ചില നവവത്സരദിനചിന്തകള്‍

ചില നവവത്സരദിനചിന്തകള്‍ !
==========================
നമുക്ക് നമ്മളെക്കുറിച്ചുതന്നെ മതിപ്പുണ്ടാകണമെന്നല്ലേ ചൊല്ല്? ഫേയ്സ്ബുക്കില്‍ എല്ലാവരും ഞാന്‍ ഒരു മഹാസംഭവമാണ്, മഹാപ്രസ്ഥാനമാണ് എന്നൊക്കെപ്പറഞ്ഞുപിടിപ്പിച്ചതനുസരിച്ച് ഞാനും അങ്ങനെയൊക്കെ വിശ്വസിച്ച് അഭിമാനവിജൃംഭിതനായി ഇരിക്കുകയായിരുന്നു. ലങ്കയില്‍വച്ച് സ്വന്തം വാല്‍ചുരുട്ടി അതിന്മേല്‍ കയറി ഞെളിഞ്ഞിരുന്ന നമ്മുടെ പൂര്‍വ്വികനെക്കണക്ക് സ്വന്തം ധാരണകളുടെ സിംഹാസനത്തില്‍ ശ്വാസം‍പിടിച്ച് (മലയാളഭാഷയില്‍ 'മസിലുപിടിച്ച്' എന്നും പറയാം) ഇരിക്കുകയായിരുന്നു. വര്‍ഷാന്ത്യത്തില്‍ ദുശ്ശീലങ്ങള്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുന്ന സമ്പ്രദായമുണ്ടല്ലോ. പഴം തിന്നുന്ന നാട്ടില്‍ച്ചെന്നാല്‍ മുഴുത്ത നടുക്കഷ്ണം തന്നെ തിന്നണമെന്ന ശാസ്ത്രമനുസരിച്ച് മുഴുത്ത ഒരു പ്രഖ്യാപനം തന്നെ നടത്താമെന്നു കരുതി ഉപേക്ഷിക്കേണ്ട ദുശ്ശീലങ്ങളുടെ ലിസ്റ്റ് തിരഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്. സാധാരണ നാട്ടുനടപ്പനുസരിച്ച് കുടി, വലി, പുകയിലചവയ്ക്കല്‍ തുടങ്ങിയ ദുശ്ശീലങ്ങളാണ് ഉപേക്ഷിക്കുന്നുവെന്ന് ചുമ്മാ പ്രഖ്യാപിക്കേണ്ടത്. നല്ലകാലത്ത് ഇത്തരം സ്വഭാവങ്ങളൊന്നും തുടങ്ങിയില്ല. പില്ക്കാലത്ത് ചീത്തശീലങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് പുതുവത്സരപ്രതിജ്ഞയെടുത്ത് നന്നാകണമെന്ന ദീര്‍ഘവീക്ഷണം അന്ന് ഇല്ലാതിരുന്നതുകൊണ്ടും ഇത്തരം സത്ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക ഫേയ്സ്ബുക്ക് ധര്‍മ്മമാണെന്ന് ഉപദേശിക്കാന്‍തക്ക അറിവുള്ളവര്‍ കൂട്ടത്തിലില്ലാതിരുന്നതുകൊണ്ടും നടേപറഞ്ഞ ശീലങ്ങളൊന്നും വ്യക്തമായ ലക്ഷ്യത്തോടുകൂടി തുടങ്ങാന്‍ കഴിഞ്ഞില്ല. അതിന്‍റെ ഫലമോ?
ഒന്നുനന്നാകാമെന്നുവച്ചാല്‍ ഒരു മാര്‍ഗ്ഗവുമില്ലാതെയായി. എന്തുസഹായവും ചെയ്യാന്‍ തയ്യാറുള്ള കുറച്ചുപേര്‍ എന്‍റെ ചുറ്റുമുണ്ടെന്നുഞാന്‍ മുന്‍പു പറഞ്ഞിരുന്നുവോ ആവോ. ഇല്ലെങ്കില്‍ ഇപ്പോള്‍ പറയുന്നു, അങ്ങനെ കുറച്ചുപേര്‍ ഉണ്ട്. അവര്‍ നിന്നും ഇരുന്നും കിടന്നും നന്നായി റേയ്ഞ്ചുകിട്ടാന്‍ തെങ്ങിന്മേല്‍ കയറിയും എനിക്കുവേണ്ടി ആലോചിച്ചു. നാലാളുകേട്ടാല്‍ 'അയ്യേ' എന്നുപറയാത്തവിധത്തില്‍ ഉപേക്ഷിക്കാവുന്ന ദുശ്ശീലത്തെക്കുറിച്ച് ചിലര്‍ ഗവേഷണം നടത്തുകപോലും ചെയ്തു. അങ്ങനെ ചില കാര്യങ്ങള്‍ കണ്ടെത്തി. എന്നില്‍ ഗുരുതരമായ കുറ്റങ്ങള്‍ കണ്ടെത്തുന്നതില്‍ അവര്‍ വിജയിച്ചു. എല്ലാം വിസ്തരിക്കാന്‍ അസാദ്ധ്യമായതിനാല്‍ ഏറ്റവും ഗുരുതരമായ ചിലത് ഇവിടെ സൂചിപ്പിക്കാം.

1)
പരദൂഷണം : സാഹിത്യകൃതികള്‍ വായിച്ച് ഉള്ള തെറ്റുകള്‍ വിളിച്ചുപറയും. മറ്റുള്ളവര്‍ എഴുതുന്നതില്‍ തെറ്റുണ്ടെന്നുപറയുന്നതില്‍ കവിഞ്ഞ് എന്തുപരദൂഷണമാണുള്ളത്?

2)
നിയമലംഘനം : ഫേയ്സ്ബുക്ക് ശിക്ഷാനിയമം അനുസരിച്ച് ആരെയും അഭിനന്ദിക്കാം, പക്ഷേ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അതിനാല്‍ നടേസൂചിപ്പിച്ചത് നിയമലംഘനം കൂടിയാകുന്നു.

3)
പലഗ്രൂപ്പുകളിലും ഗ്രൂപ്പിലല്ലാതെയും കിടിലന്‍,കിടു, വാഹ്, വാവു (ഇതെന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല) എന്നീ ബഹുമതികള്‍ ലഭിച്ച് ആദരിക്കപ്പെട്ടവരുടെ രചനകളിലാണ് തെറ്റുണ്ടെന്ന് പലപ്പോഴും പറയുന്നത് എന്നതിനാല്‍ ടി പ്രവൃത്തിയാല്‍ ടിയാന്‍ മാനാപഹരണം നടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

4)
വൃത്താലങ്കാരങ്ങള്‍, കാവ്യാത്മകമായ പദങ്ങള്‍, അര്‍ത്ഥവത്തായ വിധത്തിലുള്ള പദവിന്യാസം എന്നിവയാല്‍ കവിതയെ മലിനമാക്കി അനുവാചകരുടെ മുന്നില്‍ അവതരിപ്പിച്ചതിനാല്‍ ശുദ്ധമായ കവിതയില്‍ മായംകലര്‍ത്തി നല്കിയതിനും കുറ്റമാരോപിക്കപ്പെടുന്നു.

5) മനുഷ്യമനസ്സുകളില്‍ അശാന്തിയുടെ തീപ്പൊരിവിതച്ച് അതാളിക്കത്തിച്ച് ഇരിക്കപ്പൊറുതിയില്ലാതെയാക്കി സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുവാനുള്ള ആവേശമുണ്ടാക്കുക എന്ന കവിധര്‍മ്മം മറന്ന്‍ സൂര്യോദയവും പൂക്കാലവും പ്രകൃതിസൌന്ദര്യവും വര്‍ണ്ണിച്ച് ജനങ്ങളെ വഴിതെറ്റിക്കുകയും അലസരാക്കുകയും അങ്ങനെ രാജ്യദ്രോഹം വരെയാകാവുന്ന കുറ്റം ചെയ്യുകയും ചെയ്തതായും കണ്ടെത്താന്‍ കഴിഞ്ഞു.

6)
സ്ത്രീകളെ സാഹിത്യത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരികയെന്ന സദുദ്ദേശവുമായി അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായി പലപ്പോഴും പുരുഷന്മാരുടെ രചനകള്‍ നോക്കാന്‍പോലും മറക്കുന്ന പലരെയും ആക്ഷേപിക്കുകയും തന്മൂലം സ്ത്രീപീഡനം വരെ ആരോപിക്കപ്പെടാവുന്ന കുറ്റം ചെയ്യുകയുമുണ്ടായതും ഗുരുതരമായ വീഴ്ചകള്‍ തന്നെയാണെന്ന് കണ്ടെത്തി.

7)
കഴിവുള്ളവര്‍ ആ കഴിവുകൊണ്ടുയരും; അതില്ലാത്തവരെ പ്രത്യേകപരിഗണനകൊടുത്ത് ഉയര്‍ത്തിക്കൊണ്ടുവരണം. ഈ മഹത്തായ ലക്ഷ്യത്തിനുവേണ്ടി നിരന്തരം പ്രയത്നിക്കുന്നവരെ, "അര്‍ഹതയുള്ളവരെ തഴഞ്ഞ് അര്‍ഹതയില്ലാത്തവരെ പരിഗണിക്കുന്നു"വെന്നും "നിലവാരമുള്ള രചനകള്‍ തിരിഞ്ഞുനോക്കാതെ വളരെ നിലവാരം കുറഞ്ഞവയെ വാനോളം പുകഴ്ത്തുന്നു"വെന്നും ആക്ഷേപിച്ചു.

8)
തിരുവായ്ക്കെതിര്‍വായില്ലെന്ന സത്യം മറന്ന് നാട്ടിലെ പ്രശസ്തകുടുംബങ്ങളില്‍ ചിലതില്‍ വാക്കുതര്‍ക്കങ്ങളുണ്ടാക്കുകയും കാരണവന്മാരെ എതിര്‍ക്കുകയും ചെയ്കമൂലം കുടുംബസമാധാനം ഇല്ലാതാക്കുകയും പൊതുജനങ്ങളുടെ മുന്‍പില്‍ കുടുംബത്തിന്‍റെ 'മഹത്ത്വം' താഴ്ത്തിക്കെട്ടുകയും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതും അക്ഷന്തവ്യമായ അപരാധങ്ങളാണ്.
എന്തിനധികം പറഞ്ഞുവിശേഷിപ്പൂ! ഫേയ്സ്ബുക്കില്‍നിന്ന് നിഷ്കാസനം ചെയ്യാന്‍വരെ പര്യാപ്തമായ കുറ്റങ്ങളല്ലേ ഇതെല്ലാം. ഇതില്‍ ഏത് ഉപേക്ഷിക്കണമെന്ന് തീരുമാനിക്കാനും വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഒരുകാര്യം ചെയ്യാം. ഉണ്ണി കിണറ്റില്‍ വീണേട്ക്കുണു, അകത്തുള്ളാള്‍ക്ക് പ്രസവവേദനയെടുത്ത് ബുദ്ധിമുട്ട്ണൂ, മോന്തായം തീപിടിച്ച് വീഴാറായിക്ക്ണൂ. പ്പെന്താ ചെയ്യ്വാ. ചെല്ലംങ്ട് ട്ക്ക്‍ആ. വിസ്തരിച്ചൊന്നു മുറുക്കാം. ന്നിട്ടാലോചിക്കാം ന്താ ചിയ്യണ്ട്ന്ന്. ത്ര്യന്നെ!
പീയെസ്സ് : ഡിസമ്പര്‍ 31ന് പിന്നിലേക്ക് തിരിഞ്ഞുനോക്കണംന്നാണ്. നോക്കീപ്പോ അസാരം അന്ധാളിക്ക്യേം ണ്ടായി. അതാട്ടോ ങ്ങന്യൊക്കപ്പറഞ്ഞത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ