ബുധനാഴ്‌ച, ഒക്‌ടോബർ 28, 2015

ഉത്തരം കിട്ടാത്ത ചോദ്യം


ഉത്തരം കിട്ടാത്ത ചോദ്യം

ഉത്തരമില്ലാത്ത ചോദ്യമില്ലെന്നു ഞാന്‍
ഇത്രനാളും വൃഥാ ചിന്തിച്ചുപോയല്ലോ
ആരോഗ്യമുള്ളൊരെന്‍ സുന്ദരഗാത്രവും
ബുദ്ധിയും സമ്പല്‍സമൃദ്ധിയുമെന്നുടെ
ചിത്തേയഹങ്കാരമാം മഹാകാനനം
വാനോളമെത്തുംവിധം വളര്‍ത്തീടവേ
എന്നെ പുകഴ്ത്തുന്ന വാക്കുകള്‍ കേട്ടുകേ -
ട്ടെന്നുടെ കാതുകള്‍ കോള്‍മയിര്‍കൊള്ളവേ
എന്നും വളരുമെന്‍ സമ്പത്തു കണ്ടു ക-
ണ്ടെന്‍ നയനങ്ങളില്‍ പൂക്കള്‍ വിടരവേ
എന്‍ മനസ്സാക്ഷി ചോദിച്ചന്നൊരു ദിനം
"ഞാന്‍" എന്നു നീ ചൊല്‍വതെന്തെന്നറിയുമോ
നീയെന്തിനായ് വന്നു നീ ഭൂമിയില്‍ നിന്നുടെ
ചെയ്തികളെന്തിന്നു വേണ്ടിയെന്നോര്‍ത്തുവോ

ആ സ്വരം ഗംഭീരമെന്നല്ല ഭീകരം
മാറ്റൊലി കൊള്ളുന്നയുതമായ് മാനസേ
ഞാനെന്‍ വിരലുകളോടു ചോദിച്ചു "ഞാന്‍"
നിങ്ങളാണോ "അല്ല" ചൊല്ലീ വിരലുകള്‍
കൈകാലുകളോടു ചോദിച്ചു "കണ്ടുവോ
നിങ്ങളെന്നേ" "ഇല്ല" ചൊല്ലിയെന്നോടവര്‍
സുന്ദരമാണെന്നു ഞാന്‍ കരുതും ശരീ-
രത്തോടു ചോദിച്ചു "നീ തന്നെയാണൊ ഞാന്‍"
"ഞാന്‍ കേവലം നിന്‍റെ ഗാത്രമാം" ചൊല്ലിനാന്‍
എന്‍റെ ശരീരവുമേറ്റവും നിര്‍ദ്ദയം.
എന്‍റെ കര്‍ണ്ണങ്ങളു മെന്‍റെ നേത്രങ്ങളു-
മെന്‍റെയാഭൂഷണങ്ങള്‍ തഥാ വസ്ത്രവും
കണ്ടെങ്കിലും , കണ്ടതില്ല ഞാന്‍ "ഞാന്‍" എന്ന
മൂര്‍ത്തിയെ , ഞാനറിയുന്നീല മായയോ
ഞെട്ടിത്തെറിപ്പിക്കുമട്ടഹാസം കേട്ടു -
വെന്‍റെയുള്ളില്‍ നിന്നുതന്നെയാണാ സ്വരം

"കാണാന്‍ കഴിവീല നിന്നെ നിനക്കെങ്കി -
ലെന്തിന്നു "ഞാന്‍" എന്നഹങ്കരിക്കുന്നു നീ
എന്തിന്നു സമ്പത്തു വാരി നിറക്കുവാന്‍
തത്രപ്പെടുന്നു നീ ഇത്ര കഠിനമായ്
"ഞാന്‍" സത്യമോ മിഥ്യയോ യെന്നറിയുക
"ഞാന്‍" എവിടെയെന്നു പിന്നെ തിരയുക
"ഞാന്‍" വന്നതെന്തിനാണെന്നു കണ്ടെത്തുക
"എന്‍ ചെയ്തികളെ"ന്തിനാണെന്നറിയുക
പിന്നെ മാത്രം മതി "ഞാന്‍" "എന്‍റെ" യെന്നുള്ള -
ഹങ്കാരപൂര്‍ണ്ണമാം വാഗ്പ്രയോഗങ്ങളും
ഇന്നും മുഴങ്ങുന്നു എന്നുള്ളില്‍ ഈ ചോദ്യ -
മെല്ലാം , കഴിഞ്ഞില്ല ഉത്തരം കാണുവാന്‍ .




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ