്നു . രണ്ടാം ദിവസം ഭാര്യ വീടിനുചുറ്റും ധാരാളം ദീപങ്ങള്‍ തെളിയിച്ചു . വാതില്‍ക്കല്‍ ധാരാളം സ്വര്‍ണ്ണനാണയങ്ങളും കൂട്ടിയിട്ടു . ഉറങ്ങാതിരിക്കാന്‍ പുരാണകഥകളും പ്രാര്‍ത്ഥനകളുമായി സമയം കഴിച്ചു . സര്‍പ്പത്തിന്‍റെ രൂപത്തില്‍ വന്ന യമദേവന്‍ വേദമന്ത്രാലാപനം കേട്ട് സ്വര്‍ണ്ണനാണയത്തിന്മേല്‍ കിടന്നു .അറിയാതെ ദിവസം കഴിഞ്ഞപ്പോള്‍ ഒന്നും ചെയ്യാനാകാതെ യമദേവന്‍ തിരിച്ചുപോയി . ത്രയോദശി ദിവസം കുടുംബാംഗങ്ങളുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ദീപാലങ്കാരങ്ങളോടുകൂടി ആഘോഷം നടത്തുന്നു . അങ്ങനെ ധന്‍തേരസ്, ധനത്രയോദശി , ധന്വന്തരീത്രയോദശി , യമദീപന്‍, യമദീപ് എന്നീ പേരുകളില്‍ ത്രയോദശി അറിയപ്പെട്ടു . രണ്ടാം ദിവസം നരകാസുരനെ വധിച്ചതിന്‍റെ ഓര്‍മ്മയ്ക്ക് നരകചതുര്‍ദ്ദശി എന്നറിയപ്പെടുന്നു . മൂന്നാം ദിവസമാണ് ദീപാവലി . നാലാം ദിവസം ഗോവര്‍ദ്ധനപൂജ നടത്തുന്നു . അഞ്ചാം ദിവസം ഉത്തരേന്ത്യയില്‍ സഹോദരങ്ങളുടെ ദിവസമായി ആഘോഷിക്കുന്നു. സഹോദരി സഹോദരനെ ആരതിയുഴിഞ്ഞ്, സിന്ദൂരം ചാര്‍ത്തി ആദരിക്കുന്നു . ഭ്രാത്രീ ധൂജ് എന്നാണിത് അറിയപ്പെടുന്നത് .

കഥകള്‍ എന്തുതന്നെയായാലും തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയത്തിന്‍റെ പ്രതീകമായ ദീപാവലി ദീപങ്ങളുടെ ആവലി തന്നെയാണ് . എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ