ബുധനാഴ്‌ച, ഒക്‌ടോബർ 28, 2015

ജനനീ ജന്മഭൂമി

ജനനീ ജന്മഭൂമി 

ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ
ജപിച്ചൂ ഋക്കുപോല്‍ വ്യര്‍ത്ഥം കര്‍മ്മങ്ങളിലതന്യമായ്.
സംഹരിപ്പൂ മക്കള്‍ നമ്മള്‍ മാതൃഭൂമിയെ നിര്‍ദ്ദയം
സചിവന്‍ ജനമിത്യാദി ഭേദഭാവമതെന്നിയേ
അയുതം ജീവത്യാഗങ്ങള്‍ സ്വാതന്ത്ര്യത്തിനു ഹേതുവായ്
അജ്ഞാതമോ നമുക്കിന്നാ ത്യാഗത്തിന്‍റെ കഥാമൃതം .
ജപിക്കുന്നൂ സമത്വത്തിന്‍ മന്ത്ര,മെന്നാല്‍ പ്രവൃത്തിയില്‍
ജാതിഭേദം മതസ്പര്‍ദ്ധ പാതകത്തിനു ഹേതുവാം
അനിശം ചൊല്ലിടുന്നൂ നാം സാഹോദര്യമതാം മതം
അവിരാമം നടക്കുന്നൂ ബലാത്സംഗമതിക്രമം .
കര്‍മ്മരംഗത്തെന്നുമുണ്ടാമാലസ്യവുമുപേക്ഷയും
കളവില്‍ സ്വത്തുനേടാനായുത്സാഹിപ്പു അഹര്‍ന്നിശം
ചെങ്കോലിന്‍റെ ബലത്തിന്മേല്‍ രാജ്യം വെട്ടിപ്പിടിക്കുവോര്‍
ചെറ്റുപോലും പ്രജാക്ഷേമം ചിന്തിക്കുന്നതുമില്ലഹോ .
അജ്ഞരാകും ലോകരെന്നും തോളിലേറ്റുമമാത്യരെ .
അമാത്യന്മാര്‍ ചതിക്കുന്നു മഹാ കഷ്ടം , ജനങ്ങളെ .
സ്വന്തമായേ സ്വസ്ഥമാകൂ ലാഭമേറിടുമെല്ലതും .
സ്വാര്‍ത്ഥതക്കേ സ്ഥാനമുള്ളൂ എന്നുവന്നു ഭവിച്ചിതു
രാജ്യലക്ഷ്മീ ദേവിയെ നാം ഹനിക്കുന്നതിതെന്തിനോ
രാജയക്ഷ്മാവാണിതുള്ളില്‍ വാണിടുന്നതു നിര്‍ണ്ണയം .
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ
ജപിക്കായ്ക ഋക്കുപോലെ കര്‍മ്മണാ സത്യമാക്കിടാം .
ഒന്നുചേരാം നമുക്കിപ്പോള്‍ കര്‍മ്മരംഗത്തിറങ്ങിടാം .
ഒന്നുചേര്‍ന്നീ മാതൃഭൂവെ ഭൂവില്‍ സ്വര്‍ഗ്ഗമതാക്കിടാം .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ