നവരാത്രി

നവരാത്രി

നവരാത്രി യെക്കുറിച്ച് നിരവധി കഥകള്‍ ഉണ്ട് .മാര്‍ക്കണ്ഡേയപുരാണം ,വാമനപുരാണം , വരാഹപുരാണം , ശിവപുരാണം , സ്കാന്ദപുരാണം , കലികപുരാണം ,ദേവീഭാഗവതം എന്നീ ഗ്രന്ഥങ്ങള്‍ നവരാത്രിയുടെ ഉത്ഭവത്തെക്കുറിച്ച് വിവരിക്കുന്നു . ഭാരതത്തിന്‍റെ പല ഭാഗത്തും പല കഥകള്‍ ആണ് ഉള്ളത്. ഇതില്‍ ഏറ്റവും പ്രചാരമുള്ളത് മഹിഷാസുരവധവുമായി ബന്ധപ്പെട്ട കഥയാണ്. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമാണ് എല്ലാ കഥകളുടെയും അടിസ്ഥാനം .
രംഭന്‍ , കരംഭന്‍ എന്നീ രാജകുമാരന്മാര്‍ കഠിനതപസ്സാരംഭിച്ചു . രംഭന്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ അഗ്നിയെയും കരംഭന്‍ കഴുത്തറ്റം വെള്ളത്തില്‍ വരുണനെയും തപസ് ചെയ്തു . തപസ്സിന്‍റെ കാഠിന്യം കൂടിയപ്പോള്‍ എന്നത്തെയും പോലെ ഇന്ദ്രന് ആധിയായി . ദേവലോകം കീഴടക്കാനുള്ള ശക്തി നേടുമെന്ന ഭയം മൂലം തപസ് മുടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുതുടങ്ങി. അങ്ങനെ ഒരു മുതലയുടെ വേഷത്തില്‍ വന്ന് കരംഭനെ വധിച്ചു . സഹോദരന്‍റെ മരണത്തില്‍ അടി പതറാതെ രംഭന്‍ തപസ് തുടര്‍ന്നു . യുദ്ധത്തില്‍ അദൃശ്യനാവാനും അസുര-ദേവ-മനുഷ്യരാല്‍ ഒന്നും മരണം ഉണ്ടാകാതിരിക്കാനും ഉള്ള വരം നേടി . ഒരു ദിവസം യക്ഷന്‍റെ തോട്ടത്തില്‍ ഭംഗിയുള്ള ഒരു എരുമയെക്കണ്ട് കൌതുകത്താല്‍ ഒരു പോത്തിന്‍റെ വേഷത്തില്‍ അവളെ സമീപിച്ചു . ഒരു ശാപത്താല്‍ എരുമയായിത്തീര്‍ന്ന ശ്യാമള എന്ന പെണ്‍കുട്ടി ആയിരുന്നു അവള്‍ . അവളില്‍ അനുരാഗബദ്ധനാകുകയും അവള്‍ ഗര്‍ഭിണി ആകുകയും ചെയ്തു . എന്നാല്‍ അവളുടെ കാമുകനായിരുന്ന പോത്ത് അയാളെ വധിച്ചു . അവള്‍ അയാളുടെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു . അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അഗ്നി രക്ഷപ്പെടുത്തി . ഈ കുഞ്ഞാണ് പിന്നീട് മഹിഷരാജ്യം ഭരിച്ചിരുന്ന മഹിഷാസുരനായിത്തീര്‍ന്നത് . അമരത്വം നേടുവാന്‍ തപസ് ചെയ്ത മഹിഷാസുരന്‍ അത് ലഭിക്കാത്തതുകൊണ്ട് സ്ത്രീയാല്‍ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം നേടി . പിതൃസഹോദരനെ വധിച്ച ഇന്ദ്രനോടുള്ള പകയും ത്രിലോകങ്ങളും പിടിച്ചടക്കാനുള്ള അത്യാഗ്രഹവും മൂലം മഹിഷാസുരന്‍ ദേവന്മാരുമായി യുദ്ധം ചെയ്തു . സജ്ജനങ്ങളേയും നിരപരാധികളേയും കൊന്നൊടുക്കാന്‍ തുടങ്ങി . ഇതിനൊരറുതി വരുത്തേണ്ട സമയം ആയെന്നുറച്ച ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി നല്‍കി ദുര്‍ഗ്ഗയെ സൃഷ്ടിച്ചു . ശിവന്‍റെ ശക്തി മുഴുവന്‍ ആവാഹിച്ച് തൃശൂലവും യമന്‍റെ ചൈതന്യം ഗദയായും കാലന്‍റെ ശക്തി വാള്‍ ആയും വിഷ്ണുചൈതന്യം ചക്രമായും വായുവിന്‍റെ ചൈതന്യം വില്ലായും സൂര്യശക്തി അമ്പായും വിശ്വകര്‍മാവിന്‍റെ ചൈതന്യം മഴുവായും വരുണന്‍റെ ചൈതന്യം ശംഖായും ഇന്ദ്രചൈതന്യം വജ്രായുധമായും അഗ്നിചൈതന്യം കുന്തമായും കുബേരന്‍റെ ചൈതന്യംഇരുമ്പുദണ്ഡായും ഭവിച്ചു . ഹിമാലയമാകട്ടെ , വനത്തിലെ ശക്തനും ധീരനുമായ സിംഹത്തെ വാഹനമായി നല്‍കി . മഹിഷാസുരന്‍ നേടിയ വരമനുസരിച്ച് ഒരു സ്ത്രീയുടെ കൈകൊണ്ട് മാത്രമേ മരണം സഭവിക്കാവൂ . തന്നെ എതിരിടാന്‍ തക്ക പ്രാപ്തിയുള്ള ഒരു സ്ത്രീ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല . സര്‍വ്വായുധസജ്ജയായി ദുര്‍ഗ്ഗ മഹിഷാസുരനെ നേരിട്ടു . ഒന്‍പത് ദിവസം ഘോരമായ യുദ്ധം നടന്നു. ഈ ദിവസം മുഴുവന്‍ ദേവന്മാര്‍ ഊണുമുറക്കവുമുപേക്ഷിച്ച് വ്രതമനുഷ്ടിക്കുകയായിരുന്നു . ഇതാണ് നവരാത്രിവ്രതത്തിന്‍റെ പിന്നിലുള്ള ഒരു കഥ . പത്താം ദിവസം ദേവി മഹിഷാസുരനെ വധിച്ചു . തിന്മക്കുമേല്‍ നന്മ വിജയം നേടിയ ഈ ദിവസമാണ് വിജയദശമി .

എത്ര ശക്തിയുണ്ടെങ്കിലും ദുഷ്ടശക്തികള്‍ എന്നും നിലനില്‍ക്കില്ല . തീരെ ചെറുതാണെങ്കില്‍പോലും നന്മ അതിനെ കീഴടക്കും . നന്മയ്ക്ക് തിന്മയെ ജയിക്കാന്‍ കഴിയും എന്ന സന്ദേശമാണ് നവരാത്രിയും വിജയദശമിയും നമുക്ക് നല്‍കുന്നത് . നന്മകൊണ്ടു മാത്രമേ തിന്മയെ കീഴടക്കാനാകൂ



രാവണവധം.
========
നവരാത്രിയും വിജയദശമിയും രാമായണകഥയുമായി ബന്ധപ്പെടുത്തിയുള്ള ഒരു ഐതിഹ്യമുണ്ട്.
ദശരഥമഹാരാജാവിന്‍റെ ആജ്ഞയനുസരിച്ച് രാമന്‍ ലക്ഷ്മണനും സീതയുമൊത്ത് വനവാസത്തിനു പുറപ്പെട്ട രാമായണകഥ അറിയാത്തവരധികമുണ്ടാകില്ല . വനത്തില്‍വച്ച് രാമന്‍ സീതയെ അപഹരിച്ചുകൊണ്ടുപോയി ലങ്കയില്‍ പാര്‍പ്പിച്ചു. സീതയെ വീണ്ടെടുക്കാന്‍ പലമാര്‍ഗ്ഗങ്ങളും തേടിയെങ്കിലും പരാജയപ്പെട്ടു. രാവണനെ കീഴടക്കുകയല്ലാതെ ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല . ശക്തമായ യുദ്ധം നടന്നു. ബുദ്ധിയുടെ കാര്യത്തില്‍ പത്തുതലയും കൈക്കരുത്തിന്‍റെ കാര്യത്തില്‍ ഇരുപതുകരങ്ങളുമുള്ള മായാപ്രയോഗത്തിന്‍റെ ചക്രവര്‍ത്തിയോടാണ് യുദ്ധം ചെയ്യുന്നത്. തിന്മയ്ക്കെതിരെ യുദ്ധംചെയ്യാന്‍ ശക്തിലഭിക്കാനായ് ഒമ്പതുദിവസം യുദ്ധത്തിന്‍റെ ദേവതയെന്നുവിളിക്കാവുന്ന ദുര്‍ഗ്ഗയെ ഭജിച്ചു. ആയുധങ്ങള്‍ ദുര്‍ഗ്ഗയ്ക്ക് സമര്‍പ്പിച്ച് വ്രതാനുഷ്ഠാനങ്ങളോടെ ഒമ്പതുദിവസം ദുര്‍ഗ്ഗയെ ധ്യാനിച്ചു . പത്താംദിവസം ആയുധങ്ങള്‍ ധരിച്ച് യുദ്ധത്തിനുപോകുകയും യുദ്ധം ജയിക്കുകയും ചെയ്തു. ആയുധങ്ങള്‍ ദുര്‍ഗ്ഗയുടെ പാദങ്ങളില്‍ സമര്‍പ്പിച്ച് പൂജചെയ്തതിന്‍റെ ഓര്‍മ്മയ്ക്കാണത്രേ ഇന്നും ആയുധപൂജ നടത്തുന്നത്. ഒമ്പതുദിവസത്തെ നവരാത്രിവ്രതം ഇന്നും അനുഷ്ഠിക്കപ്പെടുന്നു . യുദ്ധത്തില്‍ തിന്മയുടെ പരാജയവും നന്മയുടെ വിജയവും ഉണ്ടായ ദിവസമാണ് വിജയദശമി



സതി.
====

ദക്ഷരാജാവിന്‍റെ സുന്ദരിയായ പുത്രിയായിരുന്നു ഉമ. സകലഗുണങ്ങളും തികഞ്ഞകന്യക . പരമശിവനെ വിവാഹം കഴിക്കണമെന്ന മോഹവുമായി അവള്‍ പരമേശ്വരനെ പ്രീതിപ്പെടുത്താന്‍ തപസ്സുതുടങ്ങി. ദക്ഷന് ചുടലഭസ്മം വാരിപ്പൂശി പുലിത്തോലുമുടുത്തുനൃത്തവുംചെയ്തുനടക്കുന്ന ഒരുവനെ മകള്‍ വിവാഹം കഴിക്കുന്നതിഷ്ടമുണ്ടായിരുന്നില്ല. പക്ഷേ മകളുടെ ഇഷ്ടംതന്നെ നടന്നു. മകളുടെ ഭര്‍ത്താവിനെ അംഗീകരിക്കാന്‍ ദക്ഷന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെ, ദക്ഷന്‍ ഒരു യാഗം നടത്താന്‍  തീരുമാനിച്ചുചുടലനൃത്തക്കാരന്‍റെ ഭാര്യയായ മകളെ അദ്ദേഹം ക്ഷണിച്ചില്ല. അച്ഛന്‍ നടത്തുന്ന യാഗത്തില്‍ ക്ഷണിച്ചില്ലെങ്കിലും മകള്‍ക്ക് പോകാമെന്ന ന്യായത്തില്‍ ഭര്‍ത്താവിന്‍റെ മുന്നറിയിപ്പ് വകവയ്ക്കാതെ ഉമ യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെവച്ച് തന്‍റെ അച്ഛന്‍ ഭര്‍ത്താവിനെ അധിക്ഷേപിച്ച് സംസാരിക്കുന്നത് സഹിക്കാന്‍ കഴിയാതെ അവള്‍ സ്വശക്തിയാല്‍തീര്‍ത്ത അഗ്നികുണ്ഡത്തില്‍ ചാടി ആത്മഹത്യചെയ്തു. അതോടെ അവള്‍ സതി എന്ന പേരില്‍ അനശ്വരയായിത്തീര്‍ന്നു. കോപിഷ്ഠനായ ശിവന്‍ ദക്ഷനെ ഭസ്മമാക്കിത്തീര്‍ത്തുവെങ്കിലും എല്ലാവര്‍ക്കും പുനര്‍ജ്ജന്മം നല്കി. രണ്ടാംജന്മത്തില്‍ ശിവനുമായിച്ചേര്‍ന്ന ഉമ (സതി) ശിവനും കാര്‍ത്തികേയനും ഗണേശനുമൊത്ത് അച്ഛനെ കാണാന്‍ വരുന്നത് നവരാത്രിക്കാലത്താണെന്നാണ് ഐതിഹ്യം.


ചണ്ഡിക
=====
ശുംഭന്, നിശുംഭന്‍ എന്ന രണ്ട് അസുരന്മാര്‍ ഘോരമായ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് സ്ത്രീയല്ലാതെ തങ്ങളെ മറ്റാരും കൊല്ലരുതെന്ന വരം വാങ്ങിയശേഷം ഇന്ദ്രലോകം കയ്യടക്കി  വരത്തിന്റെ ബലത്താല്‍ അഹങ്കരിക്കുന്ന ശുംഭ-നിശുംഭന്മാരുടെ ഉപദ്രവത്താല്‍ വിഷമിച്ച ദേവന്മാര്‍ തങ്ങളുടെ ഗുരുവായ ബൃഹസ്പതിയുടെ ഉപദേശപ്രകാരം പരാശക്തിയെ സ്മരിച്ചു.
ആപദി കിം കരണീയം
സ്മരണീയം ചരണയുഗളമംബായാം" എന്നാണല്ലോശാസ്ത്രം.
ശ്രീപാര്‍വ്വതിയുടെ ദേഹത്തുനിന്ന് ഒരു രൂപമുണ്ടായി. അതിന്കൌശികിഎന്ന് പേരുവന്നു. കറുത്ത രൂപവും ഭയമുണ്ടാക്കുന്നവളുമായതുകൊണ്ട് അവള്‍ക്ക്കാളിഎന്നും പേരുണ്ടായി.

ഉദ്യാനത്തില്‍ പാട്ടുപാടി ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന ദേവിയെ കണ്ട് ചണ്ഡനെന്നും മുണ്ഡനെന്നും പേരുള്ള , ശുംഭ-നിശുംഭന്മാരുടെ സേവകര്‍ ദേവിയുടെ സൗന്ദര്യത്തെക്കുറിച്ച് യജമാനന്മാരോട്   വര്‍ണ്ണിക്കുന്നു. ദേവിയുടെ സൌന്ദര്യത്തെപ്പറ്റി കേട്ട അവര്‍ ദേവിയെ ഉടനെ കൂട്ടിക്കൊണ്ടുവരുവാന്‍ ദൂതനെ നിയോഗിക്കുന്നു. അതിനു മറുപടിയെന്നോണം ദേവി തന്നെ യുദ്ധം ചെയ്തു ജയിക്കുന്നവരെ ഭര്‍ത്താവായി സ്വീകരിക്കാമെന്ന് പറയുന്നു. അതുകേട്ട ചണ്ഡനും മുണ്ഡനും ദേവിയുമായി യുദ്ധം ചെയ്ത് മരണമടയുന്നു. അങ്ങനെ ദേവിചണ്ഡികഎന്നും അറിയപ്പെട്ടു.


നവാവരണകൃതികള്‍ (മുത്തുസ്വാമി ദീക്ഷിതര്‍)
===============================
നവരാത്രി സംഗീതമണ്ഡപത്തില്‍ ഓരോ ദിവസവും പാടുന്നതിനായി മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച നവാവരണകൃതികള്‍.
ഗാനം / രാഗം / താളം / പാടേണ്ട ദിവസം എന്ന ക്രമത്തില്‍.
1.കമലാംബ സം‍രക്ഷതു / ആനന്ദഭൈരവി / തൃപുട / പ്രഥമ
2.കമലാംബാം ഭജരേ / കല്യാണി / ആദി / ദ്വിതീയ
3.ശ്രീ കമലാംബികയാ / ശങ്കരാഭരണം / രൂപകം / തൃതീയ
4.കമലാംബികായൈ / കാംബോജി / അട (ഖണ്ട) / ചതുര്‍ത്ഥി
5.ശ്രീ കമലാംബികായാ / ഭൈരവി / മിശ്രഝമ്പ / പഞ്ചമി
6.കമലാംബികായാസ്തവ / പുന്നാഗവരാളി / രൂപകം / ഷഷ്ടി
7.ശ്രീ കമലാംബികായാം / ശഹാന / തൃപുട / സപ്തമി
8.ശ്രി കമലാംബികേ / ഘണ്ഡ / ആദി / അഷ്ടമി
9.ശ്രി കമലാംബാ ജയതി / ആഹിരി / രൂപകം / നവമി
വരികള്‍ തുടങ്ങുന്നത് കമലാംബാ എന്ന നാമപദത്തിന്‍റെ വിവിധ വിഭക്തികളിലാണെന്ന പ്രത്യേകതയുമുണ്ട്.


.
നവദുര്‍ഗ്ഗാപൂജ- ദുര്‍ഗ്ഗയുടെ 9 രൂപങ്ങള്‍
=====================================
നവരാത്രിക്കാലത്ത്  9 ദിവസവും ദുര്‍ഗ്ഗയുടെ ഓരോ ഭാവങ്ങള്‍ സങ്കല്പിപിച്ചാണ്  പൂജ നടക്കുന്നത്. അവയുടെ ച്രുക്കത്തിലുള്ള വിവരണമാണിത്.


1. പാര്‍വതിയെ ഹിമവാന്‍റെ മകളെന്ന സങ്കല്പത്തിലുള്ള പൂജയാണ് പ്രഥമാ ദിനത്തില്‍ വേണ്ടത്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 2നാണത്. ശൈലപുത്രി പൂജയെന്ന് പേര്‍. നന്ദിയുടെ (കാള ) പുറത്ത് സഞ്ചരിക്കുന്നതായി സങ്കല്പം. കോടി ചന്ദ്രപ്രഭയോടുകൂടി , മുടിയില്‍ ചന്ദ്രക്കലചൂടി , കൈകളില്‍ തൃശൂലവും വരമുദ്രയുമായുള്ള രൂപം .
ഓം ദേവ്യൈ ശൈലപുത്ര്യൈ സ്വാഹാ എന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടാറുണ്ട്.
.
2.രണ്ടാംദിവസം ദ്വിതീയ ദിനത്തില്‍ ബ്രഹ്മചാരിണീ പൂജയാണ്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 3നാണത്. പാര്‍വ്വതി ദക്ഷന്‍റെ മകളായ സതിയായാണ് ഇവിടെ സങ്കല്പം. രുദ്രാക്ഷവും കമണ്ഡലുവും ധരിച്ച് തപസ്സിനൊരുങ്ങിനില്ക്കുന്ന രൂപമാണ്.
അന്ന് ഓം ദേവ്യൈ ബ്രഹ്മചാരിണ്യൈ നമഃ എന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടാറുണ്ട്.
.
3.ചന്ദ്രഖണ്ഡപൂജയാണ് മൂന്നാംദിവസം തൃദീയ ദിനത്തില്‍ അര്‍പ്പിക്കുന്നത്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 4നാണത്. പുലിപ്പുറത്തിരിക്കുന്ന ദുര്‍ഗ്ഗയുടെ രൂപമാണ്. കയ്യില്‍ ചേങ്ങിലയും (ചേങ്കില) തലയില്‍ ചന്ദ്രക്കലയുമുണ്ട്. അന്ന് ഓം ദേവ്യൈ ചന്ദ്രഖണ്ഡായൈ നമഃ എന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടാറുണ്ട്. മന്ത്രജപം ശത്രുഭയവും വിഘ്നവും ഇല്ലായ്മചെയ്യുമെന്ന് വിശ്വാസം.
.
4. നാലാംദിവസം ചതുര്‍ത്ഥി ദിനത്തില്‍ കൂശ്മാണ്ഡപൂജ നടത്തുന്നു. ഈ വര്‍ഷം 2016 ഓക്ടോബര്‍ 5നാണത്. ഏഴുകൈകളില്‍ ആയുധങ്ങളും ഒരു കൈയില്‍ രുദ്രാക്ഷവുമായി സിംഹത്തിന്‍റെ പുറത്തുസഞ്ചരിക്കുന്ന പ്രപഞ്ചസ്രഷ്ടാവായ ദുര്‍ഗ്ഗാരൂപമാണ് കൂശ്മാണ്ഡ (കൂഷ്മാണ്ഡ)ദേവി. അന്ന് ഓം ദേവ്യൈ കൂഷ്മാണ്ഡായൈ നമഃ എന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടാറുണ്ട്. സൂര്യന്‍റെ മാതാവും പ്രപഞ്ചസ്രഷ്ടാവുമായ ദുര്‍ഗ്ഗാംബിക സന്താനസൌഭാഗ്യമുണ്ടാക്കുമെന്നും വിശ്വാസമുണ്ട്.
..
5. അഞ്ചാംദിവസം പഞ്ചമി ദിനം ആറുതലയുള്ള സുബ്രഹ്മണ്യനെ മടിയില്‍വച്ച് സിംഹപ്പുറത്ത് യാത്രചെയ്യുന്ന പാര്‍വ്വതിയുടെ പൂജയാണ് നടത്തുന്നത്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 6നാണത്. സ്കന്ദന്‍റെ അമ്മയുടെ രൂപത്തിലായതുകൊണ്ട് സ്കന്ദമാതാപൂജയെന്നറിയപ്പെടുന്നു .
അന്ന് ഓം ദേവീ സ്കന്ദമാതായൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന
വിഘ്നങ്ങളെ മാറ്റുന്ന അമ്മയുടെ സ്ഥാനമാണ് ദേവിക്കുള്ളത്.
.
6. ആറാംദിവസം ഷഷ്ടിദിനത്തില്‍ കാത്യായനീപൂജയാണ് നടത്തുന്നത്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 7നാണത്. രാക്ഷസനിഗ്രഹത്തിനായി ദുര്‍ഗ്ഗയെ തപസ്സുചെയ്ത കാത്യായനമഹര്‍ഷിയുടെ പുത്രിയായി ദുര്‍ഗ്ഗ അവതരിച്ചുവെന്നാണ് ഐതിഹ്യം . കാത്യായനന്‍റെ പുത്രിയായ കാത്യായനിയുടെ രൂപത്തിലുള്ള ദുര്‍ഗ്ഗയെയാണ് അന്ന് പൂജിക്കുന്നത്. പത്ത് കൈകളിലും ആയുധങ്ങളും തലയില്‍ ചന്ദ്രക്കലയുമായി സിംഹപ്പുറത്തെഴുന്നള്ളുന്ന കാത്യായനിയെ സരസ്വതീരൂപത്തിലാണ് ആരാധിക്കുന്നത്. അന്ന് ദേവീപ്രീതിക്കായി ഓം ദേവീ കാത്യായന്യൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു.
.
7.കാളരാത്രി യാണ് ഏഴാംദിവസമായ സപ്തമിനാളില്‍ ആരാധിക്കപ്പെടുന്നത് . ഈ വര്‍ഷം 2016 ഓക്ടോബര്‍ 8നാണത്. ഒരിറ്റുരക്തം താഴെ വീണാല്‍ അനേകം അസുരന്മാര്‍ ജനിക്കുമെന്ന് വരം ലഭിച്ച രക്തബീജാസുരനെ വധിക്കാന്‍ അവതാരമെടുത്ത ദുര്‍ഗ്ഗാരൂപമാണ് കാളരാത്രി . കാളി, മഹാകാളി, ഭദ്രകാളി, ഭൈരവി, മൃത്യു , രുദ്രാണി, ചാമുണ്ഡി, ചണ്ഡി എന്നിവ ദുര്‍ഗ്ഗയുടെ സംഹാരകാരിണിയായ രൂപങ്ങളാണ്. കറുത്തനിറ മുള്ള, വിവസ്ത്രയായ , മുടിയഴിച്ചിട്ട , കൈകളില്‍ വരമുദ്രയും പന്തവും വാളും ത്രിശൂലവും ഉള്ള , കഴുതപ്പുറത്തുസഞ്ചരിക്കുന്ന രൂപമാണ് കാളരാത്രിയുടേത്. അന്ന് ദേവീപ്രീതിക്കായി ഓം ദേവീ കാളരാത്ര്യൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു. മറ്റുള്ളവര്‍ നമ്മുടെമേല്‍ നടത്തുന്ന മന്ത്രപ്രയോഗങ്ങളുടെ ശക്തിയില്ലാതാക്കുവാനും മായയാകുന്ന അന്ധകാരത്തില്‍നിന്ന് മോക്ഷം പ്രാപിക്കുവാനും കാളരാത്രിയെ ഭജിക്കുന്നത് നല്ലതാണത്രെ!
.
8.നവരാത്രിക്കാലം എട്ടാം ദിവസം അഷ്ടമിനാളില്‍ മഹാഗൌരീപൂജ നടത്തുന്നു. ഈ വര്‍ഷം 2016 ഓക്ടോബര്‍ 9നാണത്. ഗൌരി എന്നാല്‍ വെളുത്തനിറമുള്ളവള്‍ . ത്രിശൂലം , അഭയമുദ്ര , വരമുദ്ര ,ഡമരു എന്നിവ കൈകളിലേന്തിയ , വെള്ളവസ്ത്രം ധരിച്ച , പൂര്‍ണ്ണചന്ദ്രനെപ്പോലെ ശോഭയുള്ള മുഖത്തോടുകൂടിയ കാളപ്പുറത്തുസഞ്ചരിക്കുന്ന പതിനാറുവയസ്സുകാരിയായ അവിവാഹിതയായ പാര്‍വതീ രൂപമാണ് ഇത്. അന്ന് ദേവീപ്രീതിക്കായി ഓം ദേവീ മഹാഗൌര്യൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു.
.
9. നവരാത്രിക്കാലം ഒമ്പതാം ദിവസം നവമിനാളില്‍ സിദ്ധിദാത്രിപൂജയാണ് . ഈ വര്‍ഷം 2016 ഓക്ടോബര്‍ 10നാണത്. ശിവന്‍റെ അര്‍ദ്ധശരീരം ലഭിച്ചപ്പോള്‍ പാര്‍വ്വതിയ്ക്ക് സിദ്ധികൈവന്നു.. അഷ്ടസിദ്ധികളുടേയും നവനിധികളുടേയും അധിപയാണ് സിദ്ധിധാത്രി . താമരപ്പൂവിലിരിക്കുന്ന , സിംഹത്തിന്‍റെ പുറത്ത് യാത്രചെയ്യുന്ന , ശംഖചക്രഗദാപത്മങ്ങള്‍ കൈകളിലേന്തിയ രൂപമാണ് സിദ്ധിദാത്രിയുടേത് . അന്ന് ദേവീപ്രീതിക്കായി ഓം ദേവീ സിദ്ധിദാത്ര്യൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു. ഒന്‍പത് ദിവസത്തെ ആരാധനയുടെ ഫലം സിദ്ധിദാത്രിപൂജയ്ക്കുണ്ടത്രെ .
.
 സരസ്വതീ മന്ത്രം

सरस्वति नमस्तुभ्यं वरदे कामरूपिणि ।
विद्यारम्भं करिष्यामि सिद्धिर्भवतु मे सदा ॥

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ

സരസ്വതി, അഭിലാഷങ്ങള്‍ നിവൃത്തിച്ചുതരുന്ന വരദായിനി , ഞാന്‍ വിദ്യ ആരംഭിക്കുന്നു . എനിക്ക് എല്ലായ്പ്പോഴും വിജയം അരുളേണമേ.


വരദ= വരം നല്‍കുന്നവള്‍ .സരസ്വതി വരദായിനിയാകുന്നതെങ്ങനെ? നമ്മള്‍ ആഗ്രഹിക്കുന്നത് നല്‍കുന്നവരാണോ ദൈവങ്ങള്‍? നമുക്കിഷ്ടമുള്ളതെല്ലാം നല്‍കുമെങ്കില്‍ എല്ലാം പ്രാര്‍ത്ഥിച്ചുനേടിയാല്‍ പോരേ? നമുക്കിഷ്ടമുള്ളത് നേടുന്നത് നമ്മള്‍ തന്നെയാണ് . നിന്നെ ഉദ്ധരിക്കാന്‍ നിനക്കല്ലാതെ ആര്‍ക്കുമാകില്ല എന്ന് ഗീത പറയുന്നു. വേദങ്ങളെല്ലാം ഉപദേശിക്കുന്ന ഒരു കാര്യമുണ്ട്. ജ്ഞാനമാണ് ശക്തി . വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. വിദ്യയാണ് എന്തും നേടാന്‍ നമ്മെ പ്രാപ്തരാക്കുന്നത് . വിദ്യകൊണ്ട് ധനം നേടാം . വിദ്യ നേടുമ്പോള്‍ നമുക്കിഷ്ടമുള്ളത് നേടാനുള്ള പ്രാപ്തി കൈവരുന്നു . അങ്ങനെ വിദ്യാദേവത വരദായിനി കൂടിയാകുന്നു. കാമരൂപിണി എന്നതിന് ഇഷ്ടരൂപം സ്വീകരിക്കുന്നവള്‍, സുന്ദരി, കാമ(ഇഷ്ട)ത്തിനു രൂപം നല്‍കുന്നവള്‍ എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കാം. ഇഷ്ടരൂപം സ്വീകരിക്കുന്നവള്‍, സുന്ദരി എന്നീ വിശേഷണങ്ങള്‍ക്കിവിടെ പ്രസക്തിയില്ല. ഭഗവതി ഏത് രൂപം സ്വീകരിക്കുന്നുവെന്നോ സുന്ദരിയാണോ എന്നോ അന്വേഷിക്കേണ്ടതില്ലല്ലോ. നമ്മുടെ ഇഷ്ടങ്ങള്‍ക്കു രൂപം നല്‍കുന്നുവെന്നത് തീര്‍ച്ചയായും പ്രാധാന്യമുള്ളതാണ്. ഇഷ്ടങ്ങള്‍ക്കു രൂപം നല്‍കുകയെന്നാല്‍ ഇഷ്ടം പൂര്‍ത്തീകരിക്കുക . ആഗ്രഹിച്ചത് നിലവില്‍ വരുത്തുക. വിദ്യ നേടുന്നതിലൂടെ നമ്മുടെ ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രാപ്തി കൈവരുന്നു. അങ്ങനെ വിദ്യാദേവത കാമരൂപിണിയാകുന്നു. വിദ്യകൊണ്ട് മേല്‍ക്കുമേല്‍ അഭിവൃദ്ധി നേടുവാന്‍ കഴിവുനല്‍കണേ എന്നാണ് വിദ്യാദേവതയോട് പ്രാര്‍ത്ഥിക്കുന്നത് . സമ്പത്തു നല്‍കണമെന്നോ ഇഷ്ടമുള്ള വസ്തുക്കള്‍ നല്‍കണമെന്നോ അല്ല ആവശ്യപ്പെടുന്നത് ; വിദ്യകൊണ്ട് അഭിവൃദ്ധി ഉണ്ടാകണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ