ഞായറാഴ്‌ച, ജൂൺ 24, 2012

വേദമന്ത്രങ്ങള്‍


"വിദ്' (അറിയുക) എന്ന ധാതുവില്‍ നിന്നാണ് വേദം എന്ന പദമുണ്ടായത്. പരമാത്മതത്വത്തെ അറിയുന്നതിനുള്ള മാര്‍ഗ്ഗമാണ് വേദങ്ങള്‍ . ജ്ഞാനമാകുന്ന കണ്ണുകള്‍ കൊണ്ടു മാത്രമേ പരമമായ സത്യത്തെ കണ്ടെത്താനാകൂ . മഹര്‍ഷിമാര്‍ ജ്ഞാനചക്ഷുസ്സുകള്‍ കൊണ്ട് കണ്ടെത്തിയ പരമാത്മതത്വമാണ് വേദങ്ങള്‍ . ആചാര്യന്‍മാരില്‍നിന്ന് കേട്ടു പഠിക്കേണ്ടതാണ് വേദങ്ങള്‍‍‍ . അതുകൊണ്ട് ഇതിന് ശ്രുതി എന്നും പേരുണ്ട്. ഗുരുമുഖത്തുനിന്ന് കേട്ട് അതുപോലെ ഉച്ചരിച്ച് അഭ്യസിക്കുന്നതിനാല്‍ വേദം അമ്നായം എന്നും അറിയപ്പെടുന്നു. വേദാഭ്യാസത്തിന്‍റെ വിവിധ ഘട്ടങ്ങളാണ് അധ്യയനം, വിചാരം, അഭ്യസനം, ജപം, അധ്യാപനം എന്നിവ..
ഈശ്വരസാക്ഷാത്കാരത്തിനുള്ള ഏകമാര്‍ഗ്ഗം ജ്ഞാനസന്പാദനമാണ് . ഈ പ്രപഞ്ചം മുഴുവനും ഈശ്വരനാല്‍ നിറഞ്ഞിരിക്കുന്നു . ഈശ്വരദത്തമല്ലാതെ യാതൊന്നും ഇവിടെയില്ല . ഇവിടെയുള്ളതൊന്നും നമുക്ക് സ്വന്തമെന്ന് പറയാനുമാവില്ല . ബന്ധുജനങ്ങള്‍ , സ്വത്ത് എന്നു മാത്രമല്ല നമ്മുടേതെന്നുപറയുന്ന ശരീരം പോലും നമ്മുടേതല്ല . ആ സത്യം മനസ്സിലാക്കുന്നവരാണ് ജ്ഞാനികള്‍ . ഈ സത്യം മനസ്സിലാക്കി എല്ലാം ത്യജിക്കുന്പോള്‍ ഈശ്വരനോടടുക്കുന്നു . ത്യജിക്കുകയെന്നാല്‍ സ്വത്ത്, മക്കള്‍‍‍ , മാതാപിതാക്കള്‍ , മറ്റു ബന്ധുജനങ്ങള്‍ , ഗുരുക്കന്‍മാര്‍ എന്നിവയെല്ലാം ഉപേക്ഷിക്കുകയെന്നല്ല അര്‍ത്ഥമാക്കുന്നത് . ഈ ലോകത്തിലുള്ളതെല്ലാം ഈശ്വരന്‍റേതാണ്. അത് നമുക്കാസ്വദിക്കാന്‍ അവകാശവുമുണ്ട്. എന്നാല്‍ എല്ലാം നമ്മുടേത് മാത്രമാണെന്ന തോന്നല്‍ അരുത്. നമുക്കുള്ളതുപോലെത്തന്നെ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്നും അവര്‍ക്കും അനുഭവിക്കേണ്ടതാണെന്നും മനസ്സിലാക്കുക . നമ്മുടെ സ്വന്തമാക്കുന്പോള്‍ അതില്‍ മറ്റുള്ളവരുടെ അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ ലോകം എല്ലാവര്‍ക്കും ആസ്വദിക്കുവാനുള്ളതാണ് . മറ്റുള്ളവരുടെ അവകാശം നിഷേധിച്ച് നമുക്കുമാത്രമായി മാറ്റിവക്കുകയാണ് സ്വന്തമാക്കുന്നതിലൂടെ ചെയ്യുന്നത്. ത്യാഗമനോഭാവത്തോടെയാകണം നമ്മള്‍ വിഭവങ്ങള്‍ ആസ്വദിക്കുന്നത്. ഈ പ്രപഞ്ചത്തില്‍ എല്ലായിടത്തും നിറഞ്ഞിരിക്കുന്നത് ഒരേ ശക്തിയാണ്. ഈ പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ഏതൊരു ജീവിക്കും അനുഭവിക്കാന്‍ അവകാശപ്പെട്ടതാണ്. മറ്റാരെയും പോലെ അത് നമുക്കും ആസ്വദിക്കാം .
ഈശാവാസ്യമിദം സര്‍വ്വം
യല്‍കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാഃ
മാ ഗൃധഃ കസ്യസ്വിദ്ധനം
എന്ന് ഈശാവാസ്യോപനിഷത്തില്‍ പറഞ്ഞിരിക്കുന്നു . പ്രപഞ്ചത്തില്‍ കാണുന്ന മറ്റെല്ലാ വസ്തുക്കളും സര്‍വ്വാന്തര്യാമിയായിരിക്കുന്ന നിത്യവും സത്യവും ആയ പരമാത്മാവിന്‍റേതു മാത്രമാണെന്നും മറ്റേതൊരു ജീവിയേയുംപോലെ അതനുഭവിച്ചാസ്വദിക്കാന്‍ മാത്രമേ നമുക്കധികാരമുള്ളുവെന്നും മനസ്സിലാക്കുക . മറ്റാര്‍ക്കും കിട്ടാത്തവിധത്തില്‍ അത് നമ്മുടേതുമാത്രമാക്കുവാന്‍ നമുക്കധികാരമില്ല . മറ്റൊരു ധനത്തിലും തൃഷ്ണയുണ്ടാകരുത്.
ഈശ്വരനില്‍ ഓരോ ജീവിയേയും ഓരോ ജീവിയിലും ഈശ്വരനേയും കാണാന്‍ കഴിയണം . എന്നില്‍ നിറഞ്ഞിരിക്കുന്ന അതേ ചൈതന്യമാണ് മറ്റേതൊരു ജീവിയിലും നിറഞ്ഞിരിക്കുന്നത്, ആ ചൈതന്യമാണ് ഈശ്വരന്‍ എന്ന് മനസ്സിലാക്കുന്പോള്‍ എല്ലാം ഒന്നാണെന്ന അറിവ് ഉണ്ടാകുന്നു .
യസ്തു സവ്വാണി ഭൂതാനി
ആത്മന്നേവാനുപശ്യതി
സര്‍വ്വഭൂതേഷു ചാത്മാനം
തതോ ന വിജുഗുപ്സതേ
എന്ന് ഈശാവാസ്യോപനിഷത്തില്‍ പറഞ്ഞിരിക്കുന്നു . എല്ലാ ജീവികളേയും തന്നിലും എല്ലാ ജീവികളിലും തന്നേയും കാണുന്ന ഒരുവന്‍ ആ അദ്വൈതദര്‍ശനം മൂലം ഒന്നിനേയും നിന്ദിക്കുന്നില്ല . തന്നിലും മറ്റുള്ളവരിലും ഒരേ ആത്മാവിനെ കാണുന്നവന് ഒന്നിലും നിന്ദയോ വിദ്വേഷമോ തോന്നുകയില്ല . ഭഗവത്ഗീതയിലെ ധ്യാനയോഗം എന്ന ആറാം അദ്ധ്യായത്തിലെ 29 മുതല്‍ 32 വരെയുള്ള ശ്ലോകങ്ങള്‍ ‍ഇതേ ആശയങ്ങള്‍ വിവരിക്കുന്നു .
സര്‍വ്വഭൂതസ്ഥമാത്മാനം
സര്‍വ്വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സര്‍വ്വത്ര സമദര്‍ശനഃ
യോഗയുക്തമായ ആത്മാവോടുകൂടിയവന്‍ (യോഗി) എല്ലയിടത്തും ഒരേ ആത്മാവിനെ കാണുന്നവനായതിനാല്‍ തന്‍റെ ആത്മാവിനെ സര്‍വ്വഭൂതങ്ങളിലും (എല്ലാ ചരാചരങ്ങളിലും ) തന്‍റെ ആത്മാവില്‍ സര്‍വ്വഭൂതങ്ങളേയും കാണുന്നു .
യോ മാം പശ്യതി സര്‍വ്വത്ര
സര്‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി
എല്ലാ ചരാചരങ്ങളിലും പരമാത്മാവായ എന്നേയും എന്നില്‍ സര്‍വ്വചരാചരങ്ങളേയും കാണുന്നവന് ഞാനും എനിക്ക് അവനും ഒരിക്കലും നഷ്ടപ്പെടുന്നില്ല. എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന പരമാത്മതത്വത്തെ അറിയുന്നവന്‍ അതില്‍നിന്നൊരിക്കലും വേര്‍പ്പെട്ടുപോകുന്നില്ല .
സര്‍വഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സര്‍വഥാ വര്‍ത്തമാനോപി
സ യോഗി മയി വര്‍ത്തതേ.
ജീവാത്മപരമാത്മൈക്യഭാവത്തോടെ സര്‍വ്വാന്തര്യാമിയായിരിക്കുന്ന എന്നെ ഭജിക്കുന്നവന്‍ എന്നില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ആത്മൗപമ്യേന സര്‍വത്ര
സമം പശ്യതി യോര്‍ജ്ജുന
സുഖം വാ യദി വാ ദുഃഖം
സ യോഗി പരമോ മതഃ .
സര്‍വ്വജീവജാലങ്ങളിലും സ്ഥിതിചെയ്യുന്നത് തന്നില്‍ സ്ഥിതിചെയ്യുന്ന അതേ പരമാത്മചൈതന്യം തന്നെയാണെന്ന അറിവോടെ മറ്റുള്ളവരുടെ സുഖദുഃഖങ്ങളെ തന്‍റേതെന്നപോലെ കാണുന്നവന്‍ ഉത്തമനായ യോഗിയാണ്.

എന്നാല്‍ സാധാരണക്കാരനെ സംബന്ധിച്ച് ആ സ്ഥിതിയിലേക്കെത്തുന്നതുവരെ ആത്മീയചൈതന്യം നിലനിര്‍ത്തുന്നതിനും മനശ്ശാന്തി കൈവരിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കേണ്ടതുണ്ട് . ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ആയുരാരോഗ്യസൗഖ്യങ്ങളോടെ ദീര്‍ഘകാലം ജീവിക്കുക .ആത്മജ്ഞാനം നേടാന്‍ കഴിയാത്തവര്‍ വേദവിഹിതമായ രീതിയില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ജീവിക്കുന്പോള്‍ കര്‍മ്മബന്ധത്തില്‍നിന്ന് മോചനം നേടുന്നു. ഈശാവാസ്യോപനിഷത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
കുര്‍വ്വന്നേവേഹ കര്‍മ്മാണി
ജിജീവിഷേച്ഛതം സമാഃ
ഏവം ത്വയി നാന്യഥേതോസ്തി
ന കര്‍മ്മ ലിപ്യതേ നരേ.
ആത്മജ്ഞാനം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാധാരണക്കാരന്‍റെ കാര്യമാണിവിടെ പറയുന്നത്.വേദവിഹിതങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ദീര്‍ഘായുഷ്മാനായി ജീവിക്കുക . ഗൃഹസ്ഥനെസ്സംബന്ധിച്ചിടത്തോളം മോഹങ്ങളില്‍നിന്ന് തീര്‍ത്തും മുക്തി നേടിയിട്ടുണ്ടാവില്ല . അവന്‍ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കണം . സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയുള്ള കര്‍മ്മങ്ങളാകരുത്. എല്ലാം പരമാത്മാവില്‍ സമര്‍പ്പിച്ചുകൊണ്ട് വേദവിഹിതങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുന്പോള്‍ അശുഭകര്‍മ്മങ്ങള്‍ അവനെ ബാധിക്കുന്നില്ല . സത്വഗുണം വര്‍ദ്ധിക്കുകയും ചെയ്യും .
ബൗദ്ധികവും ആത്മീയവും ശാരീരികവും ആയ മാറ്റങ്ങള്‍ സംഭവിക്കത്തക്കവിധത്തില്‍ മനുഷ്യനില്‍ മാത്രമല്ല പ്രകൃതിയില്‍ ‍പോലും സ്വാധീനം ചെലുത്താന്‍ കഴിവുള്ളവയാണ് വേദമന്ത്രങ്ങള്‍ . മന്ത്രം ജപിക്കുന്ന സാധകനിലും കേള്‍ക്കുന്ന ശ്രോദ്ധാവിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നു.. മന്ത്രോച്ചാരണം പ്രത്യേക പ്രവേഗങ്ങളുടെ ഒരു ഊര്‍ജ്ജവലയം സൃഷ്ടിക്കുന്നു. സ്വരങ്ങളുടെ നിമ്നോന്നതങ്ങളിലൂടെയുള്ള സഞ്ചാരവും പ്രത്യേക താളക്രമവും ചേര്‍ന്ന മന്ത്രോച്ചാരണം ശരീരത്തിന്‍റെ വിവിധമണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപ്തമാണ്. അര്‍ത്ഥമറിഞ്ഞുള്ള മന്ത്രോച്ചാരണം മാനസികമായ വ്യതിയാനങ്ങളും വരുത്തുന്നു. അമേരിക്കയില്‍ ചില സര്‍വ്വകലാശാലകള്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ശരീരത്തിലെ പ്രത്യേകിച്ചും തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ മന്ത്രോച്ചാരണത്തിന് കഴിയുന്നുവെന്നാണ്.
പതിവായി ഒരേ സമയത്ത് മന്ത്രോച്ചാരണം ചെയ്യുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെ നല്ലതാണ്. സമയം , സ്ഥലം , വ്യക്തി (സാധകന്‍ , ശ്രോദ്ധാവ്) എന്നിവ മന്ത്രത്തിന്‍റെ ഫലസിദ്ധിയെ സ്വാധീനിക്കുന്നു . പ്രഭാതം, സായംസന്ധ്യ എന്നീ സമയങ്ങള്‍ മന്ത്രോച്ചാരണത്തിന് വളരെ നല്ലതായി പറയപ്പെടുന്നു . മനസ്സിന് ഏകാഗ്രത ലഭിക്കുന്ന സ്ഥലം വേണം . മന്ത്രത്തിന്‍റെ ഫലസിദ്ധിയെ ബാധിക്കുന്ന മറ്റൊരു ഘടകം ശുദ്ധിയാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവ വ്യക്തിയെസ്സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് . മന്ത്രം ഉച്ചരിക്കേണ്ട രീതി ആചാര്യനില്‍നിന്ന് നേരിട്ട് കേട്ടു പഠിക്കണം . ഏഴുമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കത്തക്ക വിധത്തിലാണ് മന്ത്രം ജപിക്കേണ്ടത്എന്ന് ഒരഭിപ്രായം കേള്‍ക്കുന്നു.
അക്ഷരം ഉച്ചരിക്കുന്ന സമയത്തെ മാത്രയെന്നു പറയുന്നു . പദ്യം , ശ്ലോകം എന്നിവയില്‍ ഒരുവരിയില്‍ എത്ര മാത്രകള്‍ , എത്ര അക്ഷരങ്ങള്‍ വേണം എന്ന് നിയമമുണ്ട്. ആലാപനത്തിന്‍റെ സൗകര്യവും വിവിധ രസങ്ങളുടെ പ്രകടനവുമാണ് ഇതിനാധാരം . ഒരു പ്രത്യേക എണ്ണം അക്ഷരങ്ങളും പ്രത്യേക എണ്ണം മാത്രകളും അടങ്ങുന്ന ക്രമത്തെ ഛന്ദസ്സ് എന്നു പറയുന്നു .എത്ര അക്ഷരങ്ങള്‍ കഴിഞ്ഞാല്‍ താല്‍ക്കാലികമായ ഒരു നിറുത്തല്‍ വേണമെന്നും നിബന്ധനയുണ്ട്. ഇതിന് യതി എന്ന് പറയും. മന്ത്രം ചൊല്ലുന്നത് ഛന്ദസ്സിന്‍റെയും യതിയുടെയും നിയമങ്ങളനുസരിച്ചുവേണം . ഉച്ചാരണശുദ്ധിയും വളരെ പ്രധാനം തന്നെ . ഇങ്ങനെ ചൊല്ലുന്ന മന്ത്രങ്ങള്‍ക്ക് പ്രകൃത്യതീതശക്തികളുടെ വാഹകരാകാന്‍ കഴിയും . ആ ശബ്ദതരംഗങ്ങള്‍ക്ക് പ്രകൃതിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും . മന്ത്രജപം വെറും ശബ്ദം മാത്രമാണെന്നും ശബ്ദത്തിന് ഒന്നിനെയും മാറ്റാന്‍ കഴിയില്ലെന്നുമുള്ള വാദഗതികള്‍ തെറ്റാണെന്ന് തെളിയിച്ചു കഴിഞ്ഞു .
ആദ്യം ഉണ്ടായത് ശബ്ദമാണെന്നും അതില്‍നിന്നാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നും പല മതങ്ങളും പറയുന്നു . ശബ്ദത്തിന്‍റെ ശക്തി ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടുകഴിഞ്ഞു . മനുഷ്യന്‍റെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനവും അവയിലുണ്ടാകുന്ന തകരാറുകളും ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താം . മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്ത പല ശബ്ദങ്ങളും ജന്തുക്കള്‍ കേള്‍ക്കുകയും അവയില്‍നിന്ന് പ്രകൃതിയില്‍ ഉണ്ടാകാന്‍ പോകുന്ന പല ദുരന്തങ്ങളെക്കുറിച്ചും അവ മുന്‍കൂട്ടി അറിയുകയും ചെയ്യുന്നു .

മന്ത്രജപത്തിന് പ്രധാനമായി മൂന്ന് ഘടകങ്ങളുണ്ട്. ദേവ ഋഷി ഛന്ദസ്സുകളാണവ . മന്ത്രത്തിന്‍റെ ശക്തിയെക്കുറിച്ചറിഞ്ഞ്, മന്ത്രങ്ങളെ ഒരു പ്രത്യേക സന്ദര്‍ഭത്തിനായി ക്രോഡീകരിച്ച് അവയെ സ്വാധീനത്തിലാക്കി ലോകത്തിന് സംഭാവന നല്‍കിയവരാണ് ഋഷിമാര്‍ ‍. ഇവരെ ഗുരുക്കന്മാരായി വരിക്കണം . ഛന്ദസ് എന്നത് മന്ത്രം ആലപിക്കേണ്ട രീതിയാണ്.സ്വരങ്ങളുടെ ആരോഹണാവരോഹണങ്ങള്‍ , യതി എന്നിവയനുസരിച്ച് മന്ത്രം പല രീതിയില്‍ ജപിക്കണം . ഓരോ മന്ത്രത്തിന്‍റെയും സ്വാധീനം ഓരോരോ മണ്ഡലത്തിലാണ് . ഓരോ മണ്ഡലത്തിനും അധിപനായി ഓരോ ദേവതയെ സങ്കല്‍പിച്ചിരിക്കുന്നു . കൂടുതല്‍ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്പോള്‍ എല്ലാം ഒന്നിലെത്തിച്ചേരുമെന്ന് മനസ്സിലാകും .മന്ത്രം ജപിക്കുന്പോള്‍ അധിപനായ ദേവതയെ ധ്യാനിക്കണം . പ്രപഞ്ചത്തെ മുഴുവന്‍ നയിക്കുന്ന, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ഒരൊറ്റ ശക്തി മാത്രമേയുള്ളുവെങ്കിലും ഓരോരോ സന്ദര്‍ഭത്തിനായി ഓരോരോ ഭാവം സങ്കല്‍പിച്ച് ഓരോരോ രൂപത്തില്‍ ‍‍സാധകന്‍റെ ഏകാഗ്രതക്കായി ദേവതാരൂപം കല്‍പിച്ചിരിക്കുന്നു. ഒരുപക്ഷേ വിഗ്രഹാരാധന രൂപമെടുത്തതു തന്നെ ഇങ്ങനെയാകാം . ഓരോ മന്ത്രവും ഉടലെടുത്തത് ഓരോ ശബ്ദത്തില്‍നിന്നാണ്. മന്ത്രത്തിന്‍റെ മുഴുവന്‍ ശക്തിയും ഉള്‍ക്കൊള്ളുന്ന ഈ ശബ്ദത്തെ സൂചിപ്പിക്കുന്ന അക്ഷരമാണ് ബീജം .ഒരു വന്‍വൃക്ഷം ഒരു വിത്തില്‍ ഉള്‍ക്കൊള്ളുന്നതുപോലെയാണിത് . ഓരോ മന്ത്രത്തിനും ബീജമുണ്ട്. മന്ത്രത്തിന്‍റെ മുഴുവന്‍ ശക്തിയും ബീജത്തിലടങ്ങിയിരിക്കുന്നു എങ്കിലും അതിന്‍റെ തത്വം എന്തെന്ന് മന്ത്രം വിശദീകരിക്കുന്നു .

മന്ത്രോച്ചാരണം വെറും അന്ധവിശ്വാസമല്ലെന്നും അതിന് ശാസ്ത്രീയമായ ഒരു അടിത്തറയുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ